കേരളം

kerala

By ETV Bharat Kerala Team

Published : Mar 4, 2024, 4:38 PM IST

ETV Bharat / state

ലോക്‌സഭയിലെ നിറം മാറ്റം... ഇത്തവണ ആര്? കോഴിക്കോട്ടേക്ക് ഉറ്റുനോക്കി രാഷ്‌ട്രീയലോകം

കടും ചുവപ്പായ കോഴിക്കോട് ലോക്‌സഭ തെരഞ്ഞെടുപ്പിൽ വലതിന്‍റെ ഉറച്ച കോട്ടയാകുന്നതാണ് ചരിത്രം. ഇത്തവണയും ഇത് ആവർത്തിക്കുമോ എന്ന് കണ്ടറിയണം.

Kozhikode loksabha history  Lok sabha election 2024  parliament election  കോഴിക്കോട് ലോക്‌സഭ മണ്ഡലം  ലോക്‌സഭ തെരഞ്ഞെടുപ്പ് 2024
Kozhikode

ബാലുശേരി, ഏലത്തൂര്‍, കോഴിക്കോട് സൗത്ത്, കോഴിക്കോട് നോര്‍ത്ത്, ബേപ്പൂര്‍, കുന്ദമംഗലം, കൊടുവള്ളി എന്നീ ഏഴു നിയമസഭാ മണ്ഡലങ്ങൾ ചേർന്നതാണ് കോഴിക്കോട് ലോക്‌സഭ മണ്ഡലം. ഇതിൽ കൊടുവള്ളി ഒഴിച്ച് ബാക്കി ആറ് മണ്ഡലങ്ങളും കൈവശം വച്ചിരിക്കുന്നത് എൽഡിഎഫാണ്. മണ്ഡല പരിധിയിൽ പെടുന്ന പഞ്ചായത്ത്, കോർപ്പറേഷൻ, നിയമസഭ മണ്ഡലങ്ങൾ, സഹകരണ ബാങ്ക് ഭരണ സമിതികൾ ഉൾപ്പടെ ഇടതുമുന്നണിക്കാണ് വ്യക്തമായ മേൽക്കൈ.

എന്നാൽ, ലോക്‌സഭ തെരഞ്ഞെടുപ്പ് വരുമ്പോൾ യുഡിഎഫിന്‍റെ സർവ്വാധിപത്യമാണ്. ഇടതുമുന്നണിക്ക് ഏറ്റവും ശക്തമായ സംഘടന സംവിധാനമുള്ള ഈ മണ്ഡലത്തിൽ നിന്നും ആകെ നാല് തവണ മാത്രമേ ഇടതു സ്ഥാനാർഥികൾ ഡൽഹിയിലേക്ക് പോയിട്ടുള്ളൂ. അതിൽ തന്നെ രണ്ട് തവണ വീരേന്ദ്ര കുമാർ ആണ് ജയിച്ചത്.

എം പി വീരേന്ദ്രകുമാർ
ഇ കെ ഇമ്പിച്ചിബാവ

1980ൽ ഇ കെ ഇമ്പിച്ചി ബാവ ജയിച്ചതാണ് സിപിഎമ്മിന് ആകെ ആശ്വസിക്കാനുള്ളത്. ലീഗിൽ നിന്ന് കിട്ടിയ ശേഷം കോൺഗ്രസാണ് ഇവിടെ സ്ഥിരമായി മത്സരിക്കാറുള്ളത്. അതിൽ തന്നെ കെ മുരളീധരൻ മൂന്ന് തവണ വിജയിച്ച് കയറിയിട്ടുണ്ട്.

എം കെ രാഘവൻ

2009 മുതൽ എം കെ രാഘവൻ ഹാട്രിക്കടിച്ച് വീണ്ടും രംഗത്തിറങ്ങാൻ പോവുകയാണ്. കഴിഞ്ഞ തവണ നോർത്തിലെ എംഎൽഎ ആയിരിക്കെ എ പ്രദീപ് കുമാറിനെ ഇറക്കിയിട്ടും രാഘവനോട് പിടിച്ച് നിൽക്കാൻ കഴിഞ്ഞിട്ടില്ല. ഈ തവണ എളമരം കരീമാണ് രംഗത്തിറങ്ങുന്നത്.

