ന്യൂഡൽഹി: രാജ്യത്തുടനീളം കൊവിഡ് വാക്സിനേഷൻ നടത്താൻ നിർദേശവുമായി സോണിയ ഗാന്ധി, ശരദ് പവാർ, ഉദ്ദവ് താക്കറെ, മമത ബാനർജി, എം കെ സ്റ്റാലിൻ, ഹേമന്ത് സോറൻ, അഖിലേഷ് യാദവ് എന്നിവരുൾപ്പെടെ 12 പ്രതിപക്ഷ നേതാക്കൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നൽകി.
രാജ്യത്തുടനീളം സൗജന്യവും സാർവത്രികവുമായ വാക്സിനേഷൻ കാമ്പയിൻ നടത്തണമെന്നാണ് കത്തിൽ പ്രധാനമായും ആവശ്യപ്പെടുന്നത്. കൂടാതെ പ്രധാനമന്ത്രിയുടെ പുതിയ വസതി ഉൾപ്പെടുന്ന സെൻട്രൽ വിസ്റ്റ പദ്ധതിയുടെ നിർമ്മാണം നിർത്തിവക്കുക, കാർഷിക നിയമങ്ങൾ റദ്ദാക്കുക എന്നീ ആവശ്യങ്ങളും കത്തിൽ പറയുന്നുണ്ട്.
ആഭ്യന്തര വാക്സിൻ ഉൽപാദനം വിപുലീകരിക്കുന്നതിന് സർക്കാർ നിർബന്ധിത ലൈസൻസിങ് ആവശ്യപ്പെടണം. കൂടുതൽ വാക്സിനുകൾ, ഓക്സിജൻ, എന്നിവ വാങ്ങുന്നതിന് പിഎം കെയേഴ്സ് ഫണ്ടിലെ മുഴുവൻ പണവും ഉപയോഗിക്കണം എന്നും കത്തിൽ പറയുന്നു. രാജ്യത്തെ കൊവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതിൽ സംസ്ഥാന നേതാക്കൾ മുന്നോട്ട് വെച്ച നിർദേശങ്ങൾ അവഗണിച്ചതുകൊണ്ടാണ് രാജ്യം മഹാ ദുരന്തത്തിലേക്ക് പോയത്. രാജ്യത്തെ ഇത്തരമൊരു ദാരുണമായ പാതയിലേക്ക് കൊണ്ടുവന്ന കേന്ദ്രസർക്കാർ കത്തില്‍ പറയുന്ന കാര്യങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കണമെന്നും നേതാക്കൾ നിർദേശിച്ചു.
Also read: കൊവിഡ് നിയന്ത്രണത്തില്‍ കേന്ദ്രം പരാജയം; സമാന്തര ഭരണം ഏര്‍പ്പെടുത്തണമെന്ന് നാനാ പട്ടോലെ
രാജ്യത്ത് ലഭ്യമായ എല്ലാ സ്രോതസുകളിൽ നിന്നും കേന്ദ്രീകൃതമായി വാക്സിനുകൾ വാങ്ങണം. ആഭ്യന്തര വാക്സിന്റെ ഉൽപാദനം വിപുലീകരിക്കുന്നതിന് നിർബന്ധിത ലൈസൻസിംഗ് കൊണ്ടുവരണം. വാക്സിനുകൾക്കായി 35,000 കോടി രൂപ ബജറ്റ് വകയിരുത്തണം. സെൻട്രൽ വിസ്റ്റ നിർമാണം നിർത്തി പകരം ഓക്സിജനും വാക്സിനുകളും വാങ്ങുന്നതിന് അനുവദിച്ച പണം ഉപയോഗിക്കണം. കണക്കാക്കപ്പെടാത്ത സ്വകാര്യ ട്രസ്റ്റ് ഫണ്ടിലുള്ള പണം ഉപയോഗിച്ച് കൂടുതൽ വാക്സിനുകൾ, ഓക്സിജൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവ വാങ്ങാൻ ശ്രമിക്കണമെന്നും നേതാക്കൾ കത്തിൽ പറയുന്നു.