ന്യൂഡല്‍ഹി: അന്തരിച്ച പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകൻ സുന്ദര്‍ലാല്‍ ബഹുഗുണയ്ക്ക് മരണാനന്തര ബഹുമതിയായി ഭാരത് രത്ന നല്‍കണമെന്ന ആവശ്യവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഇത് സംബന്ധിച്ച് പ്രധാനമന്ത്രിക്ക് കത്തയക്കുമെന്ന് കെജ്‌രിവാള്‍ പറഞ്ഞു. മെയ് 21നാണ് ചിപ്‌കോ പ്രസ്ഥാനത്തിന്‍റെ സ്ഥാപകനായ ബഹുഗുണ കൊവിഡ് ബാധിച്ച് മരിച്ചത്.
നിയമസഭ സമ്മേളനത്തിനിടെ ബഹുഗുണയ്ക്ക് അനുശോചനം അറിയിച്ച് നടത്തിയ പ്രസംഗത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. തൈകൾ നടുകയും ബഹുഗുണയുടെ ഛായാചിത്രം ചടങ്ങിൽ അനാവരണം ചെയ്യുകയും ചെയ്തു. ലോകമെമ്പാടും അറിയപ്പെട്ടിരുന്ന വ്യക്തിയാണ് സുന്ദര്‍ലാല്‍ ബഹുഗുണ. അദ്ദേഹത്തിന്‍റെ ജീവിതത്തിലെ ഓരോ നിമിഷവും മറ്റുള്ളവര്‍ക്ക് പ്രചോദനം നല്‍കുന്ന തരത്തിലുള്ളതായിരുന്നുവെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
1973ലാണ് ചിപ്‌കോ പ്രസ്‌ഥാനം ആരംഭിച്ചത്. മരങ്ങൾ മുറിക്കുന്നതിനെതിരെ അദ്ദേഹം സമരം ചെയ്‌തിരുന്നു. മരങ്ങൾ കെട്ടിപ്പിടിച്ചായിരുന്നു സമരം. പരിസ്ഥിതി സംരക്ഷണ രംഗത്ത് നൽകിയ സമഗ്ര സംഭാവനക്ക് 1986 ൽ ജംനലാൽ ബജാജ് അവാർഡും 2009 ൽ പത്മവിഭൂഷണും അദ്ദേഹത്തെ തേടിയെത്തി.
Also Read: നിയമസഭ കയ്യാങ്കളി കേസ്; അപ്പീല്‍ പിന്‍വലിക്കണമെന്ന് രമേശ് ചെന്നിത്തല