ന്യൂഡല്‍ഹി:രാഹുല്‍ ഗാന്ധിക്കെതിരായ അസം സര്‍ക്കാരിന്‍റെ നടപടിയില്‍ പ്രതികരിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്ത അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ സര്‍ക്കാരിന്‍റെ നടപടി രാഷ്ട്രീയ ഗൂഢാലോചനയെന്ന് കെ.സി. വേണുഗോപാല്‍ കുറ്റപ്പെടുത്തി.
ക്രമസമാധാന പ്രശ്‌നമുണ്ടായാല്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യേണ്ടത് പൊലീസിന്‍റെ ഉത്തരവാദിത്തമാണ്. ഒരു വ്യക്തിക്കെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്യാന്‍ പൊലീസിനോട് ആവശ്യപ്പെടുന്നത് മുഖ്യമന്ത്രിയുടെ കടമയല്ലെന്നുമായിരുന്നു വിമര്‍ശനം. കോണ്‍ഗ്രസിനെ ഭീഷണിപ്പെടുത്താനുള്ള ഇത്തരം തന്ത്രങ്ങള്‍ വിജയിക്കാന്‍ പോകുന്നില്ലെന്നും കെ.സി. വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് തിങ്കളാഴ്‌ച (22-01-2024) അസമില്‍ പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് പാര്‍ട്ടി അനുഭാവികളും, പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. മേഘാലയിലെ പര്യടനത്തിനുശേഷം ഗുവാഹത്തിയിൽ എത്തിയപ്പോഴാണ് പൊലീസ് യാത്ര തടഞ്ഞത്.
ഗതാഗത കുരുക്കും സംഘർഷ സാധ്യതയും കണക്കിലെടുത്ത് യാത്രയ്ക്ക് ഗുവാഹത്തിയിലേക്ക് സർക്കാർ അനുമതി നിഷേധിച്ചിരിക്കുന്നുവെന്ന് പറഞ്ഞായിരുന്നു പൊലീസ് തടഞ്ഞത്. ഇതിനെച്ചൊല്ലി സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ഗാന്ധി, കെ.സി. വേണുഗോപാല്‍, കനയ്യകുമാര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തു.
ആള്‍ക്കൂട്ടത്തെ പ്രകോപിപ്പിച്ചെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു മൂവര്‍ക്കെതിരെയും കേസെടുക്കാന്‍ അസം മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്. അക്രമം, പൊതുമുതല്‍ നശിപ്പിക്കല്‍, പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് ഹിമന്ത ബിശ്വ ശര്‍മ്മയുടെ നിര്‍ദ്ദേശപ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്‌തത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം രാഹുലിനെതിരെ ക്രിമിനല്‍ കേസെടുക്കുമെന്ന ഹിമന്ത ബിശ്വ ശര്‍മ്മയുടെ മുന്നറിയിപ്പിന് പിന്നാലെയായിരുന്നു നടപടി. അതേസമയം കേസ് എടുക്കുന്നതിലൂടെ ബിജെപിക്കും ആർഎസ്എസിനും തന്നെ ഭീഷണിപ്പെടുത്താൻ കഴിയില്ലെന്നും,കഴിയുന്നത്ര കേസുകൾ ഫയൽ ചെയ്യൂവെന്നുമായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം.