ന്യൂഡൽഹി: ഇന്ത്യാ-ചൈന അതിർത്തി തർക്കം നിലനിൽക്കുന്നതിനിടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്‍റെ മകൻ ശൗര്യ ഡോവൽ ചൈന സന്ദർശിച്ചതിനെതിരെ കോൺഗ്രസ് രംഗത്ത്.
എന്തിനാണ് ഈ രാജ്യങ്ങൾ ആവർത്തിച്ച് സന്ദർശിക്കുന്നത്? എന്തിന് ഇവർ കൂടിക്കാഴ്ച നടത്തണം? ഇതുകൊണ്ട് എന്ത് ഗുണമാണുള്ളത്? അജിത് ഡോവലിന്‍റെ മകന് ഇതിൽ എന്താണ് പങ്ക്? അദ്ദേഹം ഈ കൂടിക്കാഴ്ചകളിൽ പങ്കെടുക്കുന്നുണ്ടോ? കോൺഗ്രസ് വക്താവ് പവൻ ഖേര വാർത്താ സമ്മേളനത്തിൽ ചോദിച്ചു.
2009-11 കാലഘട്ടത്തിനിടയിൽ ബിജെപി പ്രതിനിധികൾ നടത്തിയ ചൈനീസ് സന്ദർശനങ്ങളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധം ശക്തിപ്പെടുത്തുന്നതിന് ബിജെപി ചൈനയിലേക്ക് പ്രതിനിധികളെ അയച്ചിട്ടുണ്ടോയെന്ന് അറിയാൻ ആഗ്രഹിക്കുന്നു. ബന്ധം സ്ഥാപിച്ചിട്ടും രാജ്യത്തിന്റെ അതിർത്തികൾ സുരക്ഷിതമല്ലാത്തത് എന്തുകൊണ്ടാണെന്നും പവൻ ഖേര ഉന്നയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശനയത്തിനെതിരെയും ഖേര ആഞ്ഞടിച്ചു.
മോദിയുടെ തന്നിഷ്ടപ്രകാരമുള്ളതും വ്യക്തിപരവുമായ വിദേശനയം ഇപ്പോൾ പ്രവർത്തിക്കുന്നില്ല. അതിർത്തി സുരക്ഷയെക്കുറിച്ച് ചോദിക്കുന്നവരോട് മോദി 'കണ്ണ് ചുവപ്പിക്കുക'യാണെന്നും ഖേര പറഞ്ഞു. അതിർത്തി സുരക്ഷ, രാജ്യത്തെ കൊവിഡ് പ്രതിസന്ധി എന്നിവയെക്കുറിച്ച് ചർച്ച ചെയ്യാൻ പാർലമെന്റിൽ പ്രത്യേക സമ്മേളനവും കോൺഗ്രസ് ആവശ്യപ്പെട്ടു.