ലക്‌നൗ: കാൺപൂർ, ഇറ്റാവ എന്നിവിടങ്ങളിൽ നടന്ന ഏറ്റുമുട്ടലിൽ കൊടുംകുറ്റവാളി വികാസ് ദുബൈയുടെ രണ്ട് സഹായികൾ കൂടി കൊല്ലപ്പെട്ടു. രൺവീർ ശുക്ല, കഴിഞ്ഞ ദിവസം പിടിയിലായ പ്രഭാത് മിശ്ര എന്നിവരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം പിടിയിലായ പ്രഭാത് മിശ്രയെ ഫരീദാബാദിലെ ജില്ലാ കോടതി ട്രാൻസിറ്റ് റിമാൻഡിലേക്ക് അയച്ചിരുന്നു. എന്നാൽ പൊലീസിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഇയാളുടെ കാലിലേക്ക് വെടിയുതിർക്കുകയായിരുന്നു. തുടർന്നാണ് മരണം സംