കൊവിഡ് മഹാമാരി പൊട്ടിപുറപ്പെട്ടതു മുതല്‍ ലോകത്തിലെ മിക്ക രാജ്യങ്ങളിലും ആരോഗ്യ പരിപാലന സ്രോതസുകളും മുന്‍നിര പ്രവര്‍ത്തകരും കൊവിഡ് രോഗികളെ പരിപാലിക്കുന്നതിനായി നിയോഗിക്കപ്പെട്ടു. വീടു വീടാന്തരം കയറി ഇറങ്ങി പൗരന്മാരെ പരിശോധിക്കുകയും മഹാമാരിയെ പിടിച്ചു കെട്ടുന്നതിനായി ചെയ്യേണ്ട മറ്റ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് വരികയും ആണ് ഇവര്‍ ചെയ്യുന്നത്. അത്തരം ഒരു സ്ഥിതി വിശേഷത്തില്‍ ദുര്‍ബലവും എപ്പോള്‍ വേണമെങ്കിലും തകരാവുന്നതുമായ അടിസ്ഥാന ആരോഗ്യ പരിപാലന സൗകര്യമുള്ള ഇന്ത്യയെ പോലുള്ള രാജ്യങ്ങള്‍ ഗർഭിണികളായ സ്‌ത്രീകളുടെ ആരോഗ്യകാര്യങ്ങളില്‍ ആവശ്യത്തിന് സ്രോതസുകള്‍ ഇല്ലാത്ത പ്രശ്‌നം നേരിട്ടു കൊണ്ടിരിക്കുകയാണ്. ലൈംഗിക, പ്രത്യുല്‍പ്പാദന വിഷയങ്ങളില്‍ ആരോഗ്യ സേവനങ്ങള്‍ വേണ്ടത്ര ലഭ്യമല്ലാതായതോടു കൂടി കൊവിഡ് മഹാമാരിയുടെ തുടക്കത്തില്‍ തന്നെ ഗര്‍ഭിണികളായ അമ്മമാരുടെയും ഗര്‍ഭസ്ഥ ശിശുക്കളുടെയും മരണ നിരക്ക് വല്ലാതെ വര്‍ധിച്ചു.
ഐക്യരാഷ്‌ട്ര സഭയുടെ ജനസംഖ്യാ ഫണ്ട് (യുഎന്‍എഫ്‌പിഎ) കണക്കാക്കുന്നത് ലോകത്താകെ ഏതാണ്ട് 70 ലക്ഷത്തോളം ആഗ്രഹിക്കാത്ത ഗര്‍ഭധാരണങ്ങള്‍ ഈ പ്രതിസന്ധി മൂലം സംഭവിച്ചിട്ടുണ്ട് എന്നാണ്. ഇക്കാരണത്താല്‍ സുരക്ഷിതമല്ലാത്ത ഗര്‍ഭഛിദ്രങ്ങള്‍ നടത്തുന്നതു മൂലം ആയിരക്കണക്കിന് മരണങ്ങള്‍ സംഭവിച്ചിരിക്കാം എന്ന് അവര്‍ കണക്കാക്കുന്നു. അതോടൊപ്പം തന്നെ കുഞ്ഞ് ജനിക്കുന്ന സമയത്ത് ഉണ്ടാകുന്ന സങ്കീര്‍ണതകളും വര്‍ധിച്ചു. അടിയന്തിര വൈദ്യ സഹായം വേണ്ടത്ര ലഭ്യമല്ലാത്തതിനാലാണ് ഇത്.
യൂനിസെഫിന്‍റെ കണക്ക് പ്രകാരം മാര്‍ച്ച് മുതൽ ഡിസംബര്‍ വരെയുള്ള മാസങ്ങളിലായി ഇന്ത്യയില്‍ ഏതാണ്ട് 2 കോടി കുഞ്ഞുങ്ങള്‍ ജനിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇത് ലോകത്തെ തന്നെ ഏറ്റവും ഉയര്‍ന്ന കണക്കാണ്. ഇതിനു പുറമെ ഗര്‍ഭിണികളായ അമ്മമാരും മഹാമാരി കാലത്ത് ജനിക്കുന്ന കുഞ്ഞുങ്ങളും ലോകത്തുടനീളം ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്‌തതയും സേവനങ്ങള്‍ തടസപ്പെടുകയും ചെയ്യുന്നതു മൂലം ബുദ്ധിമുട്ടുകള്‍ അനുഭവിക്കാന്‍ പോവുകയാണെന്നും യൂനിസെഫ് മുന്നറിയിപ്പ് നല്‍കുന്നു. ഇതിനര്‍ത്ഥം ഇന്ത്യ കൊവിഡ് മഹാമാരിയെ കൈകാര്യം ചെയ്യുന്നതോടൊപ്പം തന്നെ അമ്മമാരുടെ ആരോഗ്യം സംബന്ധിച്ച് നിലവിലുള്ള പ്രശ്‌നങ്ങള്‍ക്ക് ഉടനടി പരിഹാരം കാണുന്നതിനു വേണ്ടി രാജ്യത്തുടനീളം പരിഹാരമാര്‍ഗങ്ങള്‍ കാണേണ്ടതുണ്ട് എന്നാണ്. കൃത്യ സമയത്ത് ഗര്‍ഭധാരണം സ്ഥിരീകരിക്കാതെ പോവുക, ഗര്‍ഭിണികളായ അമ്മമാരും നവജാത ശിശുക്കളും ഗര്‍ഭസ്ഥ ശിശുക്കളും മരിക്കുന്ന നിരക്ക് ഉയരുക എന്നിവയൊക്കെയാണ് ഈ പ്രശ്‌നങ്ങള്‍.