അങ്ങിനെയെങ്കിൽ കേരളം ഉറ്റുനോക്കുക കോഴിക്കോട്ടേക്കായിരിക്കും. ഒരു ത്രികോണ മത്സരത്തിന് സാധ്യത ഇല്ലെങ്കിലും ബിജെപി കട്ടക്ക് തെരഞ്ഞെടുപ്പ് ഗോദയിൽ ഉണ്ടാവും.

ആദ്യ ലോക്‌സഭ തെരഞ്ഞെടുപ്പ് നടന്ന 1951ല്‍ മദ്രാസ് സംസ്ഥാനത്തിന്‍റെ ഭാഗമായിരുന്നു കോഴിക്കോട് ലോക്‌സഭ മണ്ഡലം. കോണ്‍ഗ്രസ്സിന് വേണ്ടി കെ പി കൃഷ്‌ണന്‍കുട്ടി നായരും കിസാന്‍ മസ്‌ദൂര്‍ പ്രജ സോഷ്യലിസ്റ്റ് പാര്‍ട്ടിക്ക് വേണ്ടി അച്യുതന്‍ ദാമോദരന്‍ മേനോനും മത്സരിച്ചു. 27,454 വോട്ടിന്‍റെ ഭൂരിപക്ഷത്തിനു കിസാന്‍ മസ്‌ദൂര്‍ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി വിജയിച്ചു.

കെ എ ദാമോദരൻ മേനോൻ
വർഷം വിജയി പാർട്ടി
1951 അച്യുതന്‍ ദാമോദരന്‍ മേനോൻ കിസാന്‍ മസ്‌ദൂര്‍ പ്രജ സോഷ്യലിസ്റ്റ് പാര്‍ട്ടി
1957 കെ പി കുട്ടിക്കൃഷ്‌ണന്‍ നായര്‍ കോൺഗ്രസ്
1962 സി എച്ച് മുഹമ്മദ് കോയ മുസ്ലീം ലീഗ്
1967 ഇബ്രാഹിം സുലൈമാന്‍ സേട്ട്
1971
1977 സെയിദ് മുഹമ്മദ്‌ വി എ കോൺഗ്രസ്
1980 ഇ കെ ഇമ്പിച്ചിബാവ സിപിഎം
1984 കെ ജി അടിയോടി കോൺഗ്രസ്
1989 കെ മുരളീധരൻ
1991
1996 എം പി വീരേന്ദ്രകുമാർ ജനതാദൾ
1998 പി ശങ്കരൻ കോൺഗ്രസ്
1999 കെ മുരളീധരൻ
2004 എം പി വീരേന്ദ്രകുമാർ ജനതാദൾ (സെക്യുലർ)
2009 എം കെ രാഘവൻ കോൺഗ്രസ്
2014 എം കെ രാഘവൻ
2019 എം കെ രാഘവൻ

രണ്ടാം ലോക്‌സഭയിലേക്ക് തെരഞ്ഞെടുപ്പ് നടന്ന 1957ല്‍ കോണ്‍ഗ്രസ്സിന് വേണ്ടി മത്സരിച്ച കുട്ടിക്കൃഷ്‌ണന്‍ നായര്‍ 13,942 വോട്ടിന്‍റെ ഭൂരിപക്ഷത്തിന് സ്വതന്ത്രനായി മത്സരിച്ച സീതി സാഹിബിനെ തോല്‍പ്പിച്ചു. 1962ല്‍ മുസ്ലീം ലീഗിന് വേണ്ടി സി എച്ച് മുഹമ്മദ്‌ കോയ 763 വോട്ടിന്‍റെ നേരിയ ഭൂരിപക്ഷത്തിന് സിപിഐ സ്ഥാനാര്‍ഥി മഞ്ചുനാഥ റാവുവിനെ തോല്‍പ്പിച്ചു.

സി എച്ച് മുഹമ്മദ് കോയ

1967ലും 1971ലും മുസ്ലീം ലീഗിലെ ഇബ്രാഹിം സുലൈമാന്‍ സേട്ട് വിജയിച്ചു. 1977ല്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥിയായി മത്സരിച്ച സെയിദ് മുഹമ്മദ്‌ വി എ കോണ്‍ഗ്രസ് വിട്ട് ഭാരതീയ ലോക്‌ദളില്‍ (ബിഎല്‍ഡി) ചേര്‍ന്ന എം കമലത്തെ 13,704 വോട്ടിന്‍റെ ഭൂരിപക്ഷത്തിന് തോല്‍പ്പിച്ചു. മൂന്ന് കൊല്ലം കഴിഞ്ഞ്, 1980ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോഴിക്കോട് ലോകസഭ മണ്ഡലത്തില്‍ അട്ടിമറി സംഭവിച്ചു.

