തിരുവനന്തപുരം:രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് നേരെ ബിജെപി ആക്രമണം നടത്തിയ സംഭവത്തിൽ കോണ്‍ഗ്രസ് ജില്ലാതല പ്രതിഷേധം ഇന്ന്. ഭാരത് ജോഡോ ന്യായ് യാത്ര അസമിലൂടെ സഞ്ചരിക്കവെയാണ് ആക്രമണമുണ്ടായത്. രാഹുല്‍ ഗാന്ധിയുടെ വാഹന വ്യൂഹത്തെ ആക്രമിക്കുകയും എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശിന്‍റെ വാഹനം അടിച്ചു തകര്‍ക്കുകയും അസം പിസിസി അധ്യക്ഷന്‍ ഭൂപന്‍ ബോറയെ കായികമായി ആക്രമിക്കുകയും ചെയ്‌ത സംഭവത്തിലാണ് പ്രതിഷേധം. ഇന്ന് വൈകുന്നേരം ഡിസിസികളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ എല്ലാ ജില്ലാകേന്ദ്രങ്ങളിലും പ്രകടനങ്ങള്‍ നടത്തുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്‌ണന്‍ അറിയിച്ചു.
ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് നേരെ ബിജെപി ആക്രമണം ; കോണ്‍ഗ്രസ് ജില്ലാതല പ്രതിഷേധം ഇന്ന് - കോൺഗ്രസ് പ്രതിഷേധം
Congress District Level Protest Today : ഭാരത് ജോഡോ ന്യായ് യാത്രക്ക് നേരെ ബിജെപി ആക്രമണം. കോണ്‍ഗ്രസ് ജില്ലാതല പ്രതിഷേധം ഇന്ന്.
![ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് നേരെ ബിജെപി ആക്രമണം ; കോണ്‍ഗ്രസ് ജില്ലാതല പ്രതിഷേധം ഇന്ന് bharat jodo nyay yathra rahul ganghi jairam ramesh bjp protest കോൺഗ്രസ് പ്രതിഷേധം രാഹുല്‍ ഭാരത് ജോഡോ ന്യായ് യാത്ര](https://etvbharatimages.akamaized.net/etvbharat/prod-images/22-01-2024/1200-675-20565108-thumbnail-16x9-bharat-nyay-yathra.jpg)
Published : Jan 22, 2024, 10:30 AM IST
|Updated : Jan 22, 2024, 10:38 AM IST
അസാധാരണമായ ജനപങ്കാളിത്തം കണ്ട് വിറളിപിടിച്ച ബിജെപി ക്രിമിനലുകള്‍ വ്യാപകമായ അക്രമം അഴിച്ചുവിടുകയാണെന്ന് ടി.യു.രാധാകൃഷ്‌ണന്‍ ആരോപിച്ചു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയാണ് അക്രമത്തിന് നേതൃത്വം നല്‍കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യാത്രയുടെ റൂട്ട് മാറ്റിയതിന്‍റെ പേരില്‍ കേസെടുത്തതിന് തൊട്ടുപിന്നാലെയാണ് ബിജെപി ക്രിമിനലുകള്‍ ഹീനമായ അക്രമം ഭാരത് ജോഡോ ന്യായ് യാത്രക്ക് നേരെയും നേതാക്കള്‍ക്കും എതിരെയും നടത്തുന്നതെന്നും, ഹിമന്ത ബിശ്വ ശര്‍മയുടെ അഴിമതികള്‍ രാഹുല്‍ ഗാന്ധി തുറന്ന് കാട്ടിയത് മുതല്‍ പ്രതികാര നടപടികളാണ് ബിജെപിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്നും അദ്ദേഹം വിമർശിച്ചു. ബിജെപി ക്രിമിനലുകളുടെ അക്രമ രാഷ്‌ട്രീയത്തിനെതിരെ എല്ലാ ജനാധിപത്യ മതേതര വിശ്വാസികളുടെയും ശക്തമായ പ്രതിഷേധം ഉയരണമെന്നും ടി യു രാധാകൃഷ്‌ണൻ ആവശ്യപ്പെട്ടു.