ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിമയത്തിനെതിരെ രാജ്യതലസ്ഥാനത്ത് പ്രതിഷേധം കനക്കുന്നു. ഡല്‍ഹി പൊലീസ് പിആർഒ എംഎസ് രാൻധവ അടക്കമുള്ളവർ പ്രതിഷേധ സ്ഥലത്തെത്തി. ജമാ മസ്ജിദില്‍ ജനങ്ങളോട് ശാന്തമായി പ്രതിഷേധം നടത്താൻ രാൻധവ ആവശ്യപ്പെട്ടു. സ്ഥിതി നിരീക്ഷിക്കാൻ ഡല്‍ഹി പോലീസ് ഡ്രോണും ഉപയോഗപ്പെടുത്തുന്നുണ്ട്. ജമാ മസ്ജിദിലെ പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിക്കാൻ ഭീം ആർമി മേധാവി ചന്ദ്രശേഖർ ആസാദും സ്ഥലത്തെത്തിയിട്ടുണ്ട്. ജമാ മസ്ജിദിൽ നിന്ന് ജന്തർ മന്തറിലേക്കുള്ള പ്രതിഷേധ മാർച്ചിന് ആസാദിന് നേരത്തെ അനുമതി നിഷേധിച്ചിരുന്നു.
![Citizenship Amendment Act CAA protest internet shutdown പൗരത്വ ഭേദഗതി നിയമം ഡല്‍ഹിയില്‍ പ്രതിഷേധം](https://etvbharatimages.akamaized.net/etvbharat/prod-images/5432762_dfgdfhgf.jpg)
ഡല്‍ഹിയില്‍ മഹിളാ കോൺഗ്രസ് പ്രവർത്തകർ കസ്റ്റഡിയില്‍. പ്രണബ് മുഖർജിയുടെ മകൾ ശർമിതാ മുഖർജി ഉൾപ്പെടെയുള്ളവരെയാണ് കസ്റ്റഡിയിലെടുത്തത്. ആഭ്യന്തരമന്ത്രി അമിത് ഷായുടെ വസതിയുടെ മുന്നില്‍ പ്രതിഷേധം നടത്തിയതിനാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. വടക്ക് കിഴക്ക് ഡല്‍ഹിയില്‍ എല്ലാവിധ സുരക്ഷ ശക്തമാണെന്ന് ഡിസിപി അലോക് കുമാർ പറഞ്ഞു. സിആർപിഎഫ്, ആർഎഎഫ് സംഘത്തെ നിയോഗിച്ചതായും ഡിസിപി അറിയിച്ചു. 12 സ്ഥലങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സുരക്ഷയുടെ ഭാഗമായി സമൂഹ മാധ്യമങ്ങളിലടക്കം പൊലീസ് നിരീക്ഷിച്ച് വരികയാണ്.
ബിഎസ്‌പിയും പൗരത്വ ഭേദഗതി നിമയത്തിനെതിരാണെന്ന് അധ്യക്ഷ മായാവതി അറിയിച്ചു. തുടക്കം മുതല്‍ ബിഎസ്‌പി നിയമത്തെ എതിർക്കുന്നുണ്ട്. പക്ഷെ പൊതുമുതല്‍ നശിപ്പിക്കുന്നതിനോടും അക്രമത്തോടും താത്പര്യമില്ലെന്നും മായാവതി പറഞ്ഞു.
ഉത്തർപ്രദേശിലെ സാംബലില്‍ അക്രമം നടത്തിയതിന് സമാജ്‌വാദി പാർട്ടി നേതാക്കൾ, എംപി ഷഫിക്വർ റഹ്‌മാൻ, എന്നിവരുൾപ്പെടെ 17 നേതാക്കൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അഹമ്മദാബാദില്‍ 49 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോൺഗ്രസ് നേതാവ് ഷെഹ്സാദ് ഖാനും പൊലീസ് കസ്റ്റഡിയിലാണ്.