കൊല്‍കത്ത: പശ്ചിമ ബംഗാള്‍ ഗവർണർ സി വി ആനന്ദ ബോസിനെതിരെ ഉള്ള ലൈംഗിക പീഡന പരാതി അന്വേഷിക്കാൻ അന്വേഷണ സംഘത്തെ രൂപീകരിച്ച് കൊൽക്കത്ത പൊലീസ്. അന്വേഷണത്തിൻ്റെ ഭാഗമായി സംഘം അടുത്ത ദിവസങ്ങളിൽ സാക്ഷികളുമായി സംസാരിക്കും. രാജ്ഭവനോട് സിസിടിവി ദൃശ്യങ്ങൾ പങ്കുവയ്ക്കാനും അന്വേഷണ സംഘം അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.
ഭരണഘടനയുടെ ആർട്ടിക്കിൾ 361 പ്രകാരം, ഭരണകാലത്ത് ഒരു ഗവർണര്‍ക്കെതിരെ ക്രിമിനൽ നടപടിയെടുക്കാൻ കഴിയില്ല. ഗവർണർക്ക് ഭരണഘടനാപരമായ സംരക്ഷണം നിലനില്‍ക്കുമ്പോള്‍ അന്വേഷണം എങ്ങനെ സാധ്യമാകുമെന്ന ചോദ്യത്തിന്, ഒരു സ്‌ത്രീയിൽ നിന്ന് പരാതി ലഭിച്ചതിന് ശേഷം നടക്കുന്ന സ്വാഭാവികമായ അന്വേഷണം ഇവിടെയുമുണ്ടാകുമെന്ന് മറ്റൊരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ആവശ്യമെങ്കിൽ രാജ്ഭവൻ സന്ദർശിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.