തിരുവനന്തപുരം: കാര്യവട്ടം ഗവ. കോളേജിലെ ബയോടെക്നോളജി ഒന്നാം വർഷ വിദ്യാർഥിയായ ബിൻസ് ജോസ് റാഗിങ് നേരിട്ടതായി കണ്ടെത്തി. കോളജിലെ ആൻ്റി റാഗിങ് കമ്മിറ്റിയാണ് അന്വേഷണം നടത്തി റാഗിങ് നടന്നതായി സ്ഥിരീകരിച്ചത്. സംഭവത്തിൽ ബിൻസ് ജോസ് കോളജ് പ്രിൻസിപ്പലിനും കഴക്കൂട്ടം പൊലീസിലും പരാതി നൽകിയിരുന്നു. തുടർന്നാണ് ആൻ്റി റാഗിങ് കമ്മിറ്റി അന്വേഷണം നടത്തിയത്.
മൂന്നാം വർഷ ബിരുദ വിദ്യാർഥികളായ ഏഴോളം പേർക്കെതിരെയാണ് പരാതി. സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും പരിശോധിച്ചാണ് റാഗിങ് നടന്നതായി കണ്ടെത്തിയത്. കഴിഞ്ഞ 11-ാം തീയതി സീനിയർ ജൂനിയർ വിദ്യാർഥികൾ തമ്മിൽ അടിപിടി നടന്നിരുന്നു. ബിൻസ് ജോസിൻ്റെ സുഹൃത്തായ അഭിഷേകിന് സീനിയർ വിദ്യാർഥികളുടെ മർദ്ദനത്തിൽ പരിക്കേറ്റിരുന്നു. ഇരുകൂട്ടരുടെയും പരാതിയിൽ അന്ന് കഴക്കൂട്ടം പൊലീസ് കേസെടുത്തിരുന്നു.
അഭിഷേകിനെ അന്വേഷിച്ചെത്തിയ ഇവർ ബിൻസിനെ പിടിച്ച് കൊണ്ട് യൂണിയൻ റൂമിൽ കൊണ്ടുപോയി സംഘം ചേർന്ന് മർദ്ദിച്ചതായിട്ടാണ് പരാതി. ഷർട്ട് വലിച്ച് കീറി മുട്ടുകാലിൽ നിർത്തി മുതുകിലും ചെകിട്ടത്തും അടിച്ചു. തറയിൽ വീണ ബിൻസിനെ വീണ്ടും മർദ്ദിച്ചു. വെള്ളം ചോദിച്ചപ്പോൾ തുപ്പിയ ശേഷം കുപ്പിവെള്ളം നൽകിയതായും ബിൻസ് പറയുന്നു. തുടർന്നാണ് ബിൻസ് കഴക്കൂട്ടം പൊലീസിലും പ്രിൻസിപ്പലിനും പരാതി നൽകിയത്.