ആസിഫ് അലി - രമേഷ് നാരായൺ വിഷയമാണ് സമൂഹ മാധ്യമങ്ങളിൽ മുഴുവനും ഇപ്പോൾ ചർച്ചാവിഷയം. ആസിഫ് അലിയിൽ നിന്ന് പുരസ്‌കാരം സ്വീകരിക്കാൻ അനിഷ്‌ടം പ്രകടിപ്പിച്ച സംഗീത സംവിധായകൻ പണ്ഡിറ്റ് രമേഷ് നാരായണെതിരെ കടുത്ത പ്രതിഷേധവും വിമർശനവുമാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്. ചലച്ചിത്ര താരങ്ങളും രാഷ്‌ട്രീയ പ്രവർത്തകരും ഉൾപ്പടെ നിരവധി പേർ ആസിഫ് അലിക്ക് പിന്തുണ പ്രഖ്യാപിച്ച്രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ, വിവാദത്തിൽ പ്രതികരിച്ച് ആസിഫ് അലി തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. വിഷയത്തില്‍ തന്നെ പിന്തുണച്ച എല്ലാവരോടും നന്ദി പറയുന്നതായി ആസിഫ് അലി വ്യക്തമാക്കി. തന്‍റെ വിഷമങ്ങള്‍ തന്‍റേത് മാത്രമാണ്. തന്നെ പിന്തുണച്ച് സംസാരിക്കുന്നതും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതും മറ്റൊരാൾക്ക് എതിരെയുള്ള ഹേറ്റ് ക്യാംപയിനായി മാറരുതെന്നും താരം എല്ലാവരോടുമായി അഭ്യര്‍ഥിച്ചു.
രമേഷ് നാരായൺ അനുഭവിക്കുന്ന വിഷമം എത്രത്തോളമാണെന്ന് തനിക്ക് മനസിലാകുമെന്നും താരം കൂട്ടിച്ചേർത്തു. ഈ വിഷയത്തിൽ മതപരമായ ചർച്ചകൾ വരെ ഉണ്ടായി. ലോകത്തുള്ള മുഴുവൻ മലയാളികളും പിന്തുണച്ചത് അഭിമാനമായാണ് കാണുന്നത്. രമേഷ് നാരായൺ വിളിച്ചിരുന്നു എന്നും തൊണ്ടയിടറിക്കൊണ്ടാണ് അദ്ദേഹം സംസാരിച്ചതെന്നും അത് തന്നെ ഏറെ വിഷമിപ്പിച്ചുവെന്നും ആസിഫ് പറഞ്ഞു. ജനങ്ങളിൽ നിന്ന് ഇത്രയും സ്‌നേഹം അനുഭവിക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ടെന്നും ആസിഫ് അലി കൂട്ടിച്ചേർത്തു.