തിരുച്ചിറപ്പള്ളി (തമിഴ്‌നാട്): തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ നൂഡില്‍സ് കഴിച്ച രണ്ടുവയസുകാരന്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടിയുടെ ശരീരത്തില്‍ ഒടിവുകളും മുറിവുകളും കണ്ടെത്തി. ഭക്ഷ്യവിഷബാധയാകാം മരണ കാരണമെന്നായിരുന്നു പ്രാഥമിക നിഗമനം.
തിരുച്ചിറപ്പള്ളിക്ക് സമീപമുള്ള തലക്കുടി സ്വദേശികളായ ശേഖര്‍-മഹാലക്ഷ്‌മി ദമ്പതികളുടെ ഇളയ കമന്‍ സായ് തരുണ്‍ ആണ് മരണപ്പെട്ടത്. ശനിയാഴ്‌ച നൂഡില്‍സ് കഴിച്ചതിന് ശേഷം കുട്ടിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായെന്നാണ് അമ്മ നല്‍കിയ മൊഴി. ആശുപത്രിയിലെത്തിയപ്പോഴേക്കും കുട്ടിയുടെ മരണം സംഭവിച്ചതായി ഡോക്‌ടർമാർ സ്ഥിരീകരിച്ചിരുന്നു.
അമ്മയുടെ മൊഴിയില്‍ ദുരൂഹത: തലേദിവസം ഉണ്ടാക്കിയ നൂഡിൽസ് കഴിച്ചതിന് ശേഷം കുട്ടിക്ക് ശാരീരിക അസ്വസ്ഥതകളുണ്ടായി. ശനിയാഴ്‌ച പകൽ മുഴുവൻ കുട്ടി ഒന്നും കഴിച്ചില്ലെന്നും പിന്നീട് ഛർദ്ദിക്കാൻ തുടങ്ങിയതോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നുമാണ് അമ്മ പറയുന്നത്. ഞായറാഴ്‌ച തിരുച്ചിറപ്പള്ളി സർക്കാർ ആശുപത്രിയില്‍ വച്ച് പോസ്റ്റ്‌മോർട്ടം നടത്തി.
പോസ്റ്റ്‌മോർട്ടത്തില്‍ കുട്ടിയുടെ വാരിയെല്ലിന് പൊട്ടലുണ്ടെന്ന് കണ്ടെത്തി. കുട്ടിയുടെ ജനനേന്ദ്രിയത്തിലും മുറിവുകൾ കണ്ടെത്തിയിരുന്നു. ഭക്ഷ്യവിഷബാധയല്ല മരണകാരണമെന്നും ഡോക്‌ടര്‍മാര്‍ വ്യക്തമാക്കി.
എന്നാല്‍ കുട്ടിയുടെ ശരീരത്തിലെ മുറിവുകളെ കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്നാണ് അമ്മയുടെ വിശദീകരണം. അന്തിമ റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ മരണ കാരണം സംബന്ധിച്ച് വ്യക്തത വരികയൊള്ളുവെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
Read more: ഫ്രിഡ്‌ജില്‍ സൂക്ഷിച്ച ന്യൂഡില്‍സ് കഴിച്ച് രണ്ട് വയസുള്ള കുട്ടി മരിച്ചു