കേരളം

kerala

ETV Bharat / bharat

ഇന്ത്യയില്‍ നീറിപ്പുകഞ്ഞ് നീറ്റ്; ആശങ്കയില്‍ വിദ്യാര്‍ഥികള്‍, പരീക്ഷ വിവാദത്തിന്‍റെ നാള്‍വഴികള്‍ - TIMELINE OF NEET EXAM CONTROVERSY

45 ദിവസത്തോളം നീണ്ടുനിന്ന നീറ്റ് പരീക്ഷ വിവാദത്തിന്‍റെ നാള്‍വഴികളെ കുറിച്ച് അറിയാം.

By ETV Bharat Kerala Team

Published : Jul 23, 2024, 10:47 PM IST

NEET EXAM 2024 CONTROVERSY  നീറ്റ് യുജി പരീക്ഷ  ALL DETAILS NEET EXAM CONTROVERSY  2024 NEET EXAM TIMELINE
Representative Image (ETV Bharat)

നീറ്റ്–യുജി അല്ലെങ്കിൽ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (അണ്ടർ ഗ്രാജ്വേറ്റ്) എന്നത് ഇന്ത്യയിലെ മെഡിക്കൽ കോളജുകളില്‍ പ്രവേശനം നേടാനുള്ള പരീക്ഷയാണ്. ഓരോ വര്‍ഷവും ലക്ഷക്കണക്കിന് വിദ്യാര്‍ഥികളാണ് നീറ്റ് പരീക്ഷ എഴുതുന്നത്. ഇതില്‍ വളരെ ചെറിയ ശതമാനം വിദ്യാര്‍ഥികള്‍ മാത്രമാണ് പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടി പ്രവേശനം ഉറപ്പാക്കാറുള്ളൂ.

പതിവ് തെറ്റിച്ച് ഇത്തവണ 1500ല്‍ അധികം വിദ്യാർഥികൾ പരീക്ഷയിൽ ഉയർന്ന മാർക്ക് നേടി. പരീക്ഷ എഴുതാന്‍ സമയം ലഭിച്ചില്ലെന്ന് പരാതി നല്‍കിയ വിദ്യാര്‍ഥികള്‍ക്ക് 'ഗ്രേസ് മാർക്ക്' നല്‍കിയതിലൂടെയാണ് കൂടുതല്‍ വിദ്യാര്‍ഥികള്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയത്. ഇതിനെതിരെ വിദ്യാർഥികൾ രംഗത്തെത്തി.

തുടര്‍ന്ന് ചോദ്യ പേപ്പർ ചോർന്നുവെന്ന വിവാദവും ഉയര്‍ന്നുവരികയായിരുന്നു. രാജസ്ഥാനില്‍ ഹിന്ദിയില്‍ പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് ഇംഗ്ലിഷ് ചോദ്യ പേപ്പര്‍ മാറി നല്‍കിയിരുന്നു. പിഴവ് പരിഹരിക്കുന്നതിനിടെ ചില വിദ്യാര്‍ഥികള്‍ പുറത്തിറങ്ങിയെന്നും. ഇവരാണ് ചോദ്യ പേപ്പര്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതെന്നും എൻടിഎ വിശദീകരണം നൽകി. ഈ വിദ്യാര്‍ഥികള്‍ക്ക് പുനഃപരീക്ഷ നടത്തുമെന്നും എന്‍ടിഎ വ്യക്തമാക്കി. തുടര്‍ന്ന് പല സ്ഥലത്ത് നിന്നും ചോദ്യ പേപ്പര്‍ ചോര്‍ന്നതായി കണ്ടെത്തുകയും രാജ്യവ്യാപകമായി പ്രതിഷേധം ഉയരുകയുമായിരുന്നു.

നീറ്റ്-യുജി പരീക്ഷ വിവാദത്തിന്‍റെ നാള്‍വഴികള്‍

05.05.2024: നാഷണൽ ടെസ്റ്റിങ് ഏജൻസി 24 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് വേണ്ടി 571 നഗരങ്ങളിലെ 4,750 പരീക്ഷ കേന്ദ്രങ്ങളിലായി ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷ നടത്തി.

17.05.2024:പരീക്ഷയിൽ ക്രമക്കേട് ആരോപിച്ച് ആദ്യ ഹർജി സുപ്രീം കോടതിയിൽ എത്തി. ചോദ്യപേപ്പർ ചോർച്ചയുണ്ടായതായുളള ആശങ്കയാണ് ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്.

