കണ്ണൂര്‍: ഡല്‍ഹിയില്‍ ഈയടുത്തുണ്ടായ റെയില്‍വേ സ്‌റ്റേഷന്‍ ദുരന്തത്തില്‍ യാത്രക്കാര്‍ മരിക്കാനിടയായ സാഹചര്യം രാജ്യത്തെ ആകെ ഞെട്ടിച്ചിരുന്നു. പ്‌ളാറ്റ്‌ഫോമുകളിലെ അസാധാരണ തിരക്കായിരുന്നു ഈ ദുരന്തത്തിന്‍റെ ഒരു കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. എന്നാൽ പ്‌ളാറ്റ്‌ഫോമിലെ തിരക്ക് മാത്രമല്ല കോച്ചുകള്‍ക്കകത്തെ തിരക്കും വലിയ ദുരന്തങ്ങള്‍ക്ക് വഴിവെക്കുന്ന ഘടകമാണെന്നാണ് ഈ അപകടം നൽകുന്ന മുന്നറിയിപ്പ്.
നിലവിൽ ട്രെയിനുകളിലെ ജനറല്‍ കോച്ചുകളില്‍ കയറാവുന്ന യാത്രികരുടെ എണ്ണം 108 ആയാണ് നിജപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ കേരളത്തില്‍ ഓടുന്ന പല ട്രെയിനുകളിലും മൂന്നിരട്ടിയോളം പേരാണ് തിങ്ങി നിറഞ്ഞ് പോകുന്നത്. ദക്ഷിണ റെയില്‍വേ യാത്രക്കാര്‍ക്ക് സമ്മാനിക്കുന്നത് ദുരിതയാത്രയാണെന്നാണ് യാത്രക്കാർ വ്യാപകമായി പരാതിപ്പെടുന്നത്. കമ്പാര്‍ട്ട്‌മെന്‍റിനകത്ത് കുഴഞ്ഞ് വീഴുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചു വരികയാണ്. ഈ സാഹചര്യത്തിൽ ഡല്‍ഹിയില്‍ നടന്ന റെയില്‍വേ സ്‌റ്റേഷന്‍ ദുരന്തത്തിന്‍റെ സാഹചര്യം മുന്‍നിര്‍ത്തി കമ്പാര്‍ട്ട്‌മെന്‍റുകള്‍ വര്‍ദ്ധിപ്പിച്ച് യാത്രാ സൗകര്യം ഉണ്ടാക്കേണ്ടത് അനിവാര്യമാണെന്ന് തലശ്ശേരി റെയില്‍വേ സ്‌റ്റേഷന്‍ കണ്‍സല്‍റ്റേറ്റീവ് മെമ്പര്‍ കെ വി ഗോകുല്‍ദാസ് ഇടിവി ഭാരതിനോട് പറഞ്ഞു.
