മുംബൈ: മഹാരാഷ്‌ട്രയിൽ മറാഠാ സംവരണ പ്രക്ഷോഭം വീണ്ടും ശക്തമാകുന്നു. മറാഠ സംവരണ പ്രക്ഷോഭ നേതാവ് മനോജ് ജരാങ്കെ പാട്ടീലിനെതിരെ എസ്ഐടി അന്വേഷണത്തിന് ഉത്തരവിട്ട് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. നിയമസഭയിലാണ് ദേവേന്ദ്ര ഫഡ്‌നാവിസ് ഇക്കാര്യം അറിയിച്ചത്.
ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ് തന്നെ വധിക്കാൻ ഗൂഢാലോചന നടത്തുന്നുവെന്ന ഗുരുതര ആരോപണം ഉന്നയിച്ച് മറാഠ സംവരണ പ്രക്ഷോഭ നേതാവ് മനോജ് ജരാങ്കെ പാട്ടീൽ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ദേവേന്ദ്ര ഫഡ്‌നാവിസിന്‍റെ നടപടി.
10 ശതമാനം സംവരണം പ്രഖ്യാപിച്ച് മറാഠാ സംവരണ പ്രക്ഷോഭം തണുപ്പിക്കാൻ സർക്കാർ ശ്രമിക്കവേയാണ് ആഭ്യന്തര മന്ത്രി കൂടിയായ ഫഡ്‌നാവിസിനെതിരെ അസാധാരണ ആരോപണം പാട്ടീൽ ഉന്നയിച്ചിരിക്കുന്നത്. ഇന്ന് നിയമസഭയിൽ മറാഠാ സംവരണ വിഷയവും മനോജ് ജാരങ്കേ പാട്ടീലിന്‍റെ സമരവും ചര്‍ച്ചയായി (Maratha reservation).
മറാഠ സംവരണ വിഷയത്തിൽ പ്രതിപക്ഷം ശക്തമായി രംഗത്തുവന്നു. മനോജ് ജാരംഗെ ഉന്നയിച്ച ആരോപണങ്ങൾ ഭരണ-പ്രതിപക്ഷ വാക്പോരിന് കാരണമായി. ജാരൻഗെ ഉന്നയിച്ച ആരോപണങ്ങൾ അന്വേഷിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ആരോപണങ്ങൾ എസ്ഐടി മുഖേന അന്വേഷിക്കുമെന്ന് ഭരണപക്ഷം അറിയിച്ചു.
അതേസമയം സംസ്ഥാനത്തുടനീളം മറാഠ പ്രക്ഷോഭകർ സർക്കാർ സംവിധാനങ്ങളുമായി നിരന്തരമായി പ്രശ്നങ്ങളിലേർപ്പെടുന്നുണ്ട്. കഴിഞ്ഞദിവസം രണ്ട് ജരാങ്കെ അനുയായികൾ മുംബൈയിൽ അറസ്റ്റിലായിരുന്നു. ജരാങ്കെക്കെതിരെ പ്രസ്താവനകളിറക്കിയ മറാത്ത നേതാവ് അജയ് മഹാരാജ് ബാരസ്കറിനെ ആക്രമിക്കാൻ ഇവർ പദ്ധതിയിട്ടെന്നാണ് ആരോപണം (Manoj Jarange Patil).
പ്രക്ഷോഭ നേതാവ് മനോജ് ജരാങ്കെ പാട്ടീൽ നിരാഹാരം നടത്തുന്ന ജൽനയിൽ പ്രതിഷേധക്കാർ ട്രാൻസ്പോർട്ട് ബസ് കത്തിച്ചു. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്‍റെ വസതിയിലേക്ക് മാർച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചതോടെ സർക്കാരുമായുള്ള പോര് കടുത്തിരിക്കുകയാണ്.
വീണ്ടും സമരം ആളിക്കത്തിക്കാനുള്ള ഒരുക്കത്തിലാണ് മാറാഠാ വിഭാഗം. മനോജ് ജരാങ്കെ പാട്ടിൽ നിരാഹാരമിരിക്കുന്ന ജൽനയിൽ നിന്ന് തന്നെയാണ് പ്രകോപനം. കഴിഞ്ഞ ദിവസം പ്രക്ഷോഭകർ ട്രാൻപോർട്ട് ബസിന് തീയിട്ടു. അംബാഡ് താലൂക്കിൽ കർഫ്യൂപ്രഖ്യാപിച്ചിട്ടുണ്ട് (Manoj Jarange Patil agitation and allegations will be investigated by SIT).
പത്ത് ശതമാനം സംവരണമെന്ന ബില്ല് നിയമപരമായി നിലനിൽക്കില്ലെന്നാണ് വാദം. അതുകൊണ്ട് മറാഠക്കാരെ ഒബിസി ക്വാട്ടയിൽ ഉൾപ്പെടുത്തിയുള്ള സംവരണം എന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ല. എന്നാൽ പതിവ് അനുനയപാത വിട്ട് സമരത്തെ നേരിടുമെന്ന മുന്നറിയിപ്പാണ് മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ നൽകുന്ന നൽകുന്നത്. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രക്ഷോഭം വഷളായാൽ അത് സർക്കാരിന് കടുത്ത ക്ഷീണമാകും.