കേരളം

kerala

കണ്ണൂർ ചുവപ്പിക്കാൻ ജയരാജൻ, കോൺഗ്രസിൽ സസ്പെൻസ് തുടരുന്നു; സി രഘുനാഥിനെ ഇറക്കി കോൺഗ്രസ് വോട്ട് പിടിക്കാന്‍ ബിജെപി

By ETV Bharat Kerala Team

Published : Feb 21, 2024, 10:18 AM IST

കോണ്‍ഗ്രസ് കണ്ണൂരില്‍ കെ സുധാകരനെ മത്സരിപ്പിച്ചേക്കുമെന്ന് സൂചന. ഫെബ്രുവരി അവസാനത്തോടെ മൂന്ന് പാര്‍ട്ടികളും സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ അന്തിമ തീരുമാനത്തില്‍ എത്തിയേക്കും.

Losk Sabha elections 2024  CPM Kannur Lok Sabha seat candidate  MV Jayarajan  എംവി ജയരാജന്‍  കണ്ണൂര്‍ ലോക്‌സഭ മണ്ഡലം
cpm-kannur-lok-sabha-seat-candidate-mv-jayarajan

എംവി ജയരാജന്‍ പ്രതികരിക്കുന്നു

കണ്ണൂർ :ഇടതു കോട്ട എന്ന പേരാണെങ്കിലും എന്നും വലത്തോട്ട് തിരിഞ്ഞ പ്രകൃതമാണ് കണ്ണൂർ ലോകസഭ മണ്ഡലത്തിന് ഉള്ളത്. നിലവിൽ കെപിസിസി അധ്യക്ഷനും കണ്ണൂരിലെ കോൺഗ്രസിന്‍റെ കരുത്തനുമായ കെ സുധാകരനാണ് മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്നത്. അത് കൊണ്ട് തന്നെയാണ് മണ്ഡലം തങ്ങളോടൊപ്പം ചേർക്കാൻ സിപിഎം ജില്ല സെക്രട്ടറി എം വി ജയരാജനെ തന്നെ പാര്‍ട്ടി ഇത്തവണ കണ്ടെത്തിയിരിക്കുന്നത് (CPM Kannur Lok Sabha seat candidate MV Jayarajan).

ജില്ല കമ്മിറ്റിയും ജില്ല സെക്രട്ടേറിയറ്റും ഐക്യകണ്‌ഠേനയാണ് ജയരാജന്‍റെ പേര് നിർദേശിച്ചത്. സ്ഥാനർഥിത്വത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് പാർട്ടി പറഞ്ഞ ഏത് കടമയും ഏറ്റെടുക്കും എന്നതായിരുന്നു ജയരാജന്‍റെ മറുപടി. 1996ലും 2001ലും എടക്കാട് നിയമസഭ മണ്ഡലത്തിൽ നിന്ന് എംഎൽഎ ആയ ജയരാജൻ ലോക്‌സഭയിലേക്ക് ഇത് ആദ്യമായാണ് മത്സരിക്കുന്നത് (Losk Sabha elections 2024).

മറുവശത്ത് ആകട്ടെ, ഇപ്പോഴും സസ്പെൻസ് തുടരുകയാണ്. ആദ്യഘട്ടത്തിൽ കെപിസിസി അധ്യക്ഷ പദവിയും സ്ഥാനാർഥിത്വവും ഒന്നിച്ചു കൊണ്ടുപോകാൻ കഴിയില്ലെന്നും ഇത്തവണ മത്സരിക്കില്ലെന്നും പ്രഖ്യാപിച്ച കെ സുധാകരൻ കഴിഞ്ഞ ദിവസങ്ങളിൽ നിലപാട് മാറ്റിയതോടെ സുധാകരൻ തന്നെ വീണ്ടും മണ്ഡലത്തിലേക്ക് എത്തുമോ എന്നതാണ് രാഷ്ട്രീയ കണ്ണൂർ ഉറ്റു നോക്കുന്നത്. കെ കെ ശൈലജ ആണെങ്കിൽ കണ്ണൂരിൽ മത്സരിക്കാം എന്നതായിരുന്നു കെ സുധാകരന്‍റെ നിലപാട്.

എങ്കിലും പാർട്ടി പറഞ്ഞാൽ ദൗത്യം ഏറ്റെടുക്കുമെന്ന് സുധാകരൻ തന്നെ വ്യക്തമാക്കുന്നു. സുധാകരനെ കൂടാതെ യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാവായ വി പി അബ്‌ദുൽ റഷീദിന്‍റെ പേരും സജീവമായി പരിഗണനയിലുണ്ട്. ബിജെപി ആകട്ടെ അടുത്തകാലത്ത് കോൺഗ്രസിൽ നിന്ന് ബിജെപിയിലെത്തിയ, ധർമ്മടത്ത് മുൻ സ്ഥാനാർഥിയായിരുന്ന സി രഘുനാഥിനെ തന്നെ രംഗത്ത് ഇറക്കുമെന്ന് ഉറപ്പാണ്.

ഫെബ്രുവരി അവസാനവാരത്തോടെ മൂന്ന് പാർട്ടികളുടെയും സ്ഥാനാർഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനമാകും. 24 നു മുഖ്യമന്ത്രി കണ്ണൂരിൽ സിപിഎം ജില്ല കമ്മിറ്റി ഓഫിസിനു തറക്കല്ലിടാൻ എത്തുന്ന ചടങ്ങ് ഒരുപക്ഷെ ജയരാജന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ തുടക്കം ആയേക്കാം. മട്ടന്നൂർ, ധർമ്മടം, തളിപ്പറമ്പ്, ഇരിക്കൂർ, പേരാവൂർ, കണ്ണൂർ, അഴീക്കോട് തുടങ്ങിയ നിയോജക മണ്ഡലങ്ങൾ ഉൾകൊള്ളുന്നത് ആണ് കണ്ണൂർ ലോകസഭ മണ്ഡലം.

ഇതിൽ മുഖ്യ മന്ത്രി പിണറായി വിജയന്‍റെ ധർമ്മടവും, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍റെ തളിപ്പറമ്പ മണ്ഡലവും ഉൾപ്പെടുന്നു. ഇരിക്കൂറും പേരാവൂരൂം ഒഴികെ അഞ്ച് മണ്ഡലങ്ങളിലും പ്രതിനിധാനം ചെയ്യുന്നത് ഇടത് എംഎൽഎമാരാണ്. എങ്കിലും മണ്ഡലത്തിന്‍റെ ചരിത്രം എടുത്താൽ ഒന്‍പത് തവണയും വിജയിച്ചത് വലതു പക്ഷ, കോൺഗ്രസ് സ്ഥാനാർഥികളായിരുന്നു എന്നതാണ് മറ്റൊരു കൗതുകം. 2019 ഇൽ നടന്ന കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പി കെ ശ്രീമതിയോട് സുധാകരൻ മണ്ഡലത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമായ 94559 വോട്ടിന് ആണ് വിജയിച്ചത്. അതു കൊണ്ട് തന്നെ ഇത്തവണയും തെരഞ്ഞെടുപ്പിൽ ആര് ജയിക്കും എന്നത് പ്രവചനാതീതം ആണ്.

ABOUT THE AUTHOR

...view details