ഛത്തീസ്ഗഡിലെ ദന്തേവാഡയിൽ നിന്ന് 30 കിലോമീറ്റർ അകലെയാണ് ഡോല്‍ക്കൽ കൊടുമുടി. വാദ്യ ഉപകരണമായ ഡോലിന് സമാനമായ ആകൃതി ഉള്ളതിനാലാണ് ബൈലാഡില മലനിരകളിലെ ഏറ്റവും ഉയരമുള്ള കൊടുമുടിക്ക് ഡോല്‍ക്കൽ എന്ന് പേരിട്ടത്. ഇവിടെ 2500 അടി ഉയരത്തിലുള്ള കൊടുമുടിയില്‍ ഗണപതിയുടെ അപൂർവ പ്രതിമയുണ്ട്. ഗണേശനും പരശുരാമനും തമ്മിലുള്ള യുദ്ധം ഡോല്‍ക്കൽ കൊടുമുടിയില്‍ നടന്നുവെന്ന് ചരിത്രകാരൻ ഹേമന്ത് കശ്യപ് അഭിപ്രായപ്പെടുന്നു. യുദ്ധത്തില്‍ ഗണപതിയുടെ കൊമ്പ് ഒടിഞ്ഞു. പിന്നീട് ഗണപതിയെ 'ഏകദന്ത' എന്ന് വിളിച്ചു. ആ സ്മരണയ്ക്കായി പതിനൊന്നാം നൂറ്റാണ്ടിൽ ദന്തേവാഡ മേഖലയുടെ കാവൽക്കാരനായിരുന്ന ചിന്ദക് നാഗവാൻഷി രാജാക്കന്മാരാണ് കൊടുമുടിയിൽ ഗണപതിയുടെ പ്രതിമ സ്ഥാപിച്ചത്. നാഗവാൻഷി ഭരണാധികാരികളുടെ ചിഹ്നമായ സർപ്പം പ്രതിമയില്‍ ആലേഖനം ചെയ്തിട്ടുണ്ട്. പരശുരാമന്‍റെ കോടാലി കാരണമാണ് ഗണപതിയുടെ ഒരു കൊമ്പ് തകർന്നതെന്നാണ് വിശ്വാസം. അതിനാൽ ഈ കൊടുമുടിയുടെ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന ഗ്രാമത്തിന് ഫറസ്‌പാല്‍ എന്നും പേരുവന്നു.
മുകളിൽ വലതു കൈയിൽ കോടാലി, ഇടതുകൈയിൽ ഒടിഞ്ഞ കൊമ്പ്, താഴെ വലതു കൈയിൽ ലളിതാസന അഭയ് മുദ്രയും രുദ്രാക്ഷ മാലയും, ഇടത് കൈയ്ക്ക് താഴെ ഒരു മോദകം. അങ്ങനെ ലളിതാസന ഭാവത്തില്‍ ആയുധധാരിയുടെ രൂപത്തിൽ കൊത്തിയെടുത്ത പ്രതിമയുടെ മുകളിൽ താഴികക്കുടം നിർമിച്ചിട്ടില്ല എന്നതും പ്രത്യേകതയാണ്. നൂറ്റാണ്ടുകൾക്ക് മുമ്പ് തെക്കൻ ബസ്‌തറിലെ ഭോഗ ഗോത്രത്തിലെ ഒരു സ്ത്രീയാണ് ഇവിടെ ആരാധന ആരംഭിച്ചത്. രാവിലെ, ഇവരുടെ പൂജാമന്ത്രങ്ങൾ ഡോൽക്കൽ കൊടുമുടിയിൽ മുഴുവൻ പ്രതിധ്വനിച്ചു. ഇന്നും അവരുടെ പിൻഗാമികൾ ഇവിടെ ഗണേശനെ ആരാധിക്കുന്നു. എല്ലാ വർഷവും, വേനൽക്കാലത്ത്, ഫറസ്‌പാല്‍ ഗ്രാമത്തിൽ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന മേള നടക്കും. ഈ സമയത്ത് ഗണപതി, പരശുരാമൻ എന്നിവരെ മറ്റ് ദേവതകളോടൊപ്പം ആരാധിക്കും. പക്ഷേ, ഛത്തീസ്‌ഗഡിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയിലുള്ള ഗണേശ പ്രതിമയുടെ അടുത്തേക്കെത്താൻ മലയിടുക്കുകൾ കടക്കണം. അതുകൊണ്ട് തന്നെ ആളുകൾ അപൂർവ്വമായി മാത്രമേ ഇവിടെ വരാറുള്ളൂ. ഡോല്‍ക്കല്‍ ഗണപതിയെ കാണുന്നതിന് സ്വദേശത്തും നിന്നും വിദേശത്തു നിന്നുമുള്ള സഞ്ചാരികൾക്ക് കൊടുമുടിയില്‍ എത്തിച്ചേരാനുള്ള സൗകര്യം ഒരുക്കാൻ സംസ്ഥാന സർക്കാരും ടൂറിസം വകുപ്പും ശ്രദ്ധിക്കേണ്ടതുണ്ട്.