കൊല്‍ക്കത്ത: ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ യുവ വനിത ഡോക്‌ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടക്കേസില്‍ പ്രതിക്കുള്ള ശിക്ഷ ഇന്ന് കോടതി വിധിക്കാനിരിക്കെ പ്രതികരണവുമായി ബംഗാളിലെ സിപിഎം. കേസിൽ ഒന്നിലധികം പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും സിബിഐ അന്വേഷണം നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോയിട്ടില്ലെന്നും സിപിഎം പശ്ചിമ ബംഗാൾ സംസ്ഥാന സെക്രട്ടറി എംഡി സലിം ആരോപിച്ചു.
കേന്ദ്ര ഏജൻസികൾ മമത ബാനർജി പറഞ്ഞത് ആവർത്തിക്കുക മാത്രമാണ് ചെയ്യുന്നത്. ഇതൊരു നീണ്ട പോരാട്ടമാണ്. ഇരയുടെ മാതാപിതാക്കൾക്ക് നീതി ലഭിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും സിപിഎം നേതാവ് പറഞ്ഞു. 'ഈ കേസിൽ ഒരാൾ മാത്രമല്ല ഉൾപ്പെട്ടതെന്ന് എല്ലാവർക്കും അറിയാം.
സഞ്ജയ് റോയിയെ ഏറ്റുമുട്ടലിൽ വെടിവച്ചു കൊല്ലണമെന്ന് മമത ബാനർജി ആദ്യ ദിവസം തന്നെ പറഞ്ഞിരുന്നു, പിന്നെ ഈ നാടകത്തിന്‍റെ ആവശ്യകത എന്തായിരുന്നു? നീതി ആവശ്യപ്പെട്ട് രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് സ്‌ത്രീകള്‍ തെരുവിലിറങ്ങി. എന്നാല്‍ നീതി നടപ്പായില്ല. നല്ല രീതിയിലുള്ള അന്വേഷണവുമായി സിബിഎ മുന്നോട്ട് പോയില്ല' എന്ന് സലിം വിമര്‍ശിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വധശിക്ഷ നല്‍കണമെന്ന് ആർജി കാർ ആശുപത്രിയിലെ ഡോക്‌ടര്‍
കേസിൽ നിരവധി പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും സിബിഐ നടത്തിയ അന്വേഷണം ശരിയായ രീതില്‍ അല്ലെന്നും ആർജി കാർ ആശുപത്രിയിലെ ഡോക്‌ടറായ ഡോ. തപൻ പ്രമാണിക് പറഞ്ഞു. സംഭവത്തിന് ശേഷം പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളില്‍ മറ്റ് പ്രതികളെയും കാണാം, എന്നാല്‍ സഞ്ജയ് റോയ് ഒഴികെ മറ്റാരെയും തിരിച്ചറിഞ്ഞിട്ടില്ല. കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവോ വധശിക്ഷയയോ വിധിച്ചാൽ താൻ അതിനെ സ്വാഗതം ചെയ്യുമെന്നും ഡോക്‌ടര്‍ പറഞ്ഞു.