ഹൈദരാബാദ്: തെലങ്കാനയിലും ആന്ധ്രാപ്രദേശിലും ഭീതിപരത്തിയ കുപ്രസിദ്ധ എടിഎം തട്ടിപ്പ് സംഘം പിടിയിൽ (ATM Thieves Arrested). ജയ്‌പൂർ വിമാനത്താവളത്തിൽ നിന്ന് രണ്ട് ദിവസം മുൻപാണ് പ്രതികളെ പൊലീസ് പിടികൂടിയത്. സുബൈർ (32), ലുക്‌മാൻ ഡീൻ (37), സദ്ദാം (35), മുഷ്‌താഖ് (28), ഇദ്രിസ് (29) എന്നിവരാണ് അറസ്റ്റിലായത്. രാജസ്ഥാൻ പൊലീസിന്‍റെ (Rajasthan police) നിർണായക ഇടപെടലിനെ തുടർന്നാണ് ഭരത്പൂർ ജില്ലയിലെ ദീഗ് മേഖലയിൽ നിന്നുള്ള അഞ്ച് പ്രതികളെയും പിടികൂടാനായത്.
പിടിയിലായവർ നൂറിലധികം തട്ടിപ്പുകാർ ഉൾപ്പെടുന്ന 'മിവാത്ത് ഗ്യാങ്' (Mewat Gang) എന്നറിയപ്പെടുന്ന കുപ്രസിദ്ധ സംഘത്തിലെ അംഗങ്ങളാണെന്നാണ് പൊലീസിന്‍റെ നിഗമനം. കഴിഞ്ഞ ഏഴ് വർഷമായി വളരെ ആസൂത്രിതവും സംഘടിതവുമായി തട്ടിപ്പ് നടത്തിവരികയാണ് സംഘം. വിവിധ സംസ്ഥാനങ്ങളിലെ എടിഎമ്മുകളിൽ നിന്ന് കോടിക്കണക്കിന് രൂപയാണ് ഇതുവരെ പ്രതികൾ കൊള്ളയടിച്ചിട്ടുള്ളത്. തെലങ്കാനയിലെ ഭദ്രാദ്രി അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കിന്‍റെ എടിഎമ്മിൽ നിന്ന് അനധികൃതമായി പണം പിൻവലിച്ചതാണ് സംഘം നടത്തിയ അവസാന തട്ടിപ്പ്.
തട്ടിപ്പുകാർ പിന്തുടർന്നുവന്നിരുന്ന രീതി എല്ലാവരെയും ഞെട്ടിക്കുന്നതാണ്. രാജസ്ഥാനിലെ ഭരത്‌പൂർ, അൽവാർ മേഖലകളിൽ എടിഎം കാർഡുകൾ തട്ടിയെടുത്താണ് സംഘം ക്രിമിനൽ പ്രവർത്തനങ്ങൾക്ക് തുടക്കമിടുന്നത്. തട്ടിയെടുത്ത എടിഎം കാർഡുകൾ മോഷണത്തിനായി തയ്യാറാക്കിയ ശേഷം പ്രതികൾ ലക്ഷ്യസ്ഥാനങ്ങളിലേക്ക് തിരിക്കുന്നു. പിടിക്കപ്പെടാതിരിക്കാനായി വളരെ സൂക്ഷ്‌മമായി കവർച്ച ആസൂത്രണം ചെയ്യുന്നതാണ് ഇവരുടെ രീതി.
സംശയങ്ങൾക്ക് ഇടനൽകാതെ, സാധാരണ മോഷ്‌ടാക്കളിൽ നിന്ന് വ്യത്യസ്‌തമായി സ്യൂട്ടും ബൂട്ടും ധരിച്ചാണ് ഇവർ മോഷണം നടത്തിയിരുന്നത്. തട്ടിപ്പ് നടത്താനായി തെരഞ്ഞെടുത്ത മേഖലകളിൽ രണ്ട് പേരടങ്ങുന്ന സംഘമായിട്ടാണ് ഇവർ എത്തുക. ഒരാൾ എടിഎം കൗണ്ടർ സ്ഥാപിച്ച മുറിയിൽ പ്രവേശിക്കുമ്പോൾ മറ്റൊരാൾ മെഷീനിലേക്കുള്ള വൈദ്യുതി വിതരണ സൗകര്യങ്ങൾ നിരീക്ഷിക്കും.
എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാൻ തുടങ്ങുന്നതോടെ മെഷീനിലേക്കുള്ള വൈദ്യുതി ബന്ധം പ്രതികൾ വിച്ഛേദിക്കും. ഇങ്ങനെ ചെയ്യുന്നതോടെ അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കപ്പെടുമെങ്കിലും പണം പിൻവലിച്ചതായി കാർഡ് ഉടമയുടെ അക്കൗണ്ടിൽ രേഖപ്പെടുത്തുകയില്ല. തുടർന്ന്, തട്ടിപ്പ് സംഘാംഗങ്ങൾ മോഷ്‌ടിച്ച പണം തുല്യമായി വിഭജിച്ചെടുക്കുകയും ചെയ്യും.
ഇത്തരം തട്ടിപ്പ് സംഘത്തിലെ അംഗങ്ങൾ വിമാന മാർഗം രാജസ്ഥാനിലേക്ക് കടക്കാൻ ശ്രമിക്കുന്നുണ്ടെന്ന നിർണായക വിവരം ജയ്‌പൂർ പൊലീസിന് ലഭിച്ചതാണ് കേസിൽ വഴിത്തിരിവായത്. പിന്നാലെ പൊലീസുകാർ സംഘാംഗങ്ങളെ ജയ്‌പൂർ വിമാനത്താവളത്തിൽ തടയുകയായിരുന്നു. ഇവരിൽ നിന്ന് 75 എടിഎം കാർഡുകളും 2.31 ലക്ഷം രൂപയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കേസിൽ കൂടുതൽ അന്വേഷണം നടന്ന് വരികയാണ്.