ന്യൂഡൽഹി: കൊവിഡ് ചികിത്സക്കായി രാജ്യത്തൊട്ടാകെയുള്ള 16 ഹജ്ജ് ഭവനങ്ങൾ സംസ്ഥാന സർക്കാരുകൾക്ക് നൽകിയിട്ടുണ്ടെന്ന് ന്യൂനപക്ഷകാര്യ മന്ത്രി മുക്താർ അബ്ബാസ് നഖ്‌വി. കൊവിഡ് രോഗികളെ ക്വാറന്‍റൈന് വിധേയമാക്കാനും, ഐസൊലേഷൻ സൗകര്യങ്ങൾക്കും ഹജ്ജ് ഭവനങ്ങൾ വിവിധ സംസ്ഥാന സർക്കാരുകൾക്ക് ഉപയോഗിക്കാമെന്ന് അദ്ദേഹം അറിയിച്ചു.
സാമൂഹിക അകലത്തെക്കുറിച്ചും, മറ്റ് മാർഗനിർദേശങ്ങളെക്കുറിച്ചും ജനങ്ങളെ ബോധവാന്മാരാക്കുന്നതിനായി 'ജാൻ ഭീ, ജഹാൻ ഭീ' എന്ന പേരിൽ രാജ്യവ്യാപകമായി ബോധവൽക്കരണ കാമ്പയിൻ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന്‍റെ നൈപുണ്യ വികസന പരിപാടിയിൽ പരിശീലനം നേടിയ 1,500 ൽ അധികം ആരോഗ്യ സുരക്ഷാ ഉദ്യോഗസ്ഥർ കൊവിഡ് ചികിത്സക്കായി പ്രവർത്തിക്കുന്നു. വിവിധ മത, സാമൂഹിക, വിദ്യാഭ്യാസ സംഘടനകളുടെ പിന്തുണയോടെ രാജ്യത്തൊട്ടാകെയുള്ള വിവിധ വഖഫ് ബോർഡുകൾ 51 കോടി രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിന് നൽകി.
കൂടാതെ ഭക്ഷണം, അവശ്യവസ്‌തുക്കൾ എന്നിവയും വഖഫ് ബോർഡുകളുടെ നേതൃത്വത്തിൽ വിതരണം ചെയ്യുന്നുണ്ട്. അലിഗഡ് മുസ്ലിം സർവകലാശാല 1.40 കോടി രൂപ 'പിഎം-കെയർസ്' ഫണ്ടിൽ സംഭാവന ചെയ്‌തു. കൊവിഡ് രോഗികൾക്കായി 100 കിടക്കകൾ എഎംയു മെഡിക്കൽ കോളജിൽ സജ്ജീകരിച്ചു. എഎംയു മെഡിക്കൽ കോളജിൽ 9000 പരിശോധനകൾ ഇതുവരെ നടത്തി. ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന്‍റെ 'സീഖോ ഓർ കമാവോ' നൈപുണ്യ വികസന പരിപാടിയുടെ ഭാഗമായി വലിയ തോതിൽ മാസ്‌കുകൾ തയ്യാറാക്കി പാവപ്പെട്ടവർക്ക് വിതരണം ചെയ്യുന്നുണ്ടെന്നും നഖ്‌വി അറിയിച്ചു.