മൊറാദാബാദ് : സാമുദായിക സൗഹാർദവും ഇന്ത്യൻ ഭരണഘടനയുടെ അന്തസും തകർക്കാനാണ് ബിജെപി നേതാക്കളുടെ ശ്രമമെന്ന് ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തിഹാദുൽ മുസ്ലിമീൻ (AIMIM) നേതാവ് അസദുദ്ദീൻ ഒവൈസി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മതത്തിന്‍റെ പേരിൽ വിദ്വേഷം പ്രചരിപ്പിക്കുന്നവരെ പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ദിൻഗർപൂരിൽ നടന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈയിടെ ഹരിദ്വാറിൽ നടന്ന 'ധർമ സൻസദ്' പരിപാടിയിൽ മുസ്ലിം ജനതയ്‌ക്കെതിരെ ആക്രമണത്തിന് നിരവധി മതനേതാക്കൾ പരസ്യമായി ആഹ്വാനം ചെയ്തിരുന്നു. മുസ്ലിം സ്ത്രീകളുടെ ചിത്രങ്ങൾ ലൈംഗികച്ചുവയോടെ പ്രചരിപ്പിച്ച വിവാദ 'ബുള്ളി ഭായ്' ആപ്പിനെയും ഒവൈസി രൂക്ഷമായി വിമർശിച്ചു.
ALSO READ:'ഗാന്ധി രാഷ്ട്രപിതാവല്ല, രാജ്യദ്രോഹി'; അപകീർത്തി പരാമർശത്തില്‍ തരുണ്‍ മൊറാരി ബാപ്പുവിനെതിരെ കേസ്
'ഹിന്ദു പ്രവർത്തകരുടെ' ഹീനചര്യകളെ ചോദ്യം ചെയ്യാത്തിന് പ്രതിപക്ഷ പാർട്ടി നേതാക്കളെയും അദ്ദേഹം കടന്നാക്രമിച്ചു. സ്ത്രീകൾക്ക് വേണ്ടി മുദ്രാവാക്യം വിളിക്കുക മാത്രമാണ് ബിജെപി ചെയ്യുന്നത്. എന്നാൽ അവരാരും സ്ത്രീകളെ ബഹുമാനിക്കുന്നില്ലെന്നും ഒവൈസി ആരോപിച്ചു.
മേഘാലയ ഗവർണർ സത്യപാൽ മാലിക് അടുത്തിടെ നടത്തിയ പരാമർശങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയ അദ്ദേഹം, ഗവർണർ പോലും ബിജെപിയുടെ നയങ്ങളെ വിമർശിക്കുകയാണെന്നും പറഞ്ഞു. കാർഷിക നിയമങ്ങളെക്കുറിച്ചുള്ള കേന്ദ്രത്തിന്‍റെ നയത്തെ വിമർശിച്ച മാലിക്, ഈ വിഷയം ചർച്ച ചെയ്യാൻ പ്രധാനമന്ത്രിയെ കാണാൻ ചെന്നതിന് പിന്നാലെ മോദി അഹങ്കാരിയാണെന്ന് ആരോപണം ഉന്നയിച്ചിരുന്നു.