ന്യൂഡൽഹി : 2026-ഓടെ എല്ലാ സ്‌മാർട്ട് ഫോണുകളിലും ലാപ്‌ടോപ്പുകളിലും യുഎസ്‌ബി-സി ടൈപ് കണക്‌ടറുകൾ നിർബന്ധമാക്കാനൊരുങ്ങി ഇന്ത്യ. ചാർജിങ് സൊല്യൂഷനുകൾ സ്‌റ്റാൻഡേർഡ് ചെയ്യുന്നതിനും ഇലക്‌ട്രോണിക് മാലിന്യങ്ങൾ കുറയ്ക്കുന്നതിനുമുള്ള ആഗോള ശ്രമങ്ങളുമായി ഒത്തുപോകാനാണ് ഈ തീരുമാനം. റിപ്പോർട്ട് പ്രകാരം, സ്‌മാർട്ട്‌ഫോൺ നിർമ്മാതാക്കൾ 2025 ജൂണിൽ യുഎസ്‌ബി- സി ഉറപ്പാക്കണം. അതേസമയം, ലാപ്‌ടോപ്പുകൾ 2026 അവസാനത്തോടെ സി പോർട്ടുകൾ സ്വീകരിക്കണം.
യുഎസ്ബി-സി കണക്റ്റിവിറ്റി നിർബന്ധമാക്കുന്ന നിയന്ത്രണങ്ങൾ നടപ്പിലാക്കിയ യൂറോപ്യൻ യൂണിയൻ അവതരിപ്പിച്ച നടപടികൾക്ക് പിന്നാലെയാണ് ഇന്ത്യയും നയം മാറ്റുന്നത്. എല്ലാ ഉപകരണങ്ങളും ഒരു സാർവത്രിക ചാർജിങ് കേബിൾ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി ഉപയോക്തൃ അനുഭവം ലളിതമാക്കാനാണ് ഈ നീക്കം, അതുവഴി കുത്തക ചാർജറുകളുടെയും കേബിളുകളുടെയും വ്യാപനം കുറയ്ക്കുന്നു.