ന്യൂഡൽഹി: വിമാനയാത്രാ നിരക്കുമായി സംബന്ധിച്ച കേന്ദ്രസർക്കാരിന്‍റെ ഉത്തരവിൽ ഇടപെടില്ലെന്ന് ഡൽഹി ഹൈക്കോടതി. ഓഗസ്റ്റ് 24 വരെയുള്ള ഏറ്റവും കുറഞ്ഞതും കൂടിയതുമായ വിമാനയാത്രാ നിരക്ക് സംബന്ധിച്ച് പുറത്തിറക്കിയ ഉത്തരവിലാണ് ഇടപെടാൻ സാധിക്കില്ലെന്ന് കോടതി അറിയിച്ചത്. ചീഫ് ജസ്റ്റിസുമാരായ ഡി.എൻ പട്ടേൽ, പ്രതീക് ജലൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്. മെയ് 21ന് പുറത്തിറക്കിയ ഉത്തരവിൽ വ്യോമയാന മന്ത്രാലയം അത്യാവശ്യ യാത്രകൾക്ക് മാത്രമാണ് കുറഞ്ഞ നിരക്ക് നിശ്ചയിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
നിലവിൽ വിമാന കമ്പനികളുടെ പ്രവർത്തനങ്ങൾക്ക് വിവിധ നിയന്ത്രണങ്ങളുണ്ട്. നിരക്കിന് പരമാവധി പരിധിയും ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാരും കമ്പനികളും തമ്മിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് മിനിമം നിരക്കും നിശ്ചയിച്ചിട്ടുണ്ട്. കൊവിഡ് പ്രതിസന്ധിയിൽ കേന്ദ്രത്തിന്‍റെ ഉത്തരവിനെ യുക്തിരഹിതമോ, ഏകപക്ഷീയമോ ആയി കാണാൻ സാധിക്കില്ലെന്ന് ബെഞ്ച് വ്യക്തമാക്കി.
മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിനെ ചോദ്യം ചെയ്‌ത് വീർ വിക്രാന്ത് ചൗഹാൻ സമർപ്പിച്ച ഹർജിയിലാണ് കോടതി നിരീക്ഷണങ്ങൾ വ്യക്തമാക്കിയത്. വിമാന സർവീസുകൾക്ക് മിനിമം പരിധി പാടില്ലെന്നും അതിനാൽ വിമാനക്കമ്പനികൾ തമ്മിൽ മത്സരം ഉണ്ടാകുമെന്നും ഹർജിക്കാരൻ വാദിച്ചു. ഹർജിയിൽ ഹൈക്കോടതി വിയോജിപ്പ് പ്രകടിപ്പിച്ചു. കുറഞ്ഞതും കൂടിയതുമായ നിരക്ക് നിശ്ചയിക്കുന്നതിനെതിരെയല്ല മറിച്ച്, കുറഞ്ഞ നിരക്കുകളിൽ ആവശ്യ യാത്രകൾക്ക് മാത്രം അനുവദിക്കണമെന്നാണെന്നും ഹർജിയിൽ ചൗഹാൻ പറഞ്ഞു. ഈ ഉത്തരവ് മൂന്ന് മാസം വരെ മാത്രമെ തുടരുകയുള്ളൂവെന്നും അതിനാൽ ഹർജി പ്രായോഗികമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.