ഹൈദരാബാദ് : തെലങ്കാനയിൽ തഹസിൽദാറിന്‍റെ ഓഫീസിന് മുന്നിൽ കർഷകൻ ആത്മഹത്യ ചെയ്തു. റെഡ്ഡിപള്ളി ഗ്രാമത്തിൽ നിന്നുള്ള രാജി റെഡ്ഡി (65) എന്നയാളാണ് കീടനാശിനി കഴിച്ച് ശ്രീരാംപൂർ തഹസിൽദാർ ഓഫീസിനു മുന്നിൽ ആത്മഹത്യ ചെയ്തത്.
ശ്രീംപൂരിലെ 1.20 ഏക്കർ കാർഷിക ഭൂമിയുടെ ഉടമസ്ഥ അവകാശം ലഭിക്കാനായി കർഷകൻ തഹസിൽദാർ ഓഫീസിൽ പലവട്ടം വന്നിരിന്നു. പിതാവിന്‍റെ പേരിലുള്ള സ്ഥലമാണ് തന്‍റെ പേർക്ക് കൈമാറ്റം ചെയ്യാനായി ഇയാൾ അപേക്ഷിച്ചത്. ഇതിനായി 3 ,500 രൂപയും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകിയിരുന്നു. എന്നാൽ ഒരുപാട് കാലം കഴിഞ്ഞിട്ടും ഇത് നടക്കാതെ വന്നതിന്‍റെ വിഷമത്തിലാണ് കർഷകൻ ആത്മഹത്യ ചെയ്തതെന്ന് ആത്മഹത്യക്കുറിപ്പിൽ പറയുന്നു.
ആത്മഹത്യാക്കുറിപ്പിൽ എംആർഒ, വില്ലേജ് റവന്യൂ ഓഫീസർ, വില്ലേജ് റവന്യൂ അസിസ്റ്റന്‍റ് എന്നിവരുടെ പേരുകൾ ഉണ്ട്. പൊലീസ് സംഭവസ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സുൽത്താനാബാദിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മരണത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.