കേരളം

kerala

ലെബനനിലും സിറിയയിലും പേജര്‍ സ്ഫോടന പരമ്പര; കൊല്ലപ്പെട്ടവരുടെ എണ്ണം 11ആയി, തിരിച്ചടിക്കുമെന്ന് ഹിസ്ബുള്ള - Exploding Pager Bombs In Lebanon

By ETV Bharat Kerala Team

Published : Sep 18, 2024, 7:42 AM IST

ഇസ്രയേലിന്‍റെ ചാരസംഘടനയായ മൊസാദിന്‍റെ ദീര്‍ഘകാല പദ്ധതിയാണ് ആക്രമണമെന്ന് ഇറാന്‍ ആരോപിച്ചു.

MOSAD  Israel attack in Lebanon  Pager explosion Lebanon  Israel Attack against Hezbollah
11 Killed, 4000 Injured in Wave Of Exploding Pager Bombs In Lebanon And Syria (AFP)

ജറുസലേം :ലെബനനെ നടുക്കി വിവിധയിടങ്ങളില്‍ നടന്ന സ്ഫോടന പരമ്പരയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി. മരിച്ചവരില്‍ ഒരു പെണ്‍കുട്ടിയും ഉണ്ടെന്നാണ് വിവരം. ഹിസ്ബുള്ള സംഘാംഗങ്ങള്‍ ഉപയോഗിക്കുന്ന പേജറുകള്‍ വിവിധയിടങ്ങളില്‍ ഒരേസമയം പൊട്ടിത്തെറിക്കുകയായിരുന്നു.

11 പേര്‍ കൊല്ലപ്പെടുകയും 4000 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തെന്നാണ് റിപ്പോര്‍ട്ട്. 400 പേരുടെ നില ഗുരുതരമാണ്. ലെബനനിലെ ഇറാന്‍ സ്ഥാനപതി മൊജ്‌തബ അമാനിക്കും ഹിസ്ബുള്ളയുടെ ഉന്നത നേതാക്കളുമടക്കമുള്ളവര്‍ക്കും പരിക്കേറ്റു.

ആസൂത്രിതമായി നടന്നെന്ന് കരുതുന്ന ആക്രമണത്തിന് പിന്നില്‍ ഇസ്രയേലെന്നാണ് ഹിസ്ബുള്ളയുടെ ആരോപണം. ഹമാസിന് പിന്തുണയുമായി ഹിസ്ബുള്ളയും ഇസ്രയേലുമായി യുദ്ധത്തിലാണ്. ഇസ്രയേല്‍ നടത്തിയ ഹീനമായ ആക്രമണത്തിന് തിരിച്ചടിക്കുമെന്ന് ഹിസ്ബുള്ള വാര്‍ത്താക്കുറിപ്പിലൂടെ പ്രഖ്യാപിച്ചു.

പേജറുകള്‍ പൊട്ടിത്തെറിച്ചതിനെക്കുറിച്ച് ഇസ്രയേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്നും സുരക്ഷ വര്‍ധിപ്പിച്ചുവെന്നും ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി.

ഇറാൻ പിന്തുണയുള്ള ലെബനീസ് സായുധ സംഘമാണ് ഹിസ്ബുള്ള. മൊബൈൽ ഫോണുകൾ ഉപയോഗിച്ചാൽ ശത്രുവിന് ലൊക്കേഷൻ കണ്ടെത്തി ആക്രമിക്കാൻ എളുപ്പമാകുമെന്ന് കരുതിയാണ് പഴയകാല പേജർ യന്ത്രങ്ങൾ ഹിസ്ബുള്ള ഇപ്പോഴും ഉപയോഗിക്കുന്നത്. ഇത്തരത്തിൽ ആയിരക്കണക്കിന് യന്ത്രങ്ങളാണ് ഒരേസമയം കൂട്ടത്തോടെ പൊട്ടിത്തെറിച്ചത്.