കൊവിഡ് മഹാമാരിയുടെ കാലത്ത് ഗര്‍ഭിണികള്‍ക്ക് ആരോഗ്യ സ്രോതസുകള്‍ വേണ്ടത്ര ഇല്ലാതെ പോകുന്നതിനാല്‍ ഇന്ത്യ വലിയ തോതില്‍ സാങ്കേതികവിദ്യയുടെ സഹായങ്ങള്‍ രാജ്യത്തുടനീളം സ്വീകരിക്കേണ്ടത് വളരെ പ്രധാനമാണ്. ഗര്‍ഭിണികളായ സ്‌ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇതാവശ്യമാണ്. രാജ്യത്തിന്‍റെ ചില ഭാഗങ്ങളില്‍ അത്തരം നവീനമായ പരിഹാരങ്ങള്‍ നിലവില്‍ ഉപയോഗിച്ചു വരുന്നുണ്ട്. ഉദാഹരണത്തിന് യൂറോഗൈനക്കോളജിസ്റ്റ് അപര്‍ണാ ഹെഗ്‌ഡെ വികസിപ്പിച്ചെടുത്ത ആരോഗ്യ ശക്തി എന്ന മൊബൈല്‍ ആപ്പ് മഹാരാഷ്‌ട്രയിലെ ഗ്രാമീണ മേഖലയിലെ ഗര്‍ഭിണികളായ സ്‌ത്രീകളെ സഹായിക്കുന്നു. ആരോഗ്യ ശക്തി ആശാവര്‍ക്കര്‍മാര്‍ക്ക് ആശുപത്രികളെ സമീപിക്കുവാന്‍ കഴിയാത്ത അമ്മമാരില്‍ രോഗനിര്‍ണയം നടത്തുന്നതിനും ഗര്‍ഭസ്ഥ ശിശു പരിപാലന സേവനങ്ങള്‍ നല്‍കുന്നതിനും സഹായകരമാണ്.
സാങ്കേതികവിദ്യയിലെ നവീനതയുടെ മറ്റൊരു ഉദാഹരണമാണ് ഇന്ത്യയിലെ ഗര്‍ഭ പരിപാലന മേഖലയില്‍ ഉപയോഗിച്ചു വരുന്ന ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ അലയന്‍സ് ഫോര്‍ സേവിങ്ങ് മദേഴ്‌സ് ആന്‍റ് ന്യൂ ബോണ്‍സ് (ആസ്‌മാന്‍). രാജസ്ഥാനിലും മധ്യപ്രദേശിലും ആരോഗ്യ പരിപാലന ദാതാക്കളെ സഹായിക്കുന്ന ഒന്നാണിത്. ഗര്‍ഭസ്ഥ ശിശുക്കളുടെയും നവജാത ശിശുക്കളുടെയും മരണത്തില്‍ ഉയര്‍ന്ന നിരക്കുള്ള ഈ സംസ്ഥാനങ്ങളില്‍ അമ്മമാരുടേയും നവജാത ശിശുക്കളുടേയും ജീവനുകള്‍ സൗകര്യാടിസ്ഥാനത്തിലുള്ള സാങ്കേതിക ഇടപെടലുകളിലൂടെ രക്ഷിക്കാന്‍ കഴിയുന്നു. വിദൂര ഗ്രാമങ്ങളില്‍ കഴിയുന്ന സ്‌ത്രീകള്‍ പ്രസവത്തിന് പോകുമ്പോള്‍ അല്ലെങ്കില്‍ ആരോഗ്യ പരിപാലന കേന്ദ്രങ്ങളിലേക്ക് പോകുമ്പോഴുള്ള യാത്ര ദുരിതമയമാണ്. അവര്‍ പോകുന്ന ഈ സമയത്ത് ഇ-പാര്‍ട്ടോഗ്രാഫ് ഉപയോഗിക്കുന്നത് പ്രസവം എത്രത്തോളം പുരോഗമിക്കുന്നു എന്ന് നിരീക്ഷിക്കുന്നതിന് നിര്‍ണായകമായി മാറുന്നു. എല്ലാ കേസുകളും സമയത്ത് തന്നെ നിരീക്ഷിക്കുവാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പരിപാലകര്‍ക്കും