04.06.2024:കാത്തിരുന്ന നീറ്റ് ഫല പ്രഖ്യാപനം നടക്കുന്നു. അസാധാരണമായ രീതിയില്‍ 67 വിദ്യാർഥികൾക്ക് ഉയര്‍ന്ന മാര്‍ക്ക് ലഭിക്കുന്നു. പരീക്ഷയ്ക്കിടെ സമയ നഷ്‌ടം സംഭവിച്ച 1,563 വിദ്യാർഥികൾക്ക് നഷ്‌ട പരിഹാരമായി മാര്‍ക്ക് നൽകാനുള്ള നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ തീരുമാനത്തിനെതിരെ പരാതി ഉയരുന്നു. ഒപ്പം വിവിധ പരീക്ഷ കേന്ദ്രങ്ങളിൽ പേപ്പർ ചോർന്നെന്ന വാദവും ഉയര്‍ന്നു.

06.06.2024: വിദ്യാര്‍ഥികൾ ഉന്നയിച്ച പ്രശ്‌നങ്ങള്‍ അഭിസംബോധന ചെയ്‌തുകൊണ്ട് എന്‍ടിഎ പ്രസ്‌താവന ഇറക്കുന്നു. 1,563 വിദ്യാർഥികൾക്ക് നഷ്‌ട പരിഹാരമായി മാര്‍ക്ക് നൽകിയത് ന്യായീകരിച്ചാണ് പ്രസ്‌താവന ഇറക്കിയത്. പരീക്ഷ കേന്ദ്രങ്ങളിലെ സിസിടിവി ഫൂട്ടേജ് പരിശോധനയില്‍ നിന്നും പരീക്ഷയുടെ സമഗ്രമായ നടത്തിപ്പില്‍ യാതൊരു വിട്ടുവീഴ്‌ചയും സംഭവിച്ചിട്ടില്ലെന്ന് എന്‍ടിഎ പറഞ്ഞു.

08.06.2024:പരീക്ഷ ഫലത്തിനെതിരെയുളള പ്രതിഷേധവുമായി രാജ്യത്തുടനീളമുളള വിദ്യാർഥികളും രക്ഷിതാക്കളും തെരുവിലേക്ക് ഇറങ്ങി. പുനഃപരിശോധന, പുനർ മൂല്യനിർണയം എന്നീ ആവശ്യങ്ങള്‍ കൂടുതല്‍ ശക്തമായി ഉയര്‍ന്നുവന്നു.

അന്ന് തന്നെ വിദ്യാഭ്യാസ മന്ത്രാലയം വാർത്താസമ്മേളനം നടത്തി. 1,500ലധികം വിദ്യാര്‍ഥികൾക്ക് ഗ്രേസ് മാർക്ക് നല്‍കിയതിനെ കുറിച്ച് അവലോകനം ചെയ്യാൻ നാലംഗ കമ്മിറ്റിയെ രൂപീകരിച്ചെന്നും അവര്‍ രണ്ടാഴ്‌ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കുമെന്നും എൻടിഎ ഡയറക്‌ടർ ജനറൽ സുബോധ് കുമാർ സിങ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

10.06.2024: പരീക്ഷ നടത്തിപ്പില്‍ ക്രമക്കേടുകൾ ആരോപിച്ച് നിരവധി ഹർജികൾ സുപ്രീം കോടതിയിൽ എത്തുകയും വിവാദം കൂടുതല്‍ ശക്തമാവുകയും ചെയ്യുന്നു. സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് രാഷ്ട്രീയ നേതാക്കളും രംഗത്തെത്തുന്നു.

11.06.2024: പരീക്ഷയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരണം ആരാഞ്ഞ് എൻടിഎയ്ക്കും കേന്ദ്ര സർക്കാരിനും സുപ്രീംകോടതി നോട്ടിസ് അയച്ചു. പരീക്ഷയുടെ നടത്തിപ്പില്‍ വിട്ടുവീഴ്‌ച സംഭവിക്കാനുളള സാധ്യത കോടതി തിരിച്ചറിഞ്ഞു.

13.06.2024:'ഗ്രേസ് മാർക്ക്' ലഭിച്ച 1,563 വിദ്യാർഥികൾക്ക് പുനഃപരീക്ഷ നടത്താൻ സുപ്രീം കോടതി ഉത്തരവിട്ടു. പരീക്ഷയുടെ നീതിയും സുതാര്യതയും ഉയർത്തിപ്പിടിക്കേണ്ടതിൻ്റെ ആവശ്യകത കോടതി വ്യക്തമാക്കുകയും ചെയ്‌തു.

