കേരളം

kerala

ETV Bharat / state

'ഇന്ന് മദ്രസകൾ, നാളെ സെമിനാരികൾ, മറ്റന്നാൾ വേദപാഠശാലകൾ'; ദേശീയ ബാലാവകാശ കമ്മിഷനെതിരെ കെടി ജലീല്‍

മദ്രസകള്‍ അടച്ചുപൂട്ടണമെന്നും മദ്രസകള്‍ക്ക് നല്‍കുന്ന സംസ്ഥാന ധനസഹായം നിര്‍ത്തലാക്കണമെന്നുമുള്ള ദേശീയ ബാലാവകാശ കമ്മിഷന്‍റെ തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇടതുസ്വതന്ത്ര എംഎല്‍എ കെടി ജലീല്‍.

By ETV Bharat Kerala Team

Published : Oct 14, 2024, 11:41 AM IST

KT JALEEL  ദേശീയ ബാലാവകാശ കമ്മിഷൻ  MADRASA SHUT DOWN
KT JALEEL (Facebook)

തിരുവനന്തപുരം: മദ്രസകള്‍ അടച്ചുപൂട്ടണമെന്നും മദ്രസകള്‍ക്ക് നല്‍കുന്ന സംസ്ഥാന ധനസഹായം നിര്‍ത്തലാക്കണമെന്നുമുള്ള ദേശീയ ബാലാവകാശ കമ്മിഷന്‍റെ തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇടതുസ്വതന്ത്ര എംഎല്‍എ കെടി ജലീല്‍. "ഇന്ന് മദ്രസകൾ! നാളെ സെമിനാരികൾ! മറ്റന്നാൾ വേദപാഠശാലകൾ!" എന്ന തലക്കെട്ടോടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്‌റ്റിലാണ് ദേശീയ ബാലാവകാശ കമ്മിഷനെ ജലീല്‍ വിമര്‍ശിച്ചത്.

വേദപാഠശാലകളും മദ്രസകളും സെമിനാരികളും അരുതാത്തതല്ല ജനങ്ങളെ പഠിപ്പിക്കുന്നതെന്നും, മതവിശ്വാസം ഒരുപാട് മനുഷ്യരെ അരുതായ്‌മകളിൽ നിന്നും കുറ്റകൃത്യങ്ങളിൽ നിന്നും അകറ്റി നിർത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നിരവധി പേർക്ക് ഉപജീവനത്തിനുള്ള വഴികൂടിയാണ് മതസ്ഥാപനങ്ങൾ. മതപാഠശാലകൾ ഏത് മതവിഭാഗക്കാരുടേതായാലും അടച്ചു പൂട്ടിയാൽ, തൊഴിൽ നഷ്‌ടത്തെ തുടർന്നുള്ള സാമൂഹിക പ്രശ്‌നങ്ങളും ഉയർന്നുവരുമെന്നും ജലീല്‍ ഫേസ്‌ബുക്ക് പോസ്‌റ്റില്‍ കുറിച്ചു.

എന്നാൽ ഇത്തരം സ്ഥാപനങ്ങളൊന്നുമില്ലാത്ത മതരഹിത സമൂഹങ്ങളിൽ കുറ്റകൃത്യങ്ങൾ സാമാന്യേണ കുറവാണല്ലോ എന്ന് വിമർശകർ ചൂണ്ടിക്കാണിച്ചേക്കാം. നൂറ്റാണ്ടുകളായി മതാധിഷ്‌ഠിത ബോധം രൂഢമൂലമായ നാടുകളിൽ ആധുനിക ക്രിമിനൽ നിയമങ്ങളെ ബലപ്പെടുത്താൻ മതശാസനകൾക്ക് കഴിയുന്നുണ്ടെന്നത് ഒരു വസ്‌തുതയാണ്. അത് ഇല്ലാതാകുമ്പോൾ തെറ്റുകുറ്റങ്ങൾ അധികരിക്കാനുള്ള സാധ്യതയും തള്ളിക്കളയരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒരു സർക്കാരും മതപഠനത്തിന് പണം നൽകുന്നില്ല, ബാലാവകാശ കമ്മിഷൻ തെറ്റിദ്ധരിപ്പിക്കുന്നു:

മദ്രസകൾ അടച്ചുപൂട്ടണമെന്ന ധ്വനിയിൽ കേന്ദ്ര ബാലാവകാശ കമ്മിഷൻ പുറപ്പെടുവിച്ചതായി പറയപെടുന്ന നിർദേശങ്ങൾ ഏകപക്ഷീയവും സമൂഹത്തിൽ വലിയ അസ്വസ്ഥതകൾ സൃഷ്‌ടിക്കാൻ ഏറെ സാധ്യതയുമുള്ളതുമാണ്. ഒരു സർക്കാരും മതപഠനത്തിന് പണം നൽകുന്നതായി അറിവില്ല. സ്‌കൂളുകളിൽ പോകാത്ത കുട്ടികളെന്ന പേരില്‍ ഉത്തരേന്ത്യൻ സംവിധാനങ്ങളെ, ദക്ഷിണേന്ത്യൻ മതപഠന രീതികളോട് സമീകരിക്കുന്നത് ശരിയല്ലെന്നും ജലീല്‍ വ്യക്തമാക്കി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

സർക്കാരിന്‍റെ പണം മതപഠനത്തിനായി നൽകുന്നില്ല. ഓരോ മതവിഭാഗക്കാരും കുട്ടികളിൽ നിന്ന് ഫീസ് പിരിച്ചാണ് അവരവരുടെ സ്ഥാപനങ്ങളിലെ അധ്യാപകർക്ക് മാസാമാസം ശമ്പളം നൽകുന്നത്. ബാലാവകാശ കമ്മിഷന്‍റെ മുനവച്ചുള്ള പരാമർശങ്ങൾ ജനങ്ങളിൽ തെറ്റിദ്ധാരണകൾക്ക് വഴിവയ്‌ക്കാനിടയുണ്ട്. ഉത്തരവാദിത്വപ്പെട്ടവർ തന്നെ ഇത്തരം സത്യവിരുദ്ധമായ കാര്യങ്ങളുടെ പ്രചാരകരാകുന്നത് ഭൂഷണമല്ല. എലിയെപ്പേടിച്ച് ഇല്ലം ചുടുന്നതിന് സമാനമാകും അപ്രസക്തമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി മദ്രസകൾ അടച്ചുപൂട്ടാനുള്ള അധികൃതരുടെ നീക്കമെന്നും ജലീല്‍ വിമര്‍ശിച്ചു.

ബാലാവകാശ കമ്മിഷന്‍റെ നടപടി ഭരണഘടനാവിരുദ്ധവും മതനിരപേക്ഷതയ്ക്ക് യോജിക്കാത്തതും: സിപിഎം

മദ്രസകൾക്കെതിരെയുള്ള ബാലാവകാശ കമ്മിഷന്‍റെ നടപടി ഭരണഘടനാവിരുദ്ധവും, മതനിരപേക്ഷ ഉള്ളടക്കത്തിന് യോജിക്കാത്തതുമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മത ധ്രുവീകരണത്തിന് ഇടയാക്കുന്നതിനുള്ള നീക്കമാണ് കേന്ദ്രം നടത്തുന്നത്. ഇത്തരത്തിലൊരു നിലപാട് കേന്ദ്ര സർക്കാർ കൈകാര്യം ചെയ്യുന്നതിന്‍റെ ഭാഗമായി കേരളത്തിൽ എന്തെങ്കിലും പ്രധാനപ്പെട്ട പ്രശ്‌നങ്ങൾ ഉണ്ടാകുമെന്ന് തനിക്ക് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ മദ്രസകളെ പോലെയല്ല മറ്റ് സംസ്ഥാനങ്ങളിലേത്. അവിടെ പ്രാഥമിക വിദ്യാലയങ്ങളൊന്നും പൂർണമായിട്ടില്ല എന്നുള്ളത് കൊണ്ട് പല മേഖലകളിലും മദ്രസ പഠനം പൊതുവിദ്യാഭ്യാസവുമായി കലർന്നാണ് പോകുന്നത്. നമ്മുടെ സംസ്ഥാനത്ത് മദ്രസ സ്ഥാപനങ്ങൾക്ക് സർക്കാർ സഹായങ്ങളൊന്നും നൽകുന്നില്ല. അതുകൊണ്ട് ബാലാവകാശ കമ്മിഷൻ പറഞ്ഞ കാര്യം കേരളത്തിന് പ്രശ്‌നമാകുന്നില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കിയിരുന്നു.

Read Also:മദ്രസകള്‍ അടച്ചുപൂട്ടണമെന്ന് ദേശീയ ബാലാവകാശ കമ്മിഷൻ; എതിര്‍ത്ത് കോണ്‍ഗ്രസ്, മതങ്ങളെ തമ്മില്‍ അടിപ്പിക്കാനെന്ന് അഖിലേഷ് യാദവ്

ABOUT THE AUTHOR

...view details