കേരളം

kerala

സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്‍റെ വസതിയിലെ ഗണേശപൂജയില്‍ പ്രധാനമന്ത്രി: വിമര്‍ശിച്ച് കപില്‍ സിബല്‍ - PMs Visit To CJIs Home

By ETV Bharat Kerala Team

Published : Sep 12, 2024, 10:05 PM IST

ചീഫ് ജസ്റ്റിസിന്‍റെ വസതി സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ നടപടിയെ വിമര്‍ശിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ രംഗത്ത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും ഒഴിവാക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

GANESH PUJA  KAPIL SIBAL  ഗണേശപൂജ  സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
Kapil Sibal (ETV Bharat)

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസിന്‍റെ വസതിയിലെത്തിയ കാഴ്‌ച തന്നെ ഞെട്ടിച്ചെന്ന് മുതിര്‍ന്ന അഭിഭാഷകനും രാജ്യസഭാംഗവുമായ കപില്‍ സിബല്‍. ഇത് ദൗര്‍ഭാഗ്യകരമായി പോയെന്നും തെറ്റായ ഒരു സന്ദേശമാണ് ഈ സന്ദര്‍ശനം നല്‍കുന്നതെന്നും ഒഴിവാക്കാമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ആ സന്ദര്‍ശന ദൃശ്യങ്ങള്‍ തന്നെ ഞെട്ടിച്ചു. ഇപ്പോഴത്തെ ചീഫ് ജസ്റ്റിസിനെ താന്‍ ബഹുമാനിക്കുന്നുണ്ട്. മഹത്തായൊരു വ്യക്തിത്വത്തിന് ഉടമയാണ് അദ്ദേഹമെന്നും കപില്‍ സിബല്‍ കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ ഉന്നത പദവിയിലിരിക്കുന്നവര്‍, അത് പ്രധാനമന്ത്രിയോ, രാഷ്‌ട്രപതിയോ, ചീഫ് ജസ്റ്റിസോ ആരുമാകട്ടെ ഇത്തരം സ്വകാര്യ ചടങ്ങുകള്‍ പരസ്യമാക്കാന്‍ പാടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അഭിപ്രായം തികച്ചും വ്യക്തിപരമാണെന്നും സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ അധ്യക്ഷനെന്ന നിലയിലല്ല താന്‍ സംസാരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത്തരമൊരു സ്വകാര്യ ചടങ്ങിലേക്ക് പ്രധാനമന്ത്രി ഒരിക്കലും പോകാന്‍ താത്പര്യം കാണിക്കരുതായിരുന്നു. ഇതൊരു തെറ്റായ സന്ദേശമാണ് നല്‍കുന്നത്. ഇതൊരു വ്യക്തിയെ മാത്രം ബാധിക്കുന്ന വിഷയമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം ദൃശ്യങ്ങളില്‍ ജനങ്ങളില്‍ എന്ത് പ്രതികരണമാകും ഉണ്ടാക്കുക എന്നതാണ് വിഷയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

സുപ്രീം കോടതി പോലൊരു സ്ഥാപനത്തിന് ഇത് തെല്ലും ഭൂഷണമല്ല. കോടതിയെക്കുറിച്ച് പല നുണക്കഥകളും പ്രചരിക്കുന്നുണ്ട്. ഈ ദൃശ്യങ്ങള്‍ കാണുമ്പോള്‍ അതെല്ലാം വിശ്വസിക്കാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരാകുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം അവസരങ്ങള്‍ സൃഷ്‌ടിക്കപ്പെടരുത്. എന്‍റെ മതവും എന്‍റെ വിശ്വാസങ്ങളും എന്‍റെ സ്വകാര്യതകളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സുപ്രീം കോടതിയെ ബാധിക്കുന്ന അനാവശ്യ ചര്‍ച്ചകള്‍ക്കും മറ്റുമേ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഗുണം ചെയ്യൂ. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം വലിയ വിവാദങ്ങള്‍ക്കാണ് വഴി മരുന്നിട്ടിരിക്കുന്നത് എന്നും അദ്ദേഹം വിമര്‍ശിച്ചു.

Also Read:ജനാധിപത്യ തളിര്‍ക്കുന്നതില്‍ നീതിന്യായ വ്യവസ്ഥയ്ക്കും തുല്യപ്രാധാന്യം: ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്

ABOUT THE AUTHOR

...view details