14.06.2024:കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പരീക്ഷയെ ചുറ്റിപ്പറ്റിയുള്ള ആരോപണങ്ങൾ ശക്തമായി നിഷേധിക്കുകയും പരീക്ഷ നടത്തിപ്പില്‍ വീഴ്‌ച സംഭവിച്ചിട്ടില്ലെന്ന് ഉറപ്പിച്ച് പറയുകയും ചെയ്‌തു.

15.06.2024: ഈ വിവാദങ്ങൾക്കിടയിൽ തുല്യത ഉറപ്പാക്കാൻ എല്ലാ ഉത്തരക്കടലാസുകളും പുനർമൂല്യനിർണയം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പുതിയ ഹർജി സുപ്രീംകോടതിയിൽ എത്തുന്നു.

17.06.2024:കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പരീക്ഷ നടത്തിപ്പില്‍ ക്രമക്കേടുകൾ നടക്കാനുളള സാധ്യത അംഗീകരിച്ചു. ഇത് പൊതുജന രോഷത്തിന്‍റെ ആക്കം കൂട്ടി.

19.06.2024:പേപ്പർ ചോർച്ച ഉണ്ടായതായുളള വെളിപ്പെടുത്തലുകൾ കണക്കിലെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം യുജിസി-നെറ്റ് 2024 പരീക്ഷ റദ്ദാക്കുന്നു.

20.06.2024:'ഡാർക്ക്‌നെറ്റി'ലൂടെ നെറ്റ് ചോദ്യ പേപ്പർ ചോർന്നതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ സ്ഥിരീകരിച്ചു. അതേസമയം, നീറ്റ് യുജി പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ബിഹാറിൽ നിന്ന് പ്രതികളെ അറസ്റ്റ് ചെയ്‌തു.

നീറ്റ്-യുജി ചോദ്യ പേപ്പർ ചോർച്ചയെക്കുറിച്ചുള്ള അന്വേഷണത്തിന്‍റെ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ബിഹാർ, ഗുജറാത്ത് പൊലീസിനോട് സുപ്രീംകോടതി നിർദേശിച്ചു. രാജ്യവ്യാപകമായി വീണ്ടും പരീക്ഷ നടത്തിയാല്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് കോടതി അത്തരത്തിലൊരു ഉത്തരവിടുന്നതിൽ നിന്ന് വിട്ടുനിന്നു.

21.06.2024:സുതാര്യത കണക്കിലെടുത്ത് സർക്കാർ എൻടിഎയുടെ ഡയറക്‌ടർ ജനറല്‍ സ്ഥാനത്ത് നിന്ന് സുബോധ് കുമാർ സിങ്ങിനെ മാറ്റി. കൂടാതെ ഭാവിയില്‍ പരീക്ഷ ക്രമക്കേടുകള്‍ ഉണ്ടാകാതിരിക്കാന്‍ നിയന്ത്രണങ്ങൾ കർശനമാക്കിക്കൊണ്ട് 'പൊതു പരീക്ഷ (അന്യായമായ മാർഗങ്ങൾ തടയൽ) നിയമം 2024' കൊണ്ടുവന്നു.

22.06.2024: കൃത്യമായ പരിഷ്‌കാരങ്ങളുടെ ആവശ്യകത തിരിച്ചറിഞ്ഞ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം മുൻ ഐഎസ്ആർഒ മേധാവി ഡോ. കെ രാധാകൃഷ്‌ണന്‍റെ അധ്യക്ഷതയില്‍ പുതിയ കമ്മറ്റി രൂപികരിച്ചു.

23.06.2024: 1,563 വിദ്യാര്‍ഥികള്‍ക്കായി വീണ്ടും പരീക്ഷ നടത്തി. 813 വിദ്യാര്‍ഥികള്‍ മാത്രം പരീക്ഷ എഴുതി.

27.06.2024:അടുത്തിടെ നടന്ന നീറ്റ് ചേദ്യ പേപ്പര്‍ ചോർച്ചയില്‍ നീതിയുക്തമായ അന്വേഷണം നടത്തുന്നതിനും കുറ്റക്കാർക്ക് കടുത്ത ശിക്ഷ നല്‍കുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പ്രസിഡൻ്റ് ദ്രൗപതി മുർമു പറഞ്ഞു. പട്‌നയിൽ നിന്ന് നീറ്റ്-യുജി ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് സിബിഐ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. മനീഷ് കുമാര്‍, അശുതോഷ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്.