ഇതോടെ ഹിസ്ബുള്ളയുടെ ആശയവിനിമയ ശൃംഖല തകർക്കപ്പെട്ടു. തീർത്തും അപ്രതീക്ഷിതവും ഇതുവരെ ഉണ്ടായിട്ടില്ലാത്തതുമായ ഈ ആക്രമണം ആസൂത്രിതമെന്നാണ് ഹിസ്ബുള്ള വിലയിരുത്തുന്നത്. പിന്നാലെ തങ്ങളുടെ പ്രഖ്യാപിത ശത്രു ഇസ്രയേലിന് നേരെ അവർ ആരോപണവും ഉന്നയിച്ചു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

പേജറുകളില്‍ നിര്‍മാണ സമയത്ത് തന്നെ സ്ഫോടക വസ്‌തുക്കള്‍ സ്ഥാപിച്ചിരുന്നുവെന്നാണ് വിദഗ്‌ധരുടെ വിലയിരുത്തല്‍. ഇതിനിടെ വിമാനക്കമ്പനികള്‍ ഇസ്രയേലിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവച്ചു. ഇസ്രയേലിന്‍റെ ചാരസംഘടനയായ മൊസാദിന്‍റെ ദീര്‍ഘകാല പദ്ധതിയാണ് ആക്രമണമെന്ന് ഇറാന്‍ ആരോപിച്ചു.

കൈകാലുകളിലും മുഖത്തും പരിക്കേറ്റ് ലെബനന്‍ തെരുവുകളില്‍ ഹിസ്‌ബുള്ള പ്രവര്‍ത്തകര്‍ വീണുകിടക്കുന്ന വീഡിയോയും ഫോട്ടോയും സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വിദൂര നിയന്ത്രിത സാങ്കേതിക വിദ്യ ഉപയോഗിച്ചെന്ന് സംശയിക്കുന്ന ആക്രമണം ഹിസ്‌ബുള്ള സമീപകാലത്ത് നേരിട്ട ഏറ്റവും വലിയ സുരക്ഷ വീഴ്‌ചയാണ്.

ഗാസ യുദ്ധം ആരംഭിച്ചതിനുശേഷം രാജ്യത്തിന്‍റെ വടക്കൻ അതിർത്തിയിൽ ഹിസ്ബുള്ളയുമായി നിരന്തര സംഘർഷത്തിലാണ് ഇസ്രയേൽ. ഇതുമൂലം അതിർത്തിപ്രദേശങ്ങളിൽനിന്ന് ഒഴിപ്പിക്കപ്പെട്ട ആയിരക്കണക്കിന് ഇസ്രയേലുകാരെ തിരിച്ചെത്തിക്കാനുള്ള പുതിയ ലക്ഷ്യം കൂടി യുദ്ധത്തിനുണ്ടെന്ന സുരക്ഷ കാബിനറ്റ് തീരുമാനത്തിനു പിന്നാലെയാണു പേജർ സ്ഫോടനങ്ങൾ.

ഹിസ്ബുള്ള പ്രവർത്തകർ തമ്മിലുള്ള ആശയവിനിമയത്തിനു പുറമേ ഹിസ്ബുള്ളയുടെ ആശുപത്രികൾ അടക്കമുള്ള സ്ഥാപനങ്ങളിലും പേജർ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. പുതിയ പേജർ ലഭിച്ച എല്ലാ പ്രവർത്തകരോടും അത് ഉപേക്ഷിക്കാൻ ഹിസ്ബുള്ള നിർദേശം നൽകി. ലബനനിലെ യുഎൻ സന്നദ്ധസേനാംഗങ്ങളോടും വയർലെസ് സെറ്റുകളിലെ ബാറ്ററി നീക്കം ചെയ്യാൻ അധികൃതർ നിർദേശിച്ചു.

ലെബനനിലെ പേജർ ആക്രമണത്തിൽ തിരിച്ചടിക്കുമെന്നും ഇസ്രയേൽ ചെയ്‌തതിനുള്ള ശിക്ഷ അനുഭവിക്കുമെന്നും ഹിസ്ബുള്ള വ്യക്തമാക്കി. സംഭവത്തിൽ യുഎസിന് പങ്കില്ലെന്ന് പെന്‍റഗൺ പ്രതികരിച്ചു.

ഹിസ്ബുള്ളയുടെ ആരോപണം ശരിയാണെങ്കിൽ ലോകത്തെത്തന്നെ അസാധരണമായ ഒരാക്രമണ രീതിയാണ് ഇസ്രയേൽ നടപ്പാക്കിയത്. പശ്ചിമേഷ്യ തുറന്ന യുദ്ധത്തിലേക്ക് നീങ്ങുമോയെന്ന ആശങ്കയും ഇതോടൊപ്പം കനക്കുന്നുണ്ട്.

Also Read:സിറിയയിൽ ഇസ്രയേൽ ആക്രമണം; നാല് പേർ കൊല്ലപ്പെട്ടു, 13 പേർക്ക് പരിക്ക്

ABOUT THE AUTHOR

...view details