ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനങ്ങളിൽ നടപടിയെടുക്കാത്തതിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിച്ച മുൻ ചീഫ് ഇലക്ഷൻ കമ്മീഷണർ ഡോ. എസ്. വൈ. ഖുറൈഷിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗികമായി കത്ത് നൽകി. ഖുറൈഷിയുടെ ഭരണകാലത്ത് മോഡൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് നിയമപരമായ നടപടികളൊന്നും എടുത്തിട്ടില്ലെന്ന് ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണർ സന്ദീപ് സക്‌സേന എഴുതിയ കത്തിൽ ചൂണ്ടിക്കാട്ടി.
ആർപി നിയമത്തിലെ 123, 125 വകുപ്പുകൾ ബിജെപി നേതാവ് അനുരാഗ് താക്കൂറിന് നൽകിയ നോട്ടീസിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്ധരിച്ചു. അദ്ദേഹത്തിന്‍റെ ഭരണകാലത്ത് ഒൻപത് കാരണംകാണിക്കൽ നോട്ടീസുകൾ മാത്രമാണ് നൽകിയിട്ടുള്ളതെന്ന് കത്തിൽ പറയുന്നു. സംഭവത്തെ തുടർന്ന്, കഴിഞ്ഞ 20 വർഷത്തിനിടയിൽ നടന്ന പൊതുതെരഞ്ഞെടുപ്പുകളിൽ മോഡൽ പെരുമാറ്റച്ചട്ടം (എംസിസി) ലംഘിച്ചവർക്കെതിരായി സ്വീകരിച്ച നടപടികളുടെ സമാഹാരം നിയമസഭയിലെയും പാർലമെന്‍റിലെയും തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിക്കുമെന്നും സൂചനയുണ്ട്.