കേരളം

kerala

By ETV Bharat Kerala Team

Published : 5 hours ago

ETV Bharat / state

'പൈശാചികമായ ഒരു സര്‍ക്കാരിന് മാത്രമേ ദുരന്തത്തില്‍ രാഷ്ട്രീയം കലര്‍ത്താനാകൂ': കേന്ദ്രത്തിനെതിരെ ബൃന്ദ കാരാട്ട് - BRINDA ON PMDRF ALLOCATE TO KERALA

കേരളത്തോടുള്ള കേന്ദ്ര അവഗണനയില്‍ പ്രതികരണവുമായി ബൃന്ദ കാരാട്ട്. പ്രളയക്കെടുതിയില്‍ കേരളത്തിനെ മാത്രം അവഗണിച്ചത് ശരിയായില്ല. ഗുജറാത്ത് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് കൂടുതൽ നൽകിയപ്പോൾ കേരളത്തിന് തുച്ഛമായ പണം നൽകിയത് അപമാനകരമെന്നും പ്രതികരണം.

PMDRF  CENTRAL FLOOD RELIEF FUND  BRINDA KARAT  വയനാട് ഉരുൾപൊട്ടൽ കേന്ദ്രസഹായം
Brinda Karat (ETV Bharat)

വയനാട്: കേരളത്തോടുള്ള കേന്ദ്ര അവഗണനയില്‍ പ്രതികരണവുമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. പൈശാചികമായ ഒരു സര്‍ക്കാരിന് മാത്രമെ ദുരന്തത്തില്‍ രാഷ്ട്രീയം കലര്‍ത്താനാകുവെന്ന് ബൃന്ദ കാരാട്ട് തുറന്നടിച്ചു. കേരളത്തിന് ദുരിതാശ്വാസമായി 145.60 കോടി രൂപ അനുവദിച്ചതിന് പിന്നാലെയാണ് പ്രതികരണം.

പ്രളയക്കെടുതിയില്‍ നിന്നും അതിജീവിക്കാൻ വിവിധ സംസ്ഥാനങ്ങള്‍ക്കായി പ്രളയ ഫണ്ട് അനുവദിച്ചപ്പോള്‍ കേരളത്തെ കേന്ദ്രം അവഗണിച്ചു. ഇത്ര വലിയ ദുരന്തം ഉണ്ടായിട്ടും കേരളത്തിന് നല്‍കിയത് തുച്ഛമായ പണമാണെന്ന് അവര്‍ പറഞ്ഞു. 145 കോടി മാത്രം കേരളത്തിന് നല്‍കിയത് അപമാനകരമാണെന്നും ഗുജറാത്ത് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് ദുരന്ത സഹായമായി കൂടുതല്‍ തുക നല്‍കിയെന്നും ബൃന്ദ കാരാട്ട് വയനാട്ടില്‍ മാധ്യമങ്ങളോട് പറഞ്ഞു.

ബൃന്ദ കാരാട്ട് മാധ്യമങ്ങളോട് (ETV Bharat)

പ്രളയക്കെടുതി നേരിട്ട 14 സംസ്ഥാനങ്ങള്‍ക്ക് ദുരന്ത നിവാരണ സഹായത്തിനുള്ള കേന്ദ്ര വിഹിതമായി 5858.60 കോടി രൂപ അനുവദിച്ചപ്പോള്‍ കേരളത്തിനാകെ ലഭിച്ചത് 145.60 കോടി രൂപ മാത്രമാണ്. കേന്ദ്ര ഫണ്ടില്‍ നിന്ന് മഹാരാഷ്‌ട്രയ്ക്കാണ് ഏറ്റവും കൂടുതല്‍ തുക അനുവദിച്ചത്. ദേശീയ ദുരന്ത പ്രതികരണ നിധിയില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം മഹാരാഷ്‌ട്രയ്ക്ക് മാത്രം 1458 കോടി രൂപ കേന്ദ്രം അനുവദിച്ചിട്ടുണ്ട്.

