ആഗ്ര: ഇന്ത്യന്‍ ക്രിക്കറ്റ് താരം രാഹുൽ ചഹാറിന്‍റെ പിതാവ് ദേശ്‌രാജ് ചഹാറിന്‍റെ കൈയില്‍ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിയതായി പരാതി. മഗ്‌തായ് ഗ്രാമത്തിൽ പുതുതായി നിർമ്മിച്ച കോളനിയിൽ ഒരു സ്വകാര്യ നിർമ്മാണ കമ്പനിയുടെ വീട് ബുക്ക് ചെയ്‌തതായി ക്രിക്കറ്റ് താരത്തിന്‍റെ പിതാവ് പറയുന്നു. ബുക്കിംഗിൽ പറഞ്ഞതുപോലെ 26.5 ലക്ഷം രൂപ കെട്ടിവച്ചിട്ടും വീട് രജിസ്റ്റർ ചെയ്‌ത് നല്‍കിയില്ലെന്നാണ് ആരോപണം. ഇതു സംബന്ധിച്ച് സിറ്റി ഡിസിപി സൂരജ് റായിക്ക് പരാതി നൽകി.
മകൻ രാഹുൽ ചഹാറിന്‍റെ പേരിൽ വാങ്ങിയ വീടിന്‍റെ രജിസ്‌ട്രേഷനായി കെട്ടിട നിർമാണ കമ്പനിയുടെ ഓഫീസ് സന്ദർശിച്ചെങ്കിലും ബിൽഡറും ജീവനക്കാരും ഒരു മറുപടിയും നൽകിയില്ല. രജിസ്ട്രേഷൻ നടത്തുന്നതിന് പകരം വിൽപ്പന മേധാവി ഭീഷണിപ്പെടുത്താൻ തുടങ്ങി. ഇതേക്കുറിച്ച് ഞങ്ങൾ ഡൽഹിയിലെ ലജ്‌പത് നഗറിലുള്ള കമ്പനിയുടെ ഓഫീസുമായി ബന്ധപ്പെട്ടെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ലെന്നാണ് പരാതിയില്‍ പറയുന്നത്.