പി ശങ്കരൻ
കെ ജി അടിയോടി
ഇബ്രാഹിം സുലൈമാൻ സേട്ട്

സിപിഎം സ്ഥാനാര്‍ഥിയായി മത്സരിച്ച ഇ കെ ഇമ്പിച്ചിബാവ 40,695 വോട്ടിന ജെഎന്‍പി സ്ഥാനാര്‍ഥിയായ അരങ്ങില്‍ ശ്രീധരനെ തോല്‍പ്പിച്ചു. അതിന് ശേഷം മണ്ഡലത്തില്‍ ചെങ്കൊടി പാറിയിട്ടില്ല. 89ല്‍ കെ മുരളീധനോട് ഇമ്പിച്ചിബാവ തോറ്റതോടെ സിപിഎം സീറ്റ് ജനതാദളിന് നല്‍കി.

കെ മുരളീധരൻ

2009ല്‍ എല്‍ഡിഎഫ് വിടുന്നത് വരെ മണ്ഡലത്തിലെ എംപിയും വീരേന്ദ്രകുമാറായിരുന്നു. 2009ല്‍ അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ മുഹമ്മദ് റിയാസ് മത്സരിച്ചെങ്കിലും എം കെ രാഘവന് മുന്നില്‍ തോറ്റു. എ വിജയരാഘവനെന്ന അതിശക്തനെ 2014ല്‍ മലര്‍ത്തിയടിച്ചതോടെ എം കെ രാഘവൻ ശരിക്കും ജേതാവായി.

എം പി വീരേന്ദ്രകുമാർ

കണ്ണൂരിൽ വരത്തനായി കോഴിക്കോട്ടിറങ്ങിയ രാഘവന്‍റെ വളർച്ച പെട്ടെന്നായിരുന്നു. ജില്ലയിലെ നേതാക്കളെയെല്ലാം നിഷ്പ്രഭരാക്കി രാഘവൻ ഓരോ വിഷയത്തിലും ഇടപെട്ടു. എണ്ണയിട്ട യന്ത്രം പോലെ അദ്ദേഹത്തിന്‍റെ ഓഫിസും പ്രവർത്തിച്ചു.

എം കെ രാഘവൻ

അറിയപ്പെടുന്ന ഒരു സഹകാരി കൂടിയാണ് എം കെ രാഘവൻ. കേരളത്തിൽ സഹകരണ മേഖലയിൽ ആരംഭിച്ച ആദ്യത്തെ എയ്‌ഡഡ്‌ ആർട്‌സ് & സയൻസ് കോളജിന്‍റെ (മാടായി ആർട്‌സ് & സയൻസ് കോളജ്) മുഖ്യ ശില്‌പി രാഘവനായിരുന്നു. മണ്ഡലത്തിലെ മുക്കിലും മൂലയിലും ഓടിയെത്തി ഒരു പഞ്ചായത്ത് മെമ്പറെ പോലെ ഇടപെടുന്ന ജനകീയ പ്രതിച്ഛായ ഇതിനകം തന്നെ രാഘവൻ സൃഷ്‌ടിച്ചെടുത്തിട്ടുണ്ട്.

ലോക്‌സഭ തെരഞ്ഞെടുപ്പിൽ കോഴിക്കോട് ഇത്തവണ എംപിമാർ തമ്മിലുള്ള പോരാട്ടമാണ് നടക്കുക. സിറ്റിങ് എംപി എം കെ രാഘവൻ മത്സരത്തിറങ്ങുമ്പോൾ രാജ്യസഭ എംപി എളമരം കരീമിനെ കളത്തിലിറക്കുകയാണ് ഇടതുമുന്നണി. വ്യക്തി പ്രഭാവങ്ങൾക്ക് എന്നും കോഴിക്കോട്ടെ വോട്ടർമാർ മുൻ‌തൂക്കം കൊടുക്കാറുണ്ടെങ്കിലും കോഴിക്കോടിന്‍റെ ഓരോ ചലനങ്ങളും അറിഞ്ഞ് പ്രവർത്തിക്കുന്ന എളമരം മറുഭാഗത്ത് ഇറങ്ങുമ്പോൾ കളി മാറും.

ABOUT THE AUTHOR

...view details