പുൽവാമയില്‍ ഭീകരാക്രമണത്തില്‍ സൈനികർ കൊല്ലപ്പെട്ട സ്ഥലത്ത് എൻഎസ്‍ജിയും എൻഐഎയും പരിശോധന നടത്തി. ആക്രമണം നടത്താനുപയോഗിച്ചത് 60 കിലോ ആർഡിഎക്സാണെന്നാണ് എൻഎസ്‍ജിയുടെ പ്രാഥമിക നിഗമനം. ജയ്ഷെ മുഹമ്മദ് ഭീകരൻ ആദിൽ അഹമ്മദ് ധർ ആണ് ആക്രമണം നടത്തിയത്.
സെഡാൻ കാറിലാണ് ചാവേറായ ആദിൽ അഹമ്മദ് ധർ എത്തിയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. വാഹനവ്യൂഹത്തിലേക്ക് ഇടിച്ചു കയറ്റിയായിരുന്നില്ല ആക്രമണം. പകരം സംശയം തോന്നാത്ത രീതിയിൽ സിആർപിഎഫ് വാഹനവ്യൂഹത്തിന് സമാന്തരമായി സഞ്ചരിക്കുകയായിരുന്നു ധറിന്‍റെ കാർ. തുടർന്നാണ് സ്ഫോടനം നടത്തിയത്. 150 മീറ്റർ ചുറ്റളവിൽ സ്ഫോടനത്തിന്‍റെ ആഘാതമുണ്ടായി. ഒരു സൈനികന്‍റെ മൃതദേഹം ഏതാണ്ട് 80 മീറ്റർ ദൂരത്തേക്ക് വരെ തെറിച്ചു പോയി. ചാവേറിന്‍റെ കാറിനടുത്തുണ്ടായിരുന്ന ബസ് നാമാവശേഷമായി. മൃതദേഹങ്ങളുടെ അവശിഷ്ടങ്ങൾ നൂറ് മീറ്റർ ചുറ്റളവിൽ ചിന്നിച്ചിതറിക്കിടക്കുന്ന നിലയിലായിരുന്നു.
പുൽവാമയിൽ നിന്ന് 22 കിലോമീറ്റർ മാത്രം അകലെയാണ് ആദിൽ അഹമ്മദ് ധർ എന്ന ജയ്ഷെ മുഹമ്മദ് ഭീകരൻ കഴിഞ്ഞിരുന്നത്. ധറിന് ആരാണ് ഇത്ര മാരകശേഷിയുള്ള സ്ഫോടകവസ്തുക്കൾ എത്തിച്ചതെന്ന് വ്യക്തമല്ല. സിആർപിഎഫ് കടന്നു പോകുന്നതിന് മുമ്പ് പരിശോധന നടത്തിയിരുന്നെന്ന് പറയുമ്പോഴും ആ പരിശോധനയെ മറി കടന്ന് എങ്ങനെ ഇത്രയധികം ഉഗ്രശേഷിയുള്ള സ്ഫോടകവസ്തുക്കളുമായി ഭീകരൻ അവിടെ കാത്തു നിന്നു എന്നതും ചോദ്യ ചിഹ്നമാണ്.