ഒഡീഷ: ഇത് ഗംഗാധര്‍ റൗട്ട്. കാണ്‍പൂർ ഗ്രാമത്തിന് മുഴുവൻ പ്രചോദനമാണ് വിരമിച്ച ഈ സർക്കാർ ഉദ്യോഗസ്ഥൻ. നാടിനായി ഒരു പാലം തന്നെ നിർമിച്ചിരിക്കുകയാണ് ഗംഗാധര്‍ റൗട്ട്. ഗ്രാമത്തിലൂടെ കടന്നു പോകുന്ന സലന്ധി നദി മുറിച്ച് കടക്കാൻ നാട്ടുകാർ അനുഭവിച്ച പ്രയാസങ്ങൾ കണ്ടു വളർന്ന ഇദ്ദേത്തിന് സ്വന്തം പെൻഷൻ തുക ഉപയോഗിച്ച് ഗ്രാമത്തിനായി ഒരു പാലം നിർമിക്കാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.
കൃഷി സ്ഥലങ്ങളിലേക്കും തോട്ടങ്ങളും എല്ലാം നദിയുടെ മറുകരയിലായത് കുറച്ചൊന്നുമല്ല ഗ്രാമീണരെ ബുദ്ധിമുട്ടിച്ചിരുന്നത്. ഭരണ കൂടത്തിന്‍റെ കെടുകാര്യസ്ഥത മൂലം തുടങ്ങിവെച്ച പാലം പണി പാതിവഴി പോലുമാകാതെ ഉപേക്ഷിക്കപ്പെട്ടു. വളരെ അപകടകരമായ രീതിയിൽ ആളുകൾ നദി മുറിച്ചു കടന്നിരുന്നത് ഗംഗാധറിനെ ഏറെ വേദനിപ്പിച്ചിരുന്നു. അങ്ങനെയാണ് കാർ വാങ്ങാൻ വേണ്ടി മാറ്റി വെച്ച പെൻഷൻ തുക കൊണ്ട് പാലം പൂർത്തീകരിക്കാൻ ഗംഗാധർ തീരുമാനിച്ചത്. മൂന്ന് പഞ്ചായത്തുകളിലായി ഉള്ള സാധാരണക്കാരുടെ യാത്ര ദുരിതമാണ് ഗംഗാധര്‍ പരിഹരിച്ചത്.
മഹാ മനസ്‌കതയുടേയും നിസ്വാര്‍ഥമായ സേവനത്തിന്‍റേയും തിളക്കമാര്‍ന്ന ഉദാഹരണമാണ് ഗംഗാധര്‍ റൗട്ട് എന്ന് പറഞ്ഞാല്‍ അതിൽ ഒട്ടും തന്നെ അതിശയോക്തിയില്ല. തന്‍റെ അനുപമമായ സേവനം മൂലം നാടിനാകെ മാതൃകയായി മാറിയ ഗംഗാധറിന് നാനാ ഭാഗങ്ങളില്‍ നിന്നും അഭിനന്ദന പ്രവാഹമാണ്.