08.07.2024:24 ലക്ഷത്തോളം വിദ്യാർഥികൾക്കായി വീണ്ടും പരീക്ഷ നടത്തുന്നത് മൂലം ഉണ്ടായേക്കാവുന്ന സാമ്പത്തിക ബാധ്യത ഉയർത്തിക്കാട്ടി അത് അവസാന ആശ്രയമായിരിക്കുമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. അത്തരത്തിലൊരു അന്തിമ തീരുമാനത്തില്‍ എത്തുന്നതിന് മുമ്പ് സമഗ്രമായ അന്വേഷണം നടത്തുകയം റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്യേണ്ടതിന്‍റെ ആവശ്യകത കോടതി ഊന്നിപ്പറയുന്നു.

10.07.2024:നീറ്റ്-യുജി പരീക്ഷ ഫലം സമഗ്രമായി വിശകലനം ചെയ്യാന്‍ മദ്രാസിലെ ഐഐടിയെ ഏൽപ്പിച്ചതായി കേന്ദ്രം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞു. വ്യാപകമായി ക്രമക്കേട് നടന്നതിന് തെളിവുകളൊന്നും ലഭിച്ചില്ലെന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞു.

11.07.2024: നീറ്റ്-യുജി വിഷയത്തിൽ സുപ്രീം കോടതി അടുത്ത വാദം കേട്ടു. ലക്ഷക്കണക്കിന് മെഡിക്കൽ വിദ്യാര്‍ഥികളുടെ ഭാവി സ്‌തംഭിച്ചു.

18.07.2024: നീറ്റ്-യുജി പരീക്ഷാഫലം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാൻ എൻടിഎയോട് സുപ്രീം കോടതി നിർദേശിച്ചു. വിദ്യാര്‍ഥിയുടെ സ്ഥലം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടരുതെന്നും കോടതി വ്യക്തമാക്കി. ജുലൈ 20ന് ഫലങ്ങൾ അപ്‌ലോഡ് ചെയ്യാൻ എന്‍ടിഎ തയ്യാറായി.

22.07.2024: ആറ്റോമിക് സിദ്ധാന്തത്തെക്കുറിച്ചുള്ള ചോദ്യത്തിന്‍റെ നാഷണൽ ടെസ്റ്റിങ് ഏജൻസി അംഗീകരിച്ച രണ്ട് ഉത്തരങ്ങളിൽ ഏതാണ് ശരിയെന്ന് നിർണയിക്കാൻ ഐഐടി-ഡൽഹിയിലെ വിദഗ്‌ധരോട് സുപ്രീം കോടതി സഹായം തേടി. മെയ് 4 നോ അതിന് മുമ്പോ പേപ്പർ ചോർച്ചയുണ്ടാകാനുളള സാധ്യത ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.

22.07.2024: 'നീറ്റിൽ മാത്രമല്ല, രാജ്യത്തെ എല്ലാ പ്രധാന പരീക്ഷകളിലും ഗുരുതരമായ പ്രശ്‌നമുണ്ടെന്ന് വ്യക്തമാണ്. സംഭവത്തില്‍ മന്ത്രി (ധർമ്മേന്ദ്ര പ്രധാൻ) താനൊഴികെ എല്ലാവരെയും കുറ്റപ്പെടുത്തി. ഇവിടെ നടക്കുന്ന കാര്യങ്ങൾ അദ്ദേഹത്തിന് മനസിലാകുമെന്ന് കരുതുന്നില്ലെന്നും' പാർലമെൻ്റിൻ്റെ വർഷകാല സമ്മേളനത്തിലെ ആദ്യ പ്രസംഗത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു.

23.07.2024: പേപ്പർ ചോർച്ചയുടെയും ക്രമക്കേടുകളുടെയും പേരിൽ നീറ്റ്-യുജി 2024 പരീക്ഷ റദ്ദാക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. മുഴുവൻ പരീക്ഷയുടെയും പവിത്രതയെ ബാധിക്കുന്ന തരത്തിൽ ചോർച്ച ഉണ്ടായിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. പുനഃപരീക്ഷ 23 ലക്ഷത്തിലധികം വിദ്യാർഥികളെ ബാധിക്കുന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും അക്കാദമിക് ഷെഡ്യൂൾ തടസപ്പെടുത്തുമെന്നും കോടതി വിലയിരുത്തി.

Also Read:നീറ്റ് യുജി കൗണ്‍സിലിങ്ങിന് നാളെ തുടക്കമായേക്കും; വിദ്യാര്‍ഥികള്‍ അറിയേണ്ടതെല്ലാം

ABOUT THE AUTHOR

...view details