മുംബൈ: മഹാരാഷ്ട്രയിലെ ഹിൻഗോളി ജില്ലയിൽ കൊവിഡ് ഭയന്ന് ആള്‍ക്കൂട്ടാക്രമണം. ജില്ലയുടെ രണ്ടിടങ്ങളിലായാണ് സമാനമായ സംഘർഷങ്ങൾ കഴിഞ്ഞ ദിവസം നടന്നത്.
വാസ്‌മത് താലൂക്കിൽ ഉൾപ്പെടുന്ന ഹട്ട എന്ന ഗ്രാമത്തിലേക്ക് മുംബൈയിൽ നിന്നും ഗർഭിണി ഉൾപ്പെടുന്ന ഒരു കുടുംബം എത്തിയിരുന്നു. ഡോക്ടറുടെ നിർദേശപ്രകാരം ഇവർ സ്വയം നിരീക്ഷണത്തിൽ തുടർന്നു. അയൽവീടുകളിൽ നിന്നും ആളുകളിൽ നിന്നും പരമാവധി അകലം പാലിച്ച് തങ്ങളുടെ കൃഷിയിടത്തിന് സമീപമാണ് ഇവർ ക്വാറന്‍റൈനില്‍ കഴിഞ്ഞിരുന്നത്. മെയ് 27ന് ക്വാറന്‍റൈന്‍ കാലാവധി പൂർത്തിയാക്കിയ ഇവരിൽ രണ്ട് പേർ പുറത്തിറങ്ങി. റോഡിന് സമീപം ഇരിക്കുകയായിരുന്ന ഇവർക്ക് നേരെ സമീപവാസികള്‍ ആക്രോശിക്കുകയായിരുന്നു. പിറകെ നിരവധി ഗ്രാമവാസികൾ എത്തി കുടുംബാംഗങ്ങളുമായി കലഹമുണ്ടാക്കി. ഇത് സംഘർഷത്തിലേക്ക് നയിച്ചു. കുടുംബത്തിലെ ഗർഭിണിയായ സ്ത്രീയുടെ നേർക്കും പ്രദേശവാസികൾ ആക്രോശിച്ചു. സംഭവത്തിൽ കുടുംബം അയൽവാസികൾക്കെതിരെയും പൊലീസിൽ പരാതി സമർപ്പിച്ചിട്ടുണ്ട്.
മറ്റൊരു നിർഭാഗ്യകരമായ സംഭവം നടന്നത് മാൽഹിവാര ഗ്രാമത്തിലാണ്. പൊതുകിണറ്റിൽ നിന്നും വെള്ളമെടുക്കാൻ വന്ന മുരളീധർ ബോക്കരെയാണ് ഗ്രാമവാസികളാൽ മർദ്ദിക്കപ്പെട്ടത്. മുരളീധറിന്‍റെ ഭാര്യയും മകളും ഒരു മാസം മുമ്പ് ഔറംഗാബാദിൽ നിന്നും തിരിച്ചെത്തിയിരുന്നു. ആരോഗ്യവകുപ്പിന്‍റെ നിർദേശപ്രകാരം ഇവർ നിരീക്ഷണത്തിൽ തുടർന്നു. ക്വാറന്‍റെന്‍ കാലാവധി പൂർത്തിയായപ്പോഴാണ് മുരളീധർ പൊതുകിണറ്റിൽ നിന്നും വെള്ളമെടുക്കാൻ എത്തിയത്. എന്നാൽ ഗ്രാമവാസികൾ കല്ലെറിഞ്ഞ് മുരളീധറിനെ ക്രൂരമായി പരിക്കേൽപ്പിച്ചു. ആക്രമണം തടയാൻ ശ്രമിച്ചവരെയും ഗ്രാമവാസികൾ കല്ലെറിഞ്ഞു. തലക്ക് സാരമായി പരിക്കേറ്റ മുരളീധർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.