കൊൽക്കത്ത:തൻ്റെ വ്യക്‌തിത്വം രൂപപ്പെടുത്തിയത് ആർഎസ്എസെന്ന് (രാഷ്‌ട്രീയ സ്വയംസേവക് സംഘം) വിരമിച്ച കൊൽക്കത്ത ഹൈക്കോടതി ജസ്‌റ്റിസ് ചിത്ത രഞ്ജൻ ദാഷ്. സംഘടനയുടെ പാഠങ്ങൾ തന്നെ ധീരനും നേരുള്ളവനുമാക്കി. മറ്റുള്ളവരോട് തുല്യ വീക്ഷണം പുലർത്തേണ്ടതിൻ്റെ മൂല്യം പഠിപ്പിച്ചെന്നും രഞ്ജൻ ദാഷ് പറഞ്ഞു.
"ആർഎസ്എസുമായുള്ള ബന്ധം ബാല്യകാലം മുതലേയുളളതാണ്. സംഘടനയുടെ പാഠങ്ങൾ എന്നെ ധീരനും നേരുള്ളവനുമാക്കി. മറ്റുള്ളവരോട് തുല്യ വീക്ഷണം പുലർത്തേണ്ടതിൻ്റെ മൂല്യം എന്നെ പഠിപ്പിക്കുകയും ചെയ്‌തു. ഞാൻ പഠിച്ച ഏറ്റവും വലിയ പാഠം ജോലി ചെയ്യാനുള്ള സമർപ്പണവും അതിലേറെ പ്രധാനമായി ദേശസ്നേഹവുമാണ്. എന്നാൽ വേർതിരിവ് ഒഴിവാക്കുന്നതിനായി ജോലിയിൽ പ്രവേശിച്ചതിന് ശേഷം ഞാൻ ആർഎസ്എസിൽ നിന്ന് ബോധപൂർവം അകന്നു." ജസ്‌റ്റിസ് ചിത്ത രഞ്ജൻ ദാഷ് പറഞ്ഞു.