ശ്വാസം കിട്ടാത്ത അവസ്ഥ:ട്രെയിനിനകത്ത് കയറിപ്പറ്റിയാല്‍ ശ്വാസം കഴിക്കാന്‍ പോലും ആവാത്ത അവസ്ഥയാണെന്ന് നാഷണൽ എക്‌സ് സർവീസ് മെൻ കോ ഓർഡിനേഷൻ കമ്മിറ്റി വൈസ് ചെയർമാൻ വിജയന്‍ പാറാഴി ചൂണ്ടിക്കാട്ടി. 100 സീറ്റുള്ള കമ്പാർട്ട്മെന്‍റിൽ പലപ്പോഴും മുന്നൂറോളം പേരാണ് കയറുന്നത്. ഇങ്ങനെ ആളുകൾ കൂട്ടമായി ട്രെയിനിൽ കയറാൻ ശ്രമിക്കുമ്പോൾ ട്രെയിനിനും ട്രാക്കിനും ഇടയിൽ അകപ്പെട്ട് മരിച്ച സംഭവങ്ങൾ കണ്ണൂരിൽ തന്നെ ഉണ്ടായിട്ടുണ്ടെന്ന് വിജയൻ പാറാഴി ചൂണ്ടിക്കാട്ടി. ഈ പ്രശ്‌നങ്ങൾ പരിഹരിക്കാൻ റെയിൽവേ മന്ത്രാലയം കമ്പാർട്ട്മെന്‍റുകളുടെ എണ്ണം കൂട്ടുകയോ പുതിയ ട്രെയിനുകൾ അനുവദിക്കുകയോ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്‌ത്രീകൾക്ക് ദുരിതയാത്ര: കാസര്‍കോടിന് തെക്കും ഷൊര്‍ണ്ണൂരിന് വടക്കുമുള്ളവർക്കാണ് ദുരിതപൂര്‍ണ്ണമായ ഇത്തരം ട്രെയിൻ യാത്ര അനുഭവിക്കേണ്ടിവരുന്നത്. മുന്നറിയിപ്പില്ലാതെ ട്രെയിൻ പിടിച്ചിടല്‍ മലബാറിലെ യാത്രക്കാര്‍ക്ക് നിത്യ ദുരിതമാണ് ഉണ്ടാക്കുന്നതെന്ന് മഞ്ചേശ്വരത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന കാസർകോട് ബദിയടുക്ക സ്വദേശിനിയായ ബിന്ദു പറഞ്ഞു. നിശ്ചയിച്ച സമയത്ത് വീടുകളിലെത്തിച്ചേരാനാവാത്ത സ്‌ത്രീകളാണ് ദുരിതമേറെ പേറുന്നത്. സമയ നിഷ്‌ടയില്ലാതെ എത്തുന്ന ട്രെയിനുകള്‍ സ്‌ത്രീകളെ സബന്ധിച്ച് ബന്ധുക്കളുടെ സഹായത്തോടെ മാത്രമേ വീടുകളിലെത്താന്‍ ആവുന്നൂള്ളൂ എന്നും ബിന്ദു ചൂണ്ടിക്കാട്ടി.
വിദൂര ഗ്രാമങ്ങളില്‍ നിന്നും കോഴിക്കോടിനും കാസര്‍ഗോഡിനും ഇടയില്‍ ജോലി ചെയ്യുന്ന സര്‍ക്കാര്‍- സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരും തൊഴിലാളികളും അനുഭവിക്കുന്ന ദുരിതത്തിന് കണക്കില്ലെന്ന് സർക്കാർ ജോലിക്കാരനായ മറ്റൊരു സ്ഥിരം യാത്രക്കാരന്‍ പറഞ്ഞു. റെയില്‍വേയ്‌ക്കു മുന്നില്‍ കാര്യ കാരണങ്ങള്‍ സഹിതം നിവേദനങ്ങൾ സമർപ്പിച്ചിട്ടും, മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവുകളും നേടിയിട്ടും നടപടിയുണ്ടാകുന്നില്ലെന്നു ഇക്കാര്യത്തില്‍ കടുത്ത ഉദാസീനതയാണ് അധികാരികള്‍ കാട്ടുന്നതെന്നും യാത്രക്കാർക്ക് പരാതിയുണ്ട്.
'വരുമാനമുണ്ടായിട്ടും അവഗണന': ദീര്‍ഘ ദൂരം സഞ്ചരിക്കുന്നവര്‍ ഇരിക്കാന്‍ സീറ്റില്ലാതെ അപകടകരമായ വിധത്തിൽ ലഗേജ് റാക്കുകളെ ആശ്രയിക്കേണ്ടി വരുന്നുണ്ട്. വയോധികരുടെ നിലയാണ് പരിതാപകരം. ഞെങ്ങി ഞെരുങ്ങി നില്‍ക്കേണ്ട അവസ്ഥയാണ് അവർക്കും. റെയില്‍വേക്ക് മികച്ച വരുമാനം ലഭിക്കുന്ന മേഖലയായിട്ടും അവഗണന തുടരുകയാണെന്ന് യാത്രക്കാർ പരാതിപ്പെടുന്നു.