ബലാക്കോട്ടിലെ ജെയ്ഷെ മുഹമ്മദ് ക്യാമ്പുകളിൽ ഇന്ത്യൻ വ്യോമ സേന ബോംബിട്ടെന്ന് വ്യക്തമാക്കുന്ന സാറ്റലൈറ്റ്ചിത്രങ്ങള്‍ പുറത്ത്. സാറ്റലൈറ്റിൽ നിന്നുളള സൂം ചെയ്ത ചിത്രങ്ങളാണ് ഇന്ത്യയുടെ വാദം സ്ഥിരീകരിക്കുന്നത്.
നേരത്തെ ഭീകരാക്രമണത്തിന് മുമ്പും ശേഷവുമുളള സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്തുവിട്ട റോയിട്ടേഴ്സ് വാർത്താ ഏജൻസി ഇന്ത്യൻ ആക്രമണം ഭീകര ക്യാമ്പുകളെ കാര്യമായി ബാധിച്ചില്ലെന്ന വിലയിരുത്തലാണ് നടത്തിയിരുന്നത്. കെട്ടിടങ്ങളുടെ മുകള്‍ ഭാഗത്തിന് കാര്യമായി തകരാറുകള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിലയിരുത്തൽ. എന്നാൽ സാറ്റലൈറ്റിൽ നിന്നുളള സൂം ചെയ്ത ചിത്രങ്ങള്‍ ക്യാമ്പുകളിൽ ബോംബ് പതിച്ചെന്ന് വ്യക്തമാക്കുന്നു.
കെട്ടിടത്തിന്‍റെ മേൽക്കൂരയിൽ നാല് കറുത്ത പാടുകളുംതകർന്ന കൂടാരങ്ങളും കത്തിക്കരിഞ്ഞ നിലയിലുളള ഭൂമിയുമാണ് ദ്യശ്യങ്ങളിൽ കാണുന്നതെന്ന് സാറ്റലൈറ്റ് ചിത്രങ്ങളിൽ വിദഗ്ധനായ കേണൽ വിനായക് ഭട്ട് പറയുന്നു. അതേ സമയം തന്നെ കെട്ടിടങ്ങളുടെ ചുമരുകള്‍ക്ക് കാര്യമായി കേടുകള്‍ സംഭവിച്ചിട്ടില്ലെന്നതും ചിത്രങ്ങളിലൂടെ വ്യക്തമാകുന്നു.
എന്നാൽ മിലിട്ടറി ഏവിയേഷൻ വിദഗ്ധന്‍ അംങ്കദ് സിംഗിന്‍റെ അഭിപ്രായത്തിൽ കെട്ടിടങ്ങളിൽ തുളച്ചു കയറി നാശമുണ്ടാക്കുന്ന ബോംബുകളായിരിക്കും ഉപയോഗിച്ചിരിക്കുക. ഈ സാഹചര്യത്തിൽ കെട്ടിടങ്ങളുടെ ചുമരുകള്‍ക്കും മറ്റും കേടുപാടുകള്‍ സംഭവിക്കണമെന്ന് നിർബന്ധമില്ലെന്നും അദ്ദേഹം വിശദീകരിക്കുന്നു.
ജയ്ഷെ മുഹമ്മദ് ക്യാമ്പുകളിൽ നടത്തിയ വ്യോമാക്രമണത്തിന്‍റെ വിശദമായ സാറ്റലൈറ്റ് ചിത്രങ്ങള്‍ സർക്കാരിന് കൈവശമുണ്ടെന്നാണ് റിപ്പോർട്ട് . എന്നാൽ ഇത് എന്ന് പുറത്ത് വിടുമെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ബലാക്കോട്ടിലെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഭീകരുടെ എണ്ണത്തെ സംബന്ധിച്ച് ഭരണ പ്രതിപക്ഷ നേതാക്കള്‍ ഏറ്റുമുട്ടുന്നതിനിടെയാണ് ഭീകര ക്യാമ്പുകളിൽ നാശമുണ്ടാക്കിയെന്ന് വ്യക്തമാകുന്ന ചിത്രങ്ങള്‍ പുറത്ത് വരുന്നത്