ലഖ്‌നൗ: സുരക്ഷിതമല്ലാത്ത ഗതാഗത മാർഗങ്ങൾക്ക് പകരം ട്രെയിനുകളിലും ബസുകളിലും യാത്ര ചെയ്യാൻ കുടിയേറ്റക്കാർക്കിടയിൽ അവബോധം സൃഷ്ടിക്കണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. റോഡപകടങ്ങൾ കുറയ്ക്കുന്നതിനായി പതിവായി പരിശോധന നടത്താൻ ലോക്ക്‌ഡൗണ്‍ അവലോകന യോഗത്തിൽ ആദിത്യനാഥ് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഔറയ്യ ജില്ലയിൽ ഉണ്ടായ വാഹനാപകടത്തിൽ 27 കുടിയേറ്റ തൊഴിലാളികൾ കൊല്ലപ്പെടുകയും മുപ്പതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് നിർദേശം. ആളുകൾ കാൽനടയോ ത്രീ വീലറുകൾ, ബൈക്കുകൾ, ട്രക്കുകൾ, മറ്റ് സുരക്ഷിതമല്ലാത്ത ഗതാഗത മാർഗങ്ങളോ ഉപയോഗിക്കാതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ആദിത്യനാഥ് പറഞ്ഞു. കനത്ത പട്രോളിങ്ങ് നടത്താനും ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനും അതിനായി ഉച്ചഭാഷിണികളും മറ്റ് മാർഗങ്ങളും ഉപയോഗിക്കാനും അദ്ദേഹം പൊലീസിനോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 590 പ്രത്യേക ട്രെയിനുകൾ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആളുകളെ കൊണ്ടുവന്നിട്ടുണ്ട്. കൂടാതെ സംസ്ഥാന ട്രാൻസ്‌പോര്‍ട്ട് കോർപ്പോറേഷൻ ബസുകൾ ക്രമീകരിച്ച് കുടിയേറ്റക്കാരെ അവരുടെ സ്വന്തം ജില്ലകളിലേക്ക് അയയ്ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉത്തർപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോര്‍ട്ട് കോർപ്പറേഷൻ (യുപിഎസ്ആർടിസി) ബസുകളുടെ ശുചിത്വവത്കരണം നടത്തുകയും വാഹനങ്ങൾക്കുള്ളിൽ ഹാൻഡ് സാനിറ്റൈസർ ഉണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യണമെന്നും ആദിത്യനാഥ് പറഞ്ഞു.