കൊച്ചി:കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ പ്രവാസികളെ ഉടൻ നാട്ടിലെത്തിക്കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍. രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് ഇപ്പോള്‍ ഊന്നൽ നൽകുന്നത്. വിസാ കാലാവധി തീരുന്ന പ്രശ്‌നം ഇപ്പോൾ യുഎഇയിൽ ഇല്ല. എല്ലാ രാജ്യങ്ങളും വിസാ കാലാവധി നീട്ടിയെന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു. യുഎഇയില്‍ കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കാൻ നടപടി ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് കേന്ദ്രം വിശദീകരണം നൽകിയത്. പ്രവാസി സംഘടനയായ കെഎംസിസി ഉൾപ്പടെ നൽകിയ മൂന്ന് ഹർജികളാണ് ഹൈക്കോടതി ഇന്ന് പരിഗണിച്ചത്.
പ്രവാസികളെ തിരികെയെത്തിക്കാന്‍ കേരളം തയ്യാറാണെങ്കിൽ അതിനെ കുറിച്ച് ആലോചിച്ചു കൂടെയെന്ന് ഹൈക്കോടതി ചോദിച്ചു. പ്രത്യേകം മെഡിക്കൽ സംഘത്തെ അയക്കാമെന്ന ഹര്‍ജിയിലെ ആവശ്യവും കേന്ദ്രം അംഗീകരിച്ചില്ല. ഗൾഫ് രാജ്യങ്ങൾ ആവശ്യപ്പെടാതെ മെഡിക്കൽ സംഘത്തെ അയക്കാനാവില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. മറ്റു സംസ്ഥാനങ്ങൾ ഈ ആവശ്യവുമായി വന്നാൽ ബുദ്ധിമുട്ടാണെന്നും ഒരു സംസ്ഥാനത്തിന് വേണ്ടി മാത്രം തീരുമാനം എടുക്കാനിവില്ലെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. സമാന ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും കേന്ദ്രം ഹൈക്കോടതിയുടെ ശ്രദ്ധയിൽപെടുത്തി.
വിസ കാലാവധി കഴിഞ്ഞവരടക്കമുള്ള പ്രവാസികൾ നിലവിൽ യുഎഇയിൽ കുടുങ്ങിക്കിടക്കുകയാണ്. ഇന്ത്യയിലേക്ക് പ്രവാസികളെ എത്തിക്കാന്‍ എമിറേറ്റ്‌സ് വിമാനങ്ങൾ തയ്യാറാണ്. ഈ സാഹചര്യത്തിൽ കൊവിഡില്ലാത്തവരെ പരിശോധനക്ക് ശേഷം നാട്ടിലെത്തിക്കാൻ നടപടികളുണ്ടാകണം എന്നായിരുന്നു ഹർജിയിലെ പ്രധാന ആവശ്യം. ഈ മാസം ഇരുപത്തിയൊന്നിന് ഹർജികൾ ഹൈക്കോടതി വീണ്ടും പരിഗണിക്കും.