ന്യൂഡൽഹി: രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാൻ സാധ്യമായതെല്ലാം ചെയ്യണമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്ര. പാർട്ടി നേതാക്കളോടും തൊഴിലാളികളോടും ട്വിറ്ററിലൂടെയാണ് പ്രിയങ്കയുടെ അഭ്യർഥന.
അസം, ബിഹാർ, യുപി എന്നീ സംസ്ഥാനങ്ങളിൽ പലയിടത്തും വെള്ളപ്പൊക്കം മൂലം ജനജീവിതം സ്തംഭിച്ചു. ഈ പ്രതിസന്ധി ഘട്ടത്തിൽ ലക്ഷക്കണക്കിന് ആളുകളാണ് ദുരിതമനുഭവിക്കുന്നത്. ദുരിതബാധിതരായ ജനങ്ങളെ സഹായിക്കാൻ സാധ്യമായതെല്ലാം ചെയ്യാൻ കോൺഗ്രസ് പ്രവർത്തകർ തയ്യാറാകണമെന്ന് പ്രിയങ്ക അപേക്ഷിച്ചു. അസമിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ 80ലധികം ആളുകൾക്കാണ് ജീവഹാനി സംഭവിച്ചത്. 70 ലക്ഷത്തിലധികം ജനങ്ങൾ വെള്ളപ്പൊക്കം മൂലം പ്രതിസന്ധിയിലാണെന്ന് അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ അറിയിച്ചു.