ബെംഗളുരു: മംഗലാപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് 5.6 കിലോഗ്രാം സ്വർണ്ണം പിടികൂടി. ഏകദേശം 4 കോടി രൂപ വിലമതിക്കുന്ന 5.6 കിലോഗ്രാം സ്വർണവും ഒപ്പം 84 ലക്ഷം രൂപ വിലമതിക്കുന്ന 5.2 കിലോഗ്രാം വെള്ളിയുമാണ് പിടികൂടിയത്. കോഴിക്കോട് നിന്ന് മംഗലാപുരത്തേക്ക് കടത്താന്‍ ശ്രമിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജൻസ് പരിശോധന നടത്തുകയായിരുന്നു.
വിദേശ മുദ്ര പതിപ്പിച്ച സ്വർണം കർണാടകയിലെ വിവിധ സ്ഥലങ്ങളിൽ വിതരണം ചെയ്യുകയായിരുന്നു ഇവരുടെ ലക്ഷ്യം. ഇവരിൽ നിന്നും സ്വർണം വാങ്ങാൻ നിന്നിരുന്ന മൂന്ന് പേരെ റെയിൽവേ സ്റ്റേഷന്‍റെ പാർക്കിംഗ് ഏരിയയിൽ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട്ടെ ജ്വല്ലറിയിൽ നിന്നാണ് ഇവർക്ക് സ്വർണ്ണം ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ജ്വല്ലറിയിൽ നിന്ന് 82 ലക്ഷം രൂപ പിടിച്ചെടുത്തു. കൂടാതെ സ്വർണവും പണവും കടത്താൻ പ്രത്യേക തരത്തിൽ രൂപകല്പന ചെയ്ത രണ്ട് കാറുകളും പിടിച്ചെടുത്തു. കൂടുതൽ അന്വേഷണം നടന്നു വരികയാണ്.