ചെന്നൈ: കോടമ്പാക്കത്ത് സ്ഥിതിചെയ്യുന്ന രാഘവേന്ദ്ര വിവാഹ ഹാളിന് നികുതിയിളവ് ആവശ്യപ്പെട്ട് നടൻ രജനീകാന്ത് സമർപ്പിച്ച റിട്ട് ഹർജി തള്ളിയതായി മദ്രാസ് ഹൈക്കോടതി. കൊവിഡ് സമയത്ത് തന്‍റെ കല്യാണമണ്ഡപത്തിന് നികുതി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള രജനികാന്തിന്‍റെ ഹർജിയാണ് കോടതി തള്ളിയത്. കൊവിഡ് ലോക്ക് ഡൗൺ തുടങ്ങിയത് മുതൽ തനിക്ക് കല്യാണമണ്ഡപത്തിൽ നിന്ന് വരുമാനം ലഭിക്കുന്നില്ലെന്നും അതിനാൽ നികുതി ഒഴിവാക്കണമെന്നുമായിരുന്നു നടന്‍റെ ആവശ്യം.
അവസാനമായി ഫെബ്രുവരി 14 നാണ് നികുതി അടച്ചത്. തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയും തൽഫലമായി, വിവാഹ ഹാൾ ഒഴിഞ്ഞുകിടക്കുകയുമായിരുന്നു,. എന്നാൽ നടന് സെപ്റ്റംബർ 10ന് കോർപ്പറേഷനിൽ നിന്ന് പ്രോപ്പർട്ടി ടാക്സ് ഇൻവോയ്സ് ലഭിച്ചു. ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ മാസങ്ങളിലെ സ്വത്ത് നികുതിയായി 6.50 ലക്ഷം നൽകണം. മാർച്ച് 24 ന് ശേഷം തന്‍റെ വിവാഹ ഹാളിലേക്കുള്ള എല്ലാ ബുക്കിംഗുകളും റദ്ദാക്കിയതായും സർക്കാർ നിർദ്ദേശങ്ങൾക്കനുസൃതമായി അഡ്വാൻസ് പണം പോലും മടക്കിനൽകിയതായും താരം പറഞ്ഞു. സ്വത്ത് നികുതിയിൽ ഇളവ് ലഭിക്കാൻ തനിക്ക് അർഹതയുണ്ടെന്നും താരം പറഞ്ഞു.