പ്രശസ്‌സ സിനിമ സംവിധായകനും തിരക്കഥാകൃത്തുമായ മോഹൻ അന്തരിച്ചു. 77 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലില്‍ ഇരിക്കവെയായിരുന്നു അന്ത്യം. ദീർഘ നാളായി അദ്ദേഹം ചികിത്സയിൽ കഴിയുകയായിരുന്നു.
കലാമൂല്യമുള്ള നിരവധി സിനിമകൾ മലയാള സിനിമയ്‌ക്ക് സമ്മാനിച്ച സംവിധായകനായിരുന്നു മോഹനൻ. എഴുപതുകളുടെ അവസാനവും എൺപതുകളിലും മലയാള സിനിമയിൽ സംവിധായകൻ എന്ന നിലയിൽ അദ്ദേഹം ഒന്നാം സ്ഥാനത്തായിരുന്നു. ഹരിഹരൻ, പി വേണു തുടങ്ങിയവരുടെ സംവിധാന സഹായിയായും പ്രവർത്തിച്ചിരുന്നു അദ്ദേഹം.
സമാന്തര സിനിമകളുടെ വക്താവ് കൂടിയായിരുന്നു അദ്ദേഹം. എല്ലാക്കാലത്തും സിനിമയുടെ ന്യൂ വേവ് തരംഗത്തിന്, ചില സംവിധായകർ കാരണമാകാറുണ്ട്. എണ്‍പതുകളുടെ തുടക്കത്തിൽ മലയാള സിനിമയെ മാറ്റിമറിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച സംവിധായകൻ കൂടിയാണ് മോഹൻ. ഇരിങ്ങാലക്കുട ക്രൈസ്‌റ്റ് കോളേജിലെ പഠന ശേഷം, മദ്രാസിൽ ഉപരിപഠനത്തിന് ചേര്‍ന്നപ്പോഴാണ് സിനിമയിലേക്കുള്ള അദ്ദേഹത്തിന്‍റെ വഴി തുറന്നത്.
1978ൽ 'വാടകവീട്' എന്ന സിനിമയാണ് ആദ്യമായി സംവിധാനം ചെയ്‌തത്. 2005ൽ പുറത്തിറങ്ങിയ 'ദി കാമ്പസ്' ആയിരുന്നു അദ്ദേഹം ഏറ്റവും ഒടുവിലായി സംവിധാനം ചെയ്‌തത്. 'ശാലിനി എന്‍റെ കൂട്ടുകാരി', 'വിടപറയും മുമ്പേ', 'ഇളക്കങ്ങൾ', 'ഇടവേള', 'ആലോലം', 'രചന', 'മംഗളം നേരുന്നു', 'തീർത്ഥം', 'ശ്രുതി', 'ഒരു കഥ ഒരു നുണക്കഥ', 'ഇസബെല്ല', 'പക്ഷേ', 'സാക്ഷ്യം', 'അങ്ങനെ ഒരു അവധിക്കാലത്ത്' തുടങ്ങി 23 ചിത്രങ്ങളാണ് അദ്ദേഹം സംവിധാനം ചെയ്‌തത്. 'അങ്ങനെ ഒരു അവധിക്കാലത്ത്', 'മുഖം', 'ശ്രുതി', 'ആലോലം', 'വിടപറയും മുമ്പേ' എന്നീ അഞ്ചു സിനിമകൾക്ക് തിരക്കഥയും അദ്ദേഹം എഴുതിയിട്ടുണ്ട്.