ന്യൂഡൽഹി : കൊവിഡ്-19ന്‍റെ പശ്ചാത്തലത്തിൽ പൊതുസേവന വാഹനങ്ങൾ അണുവിമുക്തമാക്കുന്നതിനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തി ഡൽഹി സർക്കാർ. ഓട്ടോറിക്ഷ, ഗ്രാമീണ സേവാ, പദ്-പദ് സേവ, മാക്സി ക്യാബുകൾ, പരിസ്ഥിതി സൗഹൃദ വാഹനങ്ങൾ എന്നിവയാണ് അണുവിമുക്തമാക്കുന്നത്. അന്തർ സംസ്ഥാന ബസുകൾക്ക് അണുവിമുക്ത സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതിന് പിന്നാലെയാണ് പുതിയ നടപടി. സൗജന്യമായാണ് ഈ സേവനം ലഭ്യമാക്കുന്നതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
വ്യാഴാഴ്ച മുതൽ രണ്ട് ഷിഫ്റ്റുകളിലായാണ് വാഹനങ്ങള്‍ അണുവിമുക്തമാക്കുന്നത്. ആദ്യ ഷിഫ്റ്റ് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെയും രണ്ടാമത്തെ ഷിഫ്റ്റ് വൈകുന്നേരം 4:30 മുതൽ 6 വരെയുമാണ്. സ്വന്തം വാഹനങ്ങൾ ദിവസവും അണുവിമുക്തമാക്കണമെന്നും സർക്കാർ നിർദ്ദേശമുണ്ട്. ഡൽഹി സർക്കാർ ക്ലസ്റ്റർ ബസുകൾ, മെട്രോകൾ എന്നിവ എല്ലാദിവസവും അണുവിമുക്തമാക്കുന്നുണ്ട്.
അതേസമയം ഡൽഹിയിൽ, ലെഫ്റ്റനന്റ് ഗവർണർ അനിൽ ബൈജലിന്റെ നേതൃത്വത്തിൽ കൊവിഡ്-19ന്‍റെ വ്യാപനം പരിശോധിക്കാനുള്ള നടപടികൾ ആരംഭിച്ചു.