കേരളം

kerala

ETV Bharat / state

ശബരിമലയിൽ സ്‌ത്രീകൾ പ്രവേശിച്ചെന്ന തരത്തിൽ വ്യാജ പ്രചരണം; കേസെടുത്ത് സൈബർ പൊലീസ്

Sabarimala Women Entry Fake News: ശബരിമലയിൽ സ്‌ത്രീകൾ പ്രവേശിച്ചെന്ന വ്യാജ പ്രചരണത്തിനെതിരെ സൈബർ പൊലീസ് കേസെടുത്തു. രാജേഷ് എന്നയാളുടെ ഇൻസ്റ്റഗ്രാം പ്രൊഫൈൽ പേജിലാണ് ഇത്തരത്തിൽ വീഡിയോ പ്രചരിപ്പിച്ചത്.

By ETV Bharat Kerala Team

Published : Jan 19, 2024, 11:13 PM IST

Women entry in Sabarimala  Sabarimala fake video  ശബരിമല സ്‌ത്രീ പ്രവേശനം  ശബരിമല വ്യാജ വീഡിയോ
A Fake News Has Spread Through Instagram On Women Entry In Sabarimala

പത്തനംതിട്ട: ശബരിമലയിൽ സ്‌ത്രീകൾ പ്രവേശിച്ചെന്ന വ്യാജ പ്രചരണത്തിനെതിരെ സൈബർ പൊലീസ് കേസെടുത്തു. ശബരിമല പതിനെട്ടാം പടിക്ക് സമീപം ഇരുമുടിക്കെട്ടുമായി രണ്ട് യുവതികൾ നിൽക്കുന്നു എന്ന തരത്തിലുള്ള സെൽഫി വീഡിയോയാണ് സാമൂഹ്യ മാധ്യമമായ ഇൻസ്റ്റാഗ്രാമിൽ പ്രചരിപ്പിച്ചത്. രാജേഷ് എന്ന യുവാവിന്റെ ഇൻസ്റ്റഗ്രാം പ്രൊഫൈൽ പേജിൽ ഇന്നലെ വൈകിട്ട് 5 മണിക്ക് ശേഷമാണ് ഇത്തരത്തിൽ വീഡിയോ പ്രചരിപ്പിച്ചത്.

സൈബർ പോലീസ് സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിൽ നടത്താറുള്ള നിരീക്ഷണത്തിലാണ് ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടത്. യുവതികൾ ഇരുമുടിക്കെട്ടുമായി പതിനെട്ടാം പടിക്ക് സമീപം നിൽക്കുന്നതായി സാദൃശ്യം തോന്നുന്ന ചിത്രങ്ങൾ എഡിറ്റ്‌ ചെയ്താണ് ഇയാൾ വീഡിയോ പ്രചരിപ്പിച്ചത്. വീഡിയോ വ്യാജമാണെന്ന് കണ്ടെത്തിയ സൈബർ പൊലീസ് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.

ജില്ലാ പോലീസ് മേധാവി വി അജിത് ഐ പി എസ്സിന്റെ നിർദേശപ്രകാരമാണ് എസ് എച്ച് ഒ ജോബിൻ ജോർജ്ജ് കേസ് രജിസ്റ്റർ ചെയ്തത്. വ്യാജ വീഡിയോ പ്രചരിപ്പിച്ച അക്കൗണ്ട് ഉടമയെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചിട്ടുണ്ട്. മതവികാരം വ്രണപ്പെടുത്തുന്ന തരത്തിൽ ശബരിമല വിശ്വാസികളുടെ മനസുകളിൽ ലഹള സൃഷ്‌ടിക്കാൻ മനപ്പൂർവം ശ്രമിച്ചതിന് ബന്ധപ്പെട്ട വകുപ്പുകളും, ഐ ടി നിയമത്തിലെ വകുപ്പുകളും ചേർത്താണ് പ്രതിക്കെതിരെ കേസെടുത്തത്.

വ്യാജ വീഡിയോ നിർമിച്ച് ഇൻസ്റ്റഗ്രാമിലൂടെ യഥാർത്ഥ ദൃശ്യമെന്ന തരത്തിൽ പ്രതി പ്രചരിപ്പിക്കുകയായിരുന്നെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സംഭവത്തെപ്പറ്റി വിശദമായ അന്വേഷണം നടന്നു വരികയാണെന്നും, ശക്തമായ നിയമനടപടികൾ ഉണ്ടാകുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു. ഇത്തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ വ്യാജ പ്രചരണങ്ങൾ നടത്തുന്നവരെ കണ്ടെത്താനായി കർശന നിരീക്ഷണം ഉണ്ടായിരിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.

ABOUT THE AUTHOR

...view details