ബാരാബങ്കി: യു.പിയിലെ ബാരാബങ്കിയിൽ വിഷ മദ്യം കഴിച്ച് 12 പേർ മരിച്ചു. 40തോളം പേർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇതിനു പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടോ എന്നതടക്കം പരിശോധിച്ച് 48 മണിക്കൂറിനകം റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടു.തിങ്കളാഴ്ച രാത്രി നടന്ന ദുരന്തത്തിൽ ഒരു കുടുംബത്തിലെ നാല് അംഗങ്ങളടക്കം മരണപ്പെട്ടു.
സംഭവം വിവാദമായതോടെ പത്ത് എക്സ്സൈസ് ഉദ്യോഗസ്ഥരെയും രണ്ട് പൊലീസ് ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്തു. മരിച്ചവരുടെ ബന്ധുക്കൾക്ക് രണ്ടു ലക്ഷം രൂപ വീതം മുഖ്യമന്ത്രി ധനസഹായം പ്രഖ്യാപിച്ചു. രാംനഗർ മേഖലയിലെ ഷോപ്പിൽനിന്നു മദ്യം വാങ്ങിക്കഴിച്ച റാണിഗഞ്ചിലെയും സമീപ ഗ്രാമങ്ങളിലെയും ആളുകളാണ് ദുരന്തത്തിനിരയായത്. ഇവരെ ഉടൻ രാംനഗർ കമ്യൂണിറ്റി ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും പലരും മരിച്ചു.