ന്യൂഡൽഹി: ഇന്ത്യയിലെ തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പറുകൾ ഉപയോഗിക്കുന്നതില്‍ സുഹൃത്ത് ഡൊണാൾഡ് ട്രംപിന്‍റെ വാക്കുകളെങ്കിലും പ്രധാനമന്ത്രി മോദി കേള്‍ക്കണമെന്ന് കോണ്‍ഗ്രസ്. ലോകം മുഴുവൻ പറയുന്ന കാര്യങ്ങൾക്ക് മുന്നിൽ ഭരണകക്ഷിയായ ബിജെപി എന്തിന് അജ്ഞത നടിക്കുന്നു എന്ന് കോണ്‍ഗ്രസിന്‍റെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ചോദിച്ചു. ബിജെപി സർക്കാർ സുതാര്യതയിൽ നിന്ന് ഒളിച്ചോടുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ആരാഞ്ഞു.
വോട്ടിങ് മെഷീനുകൾ ചെലവേറിയതാണെന്നും അതിനാല്‍ പേപ്പർ ബാലറ്റിലേക്കും വോട്ടിങ്ങിലേക്കും മാറാണമെന്ന് ട്രംപ് ഗവർണർമാരുടെ യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇതിനുപിന്നാലെ സമൂഹമാധ്യമമായ എക്‌സിലൂടെയാണ് കെസി വേണുഗോപാലിന്‍റെ വിമര്‍ശനം. മഹാരാഷ്‌ട്രയിലെ ലക്ഷക്കണക്കിന് വോട്ടർമാരുടെ അസാധാരണ വർധനവിലും പ്രതിപക്ഷ വോട്ടുകളുടെ സർജിക്കൽ ഡിലീറ്റിങ്ങിലും അദ്ദേഹത്തിന്‍റെ 'ഉറ്റ സുഹൃത്ത്' അമ്പരന്നു പോകുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും കെസി വേണുഗോപാല്‍ പരിഹസിച്ചു. ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകളില്‍ കൃത്രിമത്വം നടത്താൻ സാധിക്കുമെന്നും കെസി വേണുഗോപാൽ പറഞ്ഞു.
അതേസമയം, ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകളുടെ ഫലങ്ങൾ സംശയാസ്‌പദമാണെന്നും പേപ്പർ ബാലറ്റ് സമ്പ്രദായത്തിലേക്ക് മടങ്ങണമെന്നും കോൺഗ്രസ് വളരെക്കാലമായി ആവശ്യപ്പെട്ടുവരികയാണ്. എന്നാല്‍, ഇവിഎമ്മുകളിൽ തകരാറുണ്ടെന്ന് തെളിയിക്കാന്‍ ആർക്കും കഴിഞ്ഞിട്ടില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നിലപാട്. പേപ്പർ ബാലറ്റ് സമ്പ്രദായത്തിലേക്ക് ഒരു തിരിച്ചുപോക്ക് സാധ്യമല്ലെന്ന് കേന്ദ്ര സർക്കാരും പാർലമെന്‍റിൽ ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്.
Also Read:പ്രധാനമന്ത്രിയുടെ രണ്ടാം പ്രിൻസിപ്പൽ സെക്രട്ടറിയായി മുൻ ആർബിഐ ഗവർണർ ശക്തികാന്ത ദാസിനെ നിയമിച്ചു - SECOND PRINCIPAL SECRETARY OF PM