ഹൈദരാബാദ്: ഇന്ത്യയില്‍ നോട്ടുനിരോധനം നടപ്പാക്കിയിട്ട് ഇന്നേക്ക് മൂന്നാണ്ട് തികയുന്നു. 2016 നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു രാജ്യത്ത് നോട്ടു നിരോധനം നടപ്പാക്കിയതായി അറിയിച്ചത്. ഏറെ രാഷ്ട്രീയ സാമ്പത്തിക സാമൂഹിക പ്രത്യാഘാതമുണ്ടാക്കിയ പ്രഖ്യാപനമായിരുന്നു ഇത്. കള്ളപ്പണവും അഴിമതിയും ഇല്ലാതാക്കുന്നതിനുള്ള ഏറ്റവും വിപ്ലവകരമായ നടപടിയായിട്ടാണ് ഇതിനെ കേന്ദ്രസർക്കാർ അവതരിപ്പിച്ചത്.
അഴിമതി, കള്ളപ്പണം, കള്ളനോട്ട്, ആയുധ ഇടപാട്, ഭൂമിയിടപാട്, തീവ്രവാദപ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള ഫണ്ട് സമാഹരണം എന്നിവക്ക് വൻതോതിൽ കള്ളപ്പണവും കള്ളനോട്ടും ഉപയോഗിക്കുന്നു. ഇതിൽ നല്ലൊരു പങ്കും 500, 1000 രൂപയുടെ നോട്ടുകളാണ്. ഈ സാഹചര്യത്തിലാണ് 500, 1000 രൂപയുടെ നോട്ടുകൾ 2016 നവംബറിന് അസാധുവാക്കിയതെന്നായിരുന്നു കേന്ദ്രത്തിന്‍റെ വാദം.
ഡിജിറ്റലൈസേഷനിലേക്ക് രാജ്യത്തിന്‍റെ സാമ്പത്തിക രംഗം മാറുമെന്നും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം നടത്തി. എന്നാൽ നോട്ട് നിരോധനം മൂന്നാം വാർഷികത്തിലെത്തി നിൽക്കെ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം രാജ്യത്തിന് ഒരു ഗുണവും നൽകിയില്ലെന്ന് വിശ്വസിക്കുന്നവരാണ് കൂടുതലും. കള്ളപ്പണം തടയാനാകുമെന്ന് കരുതി സർക്കാർ നിരോധിച്ച നോട്ടുകളിൽ 99 ശതമാനവും ബാങ്കുകളിൽ തിരിച്ചെത്തിയെന്ന വാർത്തകളും നേരത്തെ പുറത്തുവന്നിരുന്നു. മൂന്ന് ലക്ഷത്തിലേറെ കോടികളുടെ കള്ളപ്പണം പിടിച്ചെടുക്കാമെന്നായിരുന്നു സർക്കാർ വാദമെങ്കിൽ അത് നടന്നില്ലെന്ന് മാത്രമല്ല നിരവധി ജീവനുകളും നോട്ട് നിരോധനത്തെ തുടർന്ന് രാജ്യത്ത് നഷ്ടപ്പെടുകയുണ്ടായി.
2016 നവംബർ എട്ടിന് നോട്ട് നിരോധനം നടപ്പിലാക്കി 2017 നവംബർ എട്ടുവരെയുള്ള ഒരു വർഷ കാലയളവിനുള്ളിൽ ഈ നയത്തിന്‍റെ ഭാഗമായി നൂറ്റിയമ്പതിലേറെ പേരുടെ ജീവനാണ് നഷ്ടപ്പെട്ടതെന്ന കണക്കുകളും പുറത്തുവന്നിരുന്നു. പ്രഖ്യാപനം വന്ന് ഒരാഴ്‌ചക്കുള്ളില്‍ തന്നെ 33 പേർ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ മരണപ്പെട്ടിരുന്നു. പണം മാറ്റി വാങ്ങുന്നതിനും പിന്‍വലിക്കാനുമായി ദീര്‍ഘനേരം ക്യൂവില്‍ നില്‍ക്കേണ്ടി വന്നതിനെത്തുടര്‍ന്നുണ്ടായ മരണങ്ങളായിരുന്നു കൂടുതലും. പണം ലഭിക്കാതെ വന്നതോടെ അത്യാവശ്യ കാര്യങ്ങൾ നടപ്പിലാക്കാൻ കഴിയാതെയായി ജീവനൊടുക്കിയവരും ഏറെയാണ്. എന്നാല്‍ നോട്ടു നിരോധനം എന്‍.ഡി.എ സര്‍ക്കാറിന് തിരിച്ചടിയാകുമെന്ന രാഷ്ട്രീയ നിരീക്ഷണം തെറ്റെന്ന് തെളഞ്ഞതും 2019 ലാണ്. തെരഞ്ഞെടുപ്പിനെ നേരിട്ട എൻ.ഡി.എക്ക് ഉത്തരം മുട്ടിയതും ഈ ചോദ്യത്തിന് മുന്നിലായിരുന്നു.