സഹായകരമാവുന്നു ഈ ലൈവ് ഡാഷ് ബോര്‍ഡ്. അതോടൊപ്പം തന്നെ വളരെ അപകട സാധ്യത ഉള്ള കേസുകള്‍ കണ്ടെത്തി കൈകാര്യം ചെയ്യുന്നതിനും ആവശ്യമെങ്കില്‍ അടിയന്തര തീരുമാനങ്ങള്‍ കൈകൊള്ളുന്നതിനും ഇത് സഹായിക്കുന്നു. ഇത്തരത്തിലുള്ള പരിഹാര മാര്‍ഗങ്ങള്‍ രാജ്യത്തുടനീളം ലഭ്യമാക്കുകയാണെങ്കില്‍ പ്രത്യേകിച്ച് ഗ്രാമീണ ഇന്ത്യയില്‍ ലഭ്യമാക്കിയാല്‍ നിരവധി ജീവനുകള്‍ രക്ഷിക്കാന്‍ കഴിയും.
നിലവില്‍ ആശാവര്‍ക്കര്‍മാരും ടെലി കണ്‍സള്‍ട്ടേഷന് മാത്രമായി പ്രവര്‍ത്തിച്ചു വരുന്ന എ എന്‍ എം വര്‍ക്കര്‍മാരും വീടുകള്‍ സന്ദര്‍ശിക്കുന്നത് പരമാവധി ഊന്നല്‍ നല്‍കേണ്ടത് വളരെ അത്യാവശ്യമാണ്. മാത്രമല്ല, ഗര്‍ഭിണികളായ സ്‌ത്രീകളില്‍ സങ്കീര്‍ണതകള്‍ നേരത്തെ തന്നെ കണ്ടെത്തുന്നതിനായി കൗണ്‍സലിങ്ങ് നടത്തി പ്രശ്‌നം പതിവായി നിരീക്ഷിക്കുന്നതിനും പ്രാധാന്യം കൊടുക്കണം. മഹാമാരിയൂടെ കാലത്ത് ഗര്‍ഭിണികളുടെ ആരോഗ്യ സേവനങ്ങള്‍ തടസമില്ലാതെ ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനായി സാങ്കേതികവിദ്യയുടെ സഹായങ്ങളും ഉപയോഗപ്രദമാകും. ഇ-പരിശീലന സംവിധാനം ആവശ്യമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താനായി പരിശീലനം നല്‍കുന്നത് സമയ നഷ്‌ടം കുറയ്ക്കുവാന്‍ സാധിക്കും. അതേ സമയം തന്നെ കൊവിഡ് പോരാട്ടത്തില്‍ ഗര്‍ഭിണികളേയും നവജാത ശിശുക്കളേയും പരിപാലിക്കുന്ന മികവുള്ള ആരോഗ്യപ്രവര്‍ത്തകരെ നിയോഗിക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം.
ആരോഗ്യസംവിധാനം ദേശീയ തലത്തിലും പ്രാദേശിക തലത്തിലും ശക്തമാക്കുന്നതിനായി സാങ്കേതികവിദ്യയുടെ സഹായം ഉപയോഗിക്കേണ്ടതാണ്. ചുരുക്കി പറഞ്ഞാൽ, ഇന്ത്യ കൊവിഡിനെ നേരിട്ടു കൊണ്ടിരിക്കവെ ആരോഗ്യ പരിപാലന അടിസ്ഥാന സൗകര്യങ്ങള്‍ അപര്യാപ്‌തമായി വരികയാണ്. ഈ സാഹചര്യത്തില്‍ രാജ്യത്തുടനീളം നവീനമായ സാങ്കേതികവിദ്യ പരിഹാരങ്ങള്‍ ഉപയോഗിക്കുന്നത് ഗര്‍ഭിണികളുടെ ആരോഗ്യ പരിപാലനത്തിനും, ജീവനുകള്‍ രക്ഷിക്കുന്നതിനും വേണ്ടി സഹായമാകുമെന്ന കാര്യം ഉറപ്പാണ്.