മഹാരാഷ്‌ട്രയ്ക്ക് പിന്നാലെ ആന്ധ്രാപ്രദേശിന് 1036 കോടി രൂപയും അസമിന് 716 കോടി രൂപയും ബിഹാറിന് 655.60 കോടി രൂപയും ഗുജറാത്തിന് 600 കോടിയും പശ്ചിമ ബംഗാളിന് 468 കോടി രൂപയും തെലങ്കാനയ്ക്ക് 416 കോടി രൂപയും കേന്ദ്രം അനുവദിച്ചു.

പ്രളയം ബാധിച്ച സംസ്ഥാനങ്ങള്‍ക്കായി കഴിഞ്ഞ രണ്ട് ദിവസം മുമ്പ് 675 കോടി രൂപയുടെ കേന്ദ്ര ധനസഹായം പ്രഖ്യാപിച്ചപ്പോള്‍ കേരളത്തിന് ധനസഹായം പ്രഖ്യാപിച്ചിരുന്നില്ല. ഇതിന് പിന്നാലെ കേരളത്തെ കേന്ദ്രം തഴഞ്ഞെന്ന രീതിയില്‍ വിമര്‍ശനം ഉയരുന്നതിനിടെയാണ് ഇന്നലെ കേന്ദ്ര വിഹിതത്തില്‍ നിന്ന് 145.60 കോടി രൂപ കേരളത്തിനായി പ്രഖ്യാപിച്ചത്. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രളയക്കെടുതി നേരിടാൻ കേരളത്തിന് അനുവദിച്ച തുക വളരെ കുറവാണ്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

എൻഡിഎ സര്‍ക്കാരിന്‍റെ സഖ്യകക്ഷികളായ ടിഡിപിയും ജെഡിയുവും ഭരിക്കുന്ന ആന്ധ്രാപ്രദേശ്, ബിഹാര്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ തുക അനുവദിച്ചെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം വിമര്‍ശനം ഉയരുന്നുണ്ട്. കേരളത്തിന് പുറമെ ഹിമാചല്‍ പ്രദേശിന് 185 കോടി രൂപയും മണിപ്പൂരിന് 50 കോടി രൂപയും ത്രിപുരയ്ക്ക് 25 കോടി രൂപയും മിസോറാമിന് 21.60 കോടിയും നാഗാലാൻഡിന് 19.20 കോടിയും സിക്കിമിന് 23.60 കോടി രൂപയും കേന്ദ്ര വിഹിതം അനുവദിച്ചിട്ടുണ്ട്.

നേരത്തെ വയനാട് ഉരുള്‍പൊട്ടല്‍ പശ്ചാത്തലത്തില്‍ അടക്കം കേന്ദ്ര ധനസഹായമായി കൂടുതല്‍ തുക കേരളത്തിന് അനുവദിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതുണ്ടായില്ല. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്ത മേഖലകളായ ചൂരല്‍മലയും മുണ്ടക്കൈയും ഉള്‍പ്പെടെയുള്ള പ്രദേശങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനം നടത്തിയിരുന്നു. കേന്ദ്ര സംഘവും വയനാട്ടിലെത്തി വിശദമായ പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെ കേന്ദ്രത്തിന്‍റെ ആവശ്യപ്രകാരം കേരളം വിശദമായ മെമ്മോറാണ്ടം സമര്‍പ്പിച്ചിരുന്നെങ്കിലും കേരളത്തിന് അര്‍ഹിച്ച ധനസഹായം അനുവദിക്കാൻ കേന്ദ്രം ഇതുവരെ തയ്യാറായിട്ടില്ല. 2000 കോടി രൂപയായിരുന്നു ധനസഹായമായി കേന്ദ്രത്തോട് കേരളം ആവശ്യപ്പെട്ടിരുന്നത്.

Also Read:വയനാട് ഉരുൾപൊട്ടൽ: ദുരന്തബാധിതരെ ചേർത്ത് പിടിച്ച് പാസ്‌പോർട്ട് ഓഫിസ്

ABOUT THE AUTHOR

...view details