കേരളം

kerala

By ETV Bharat Kerala Team

Published : Feb 7, 2024, 8:42 PM IST

ETV Bharat / state

മസാല ബോണ്ട് കേസിൽ തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടീസ്

മുന്‍ ധനമന്ത്രിയും സിപിഎം നേതാവുമായി ഡോ തോമസ് ഐസക്കിനെ വിടാതെ പിന്തുടരുകയാണ് ഇഡി. ഇത് അഞ്ചാം തവണയാണ് തോമസ് ഐസക്കിന് ഇഡി നോട്ടീസ് അയക്കുന്നത്.

Masala Bond Case  Notice To Thomas Isac  മസാല ബോണ്ട് കേസ്  കിഫ്ബി  തോമസ് ഐസക്ക്
Thomas Isac

എറണാകുളം:കിഫ്ബി മസാല ബോണ്ട് കേസിൽ മുൻ ധനമന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടീസ് അയച്ചു. ഈ മാസം പതിമൂന്നിന് കൊച്ചിയിലെ ഇ.ഡി. ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം. ഇത് അഞ്ചാം തവണയാണ് മസാല ബോണ്ട് കേസിൽ തോമസ് ഐസക്കിന് ഇ.ഡി. നോട്ടീസ് അയക്കുന്നത്. മസാല ബോണ്ട് ഇറക്കിയതിൽ തനിക്ക് മാത്രമായി ഉത്തരവാദിത്വമില്ലന്ന് ഐസക്ക് നേരത്തെ ഇഡിക്ക് മറുപടി നൽകിയിരുന്നു. മുഖ്യമന്ത്രി ചെയർമാനായ പതിനേഴംഗ ഡയറക്ടര്‍ ബോർഡാണ് തീരുമാനമെടുത്തത്. ധനമന്ത്രിയെന്ന ഔദ്യോഗിക ഉത്തരവാദിത്വം മാത്രമാണ് തനിക്കുള്ളതെന്നും ഐസക്ക് നൽകിയ മറുപടിയിൽ വ്യക്തമാക്കിയിരുന്നു.

ഇഡി ഈ മറുപടി തള്ളുകയായിരുന്നു. എന്നാൽ കിഫ്ബി യോഗത്തിൽ ഐസക്ക് പങ്കെടുത്തതിൻ്റെയും ,മസാല ബോണ്ടുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ രേഖപ്പെടുത്തിയ മിനിട്‌സും ഇഡി പുറത്ത് വിട്ടിരുന്നു. കഴിഞ്ഞ ജൂലൈ പത്തൊമ്പതിനായിരുന്നു ഐസക്കിന് ഇഡി ആദ്യം നോട്ടിസ് അയച്ചത്. എന്നാല്‍ പാർട്ടി പഠന കേന്ദ്രത്തില്‍ ക്ലാസെടുക്കാനുണ്ടെന്ന കാരണം പറഞ്ഞ് അദ്ദേഹം അന്ന് ഹാജരായിരുന്നില്ല. ഇതേ തുടർന്നായിരുന്നു ആഗസ്ത് പതിനൊന്നിന് ഹാജറാകാൻ നോട്ടീസ് നൽകിയത് മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ ഉള്ളതിനാൽ അസൗകര്യമുണ്ടെന്ന് ഐസക്ക് ഇഡിയെ അറിയിക്കുകയായിരുന്നു.

കിഫ്ബിയുടെ പ്രവർത്തനങ്ങൾ നിയമാനുസൃതമായിരുന്നില്ലെന്നും വ്യാപകമായ ക്രമക്കേടുകൾ ഉണ്ടായിട്ടുണ്ടെന്നുമാണ് ഇഡിയുടെ ആരോപണം. കടമെടുപ്പ് പ്രധാനമായും മസാലബോണ്ട് വഴിയാണ്. ഇന്ത്യൻ രൂപയിൽ വിദേശത്ത് നിന്ന് കടമെടുക്കുന്ന മസാലബോണ്ട് കേന്ദ്രസർക്കാരിൻ്റെ അനുമതിയോടെ ചെയ്യേണ്ടതായിരുന്നു. വിദേശ കടമെടുപ്പിൻ്റെ അധികാരം കേന്ദ്രസർക്കാരിനാണെന്നാണ് ഇഡി വ്യക്തമാക്കുന്നത്. കിഫ്ബി മസാല ബോണ്ട് ധനസമാഹരണത്തിൽ ‎വിദേശ നാണ്യ വിനിമയ നിയമം ഫെമയുടെ ലംഘനം ഉണ്ടായെന്നും 2019ലെ സിഎജി റിപ്പോർട്ടിൽ കിഫ്ബിയുടെ മസാല ബോണ്ട് ഭരണഘടനാ വ്യവസ്ഥകൾ പാലിക്കാതെയാണെന്നുമുള്ള പരാമർശം ഉണ്ടായിരുന്നു.

2021 മാർച്ചിലാണ് കിഫ്ബി മസാല ബോണ്ട് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഇഡി അന്വേഷണം തുടങ്ങിയത്. എന്നാൽ കിഫ്ബിയുടെ മസാല ബോണ്ട് വിതരണത്തിൽ ഫെമ നിയമലംഘനം ഉണ്ടായിട്ടില്ല എന്നാണ് തോമസ് ഐസക്കിൻ്റെയും കിഫ്ബിയുടെയും സംസ്ഥാന സർക്കാരിന്‍റെയും വാദം. കിഫ്ബിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് തോമസ് ഐസക്ക് ആരോപിക്കുന്നത്. ബന്ധുക്കളുടെ അടക്കം പത്ത് വർഷത്തെ മുഴുവൻ സാമ്പത്തിക ഇടപാടിന്‍റെ രേഖകൾ ഹാജരാക്കണമെന്നും ഇ ഡി ആദ്യ തവണ നൽകിയ സമൻസിൽ അവശ്യപ്പെട്ടിരുന്നു.

വ്യക്തിഗത വിവരങ്ങൾ ചോദിച്ച് ഇഡി നോട്ടീസ് അയച്ചെന്ന തോമസ് ഐസക്കിന്‍റെ ഹർജിയിൽ നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഇടപെട്ടിരുന്നു. വസ്‌തുതകളും രേഖകളും ഇല്ലാതെയാണ് ഇഡിയുടെ അന്വേഷണമെന്നും, കുടുംബാംഗങ്ങളുടേതടക്കമുള്ള അക്കൗണ്ട് വിവരങ്ങൾ അന്വേഷിക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നുമായിരുന്നു തോമസ് ഐസക്കിന്‍റെ വാദം. തുടർന്ന് തോമസ് ഐസക്കിന് അനുകൂലമായ ഉത്തരവ് കോടതി പുറപ്പെടുവിച്ചിരുന്നു. തോമസ് ഐസക്കിന് സമൻസ് അയക്കുന്നത് നിർത്തിവയ്ക്കാ‌ൻ ആയിരുന്നു അന്ന് ഹൈക്കോടതി നിർദേശിച്ചത്.

തോമസ് ഐസക്കിന് വീണ്ടും പുതിയ സമൻസ് അയക്കാൻ ഹൈക്കോടതി അനുവാദം നൽകിയതോടെയാണ് നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിൽ പുതിയ സമൻസ് അയച്ചത്.Conclusion:

ABOUT THE AUTHOR

...view details