തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയനും, മകൾ വീണ വിജയനുമെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ നിലപാട് മാറ്റി മാത്യു കുഴൽനാടൻ എംഎൽഎ. കേസ് കോടതി നേരിട്ട് രജിസ്‌റ്റർ ചെയ്യണമെന്നാണ് മാത്യുവിന്‍റെ നിലവിലെ ആവശ്യം. വിജിലൻസ് അന്വേഷണം മതി എന്ന് നേരത്തെ പറഞ്ഞ നിലപാടാണ് മാത്യു കുഴൽനാടൻ്റെ അഭിഭാഷകൻ മാറ്റിയത്.
വിജിലൻസ് അന്വേഷണം മതി എന്ന് കഴിഞ്ഞ തവണത്തെ അഭിപ്രായം കണക്കിലെടുത്ത് ഹർജിയിൽ കേടതി ഉത്തരവ് പറയാൻ ഇരുന്ന ദിവസമാണ് കേസിലെ പുതിയ ട്വിസ്‌റ്റ്. കേസ് കോടതി ആദ്യം പരിഗണിച്ചു. മാത്യു കുഴൽനാടൻ്റെ പുതിയ നിലപാട് കേട്ട വിജിലൻസ് ജഡ്‌ജി രാജകുമാര എം വി. "ഏതെങ്കിലും ഒന്നിൽ ഉറച്ച് നിൽക്കൂ" എന്ന് മാത്യുവിൻ്റെ അഭിഭാഷകനോട് പറഞ്ഞു. മാത്യു കുഴൽനാടൻ്റെ പുതിയ നീക്കത്തിലൂടെ ഹർജി രാഷ്ട്രീയ പ്രേരിതമാണെന്ന് വ്യക്തമാകുന്നു എന്ന് വിജിലൻസ് നിയമോപദേശകൻ ചൂണ്ടിക്കാട്ടി.
ധാതുമണൽ ഖനനത്തിനായി സിഎംആർഎൽ കമ്പനിക്ക് അനുമതി നൽകിയതിന് പ്രതിഫലമായി മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണ വിജയന് പണം ലഭിച്ചു എന്നാണ് സ്വകാര്യ ഹർജിയിലെ ആരോപണം. മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണ തൈക്കണ്ടിയില്‍ എന്നിവര്‍ അടക്കം ഏഴ് പേരാണ് കേസിലെ എതിര്‍കക്ഷികള്‍. തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.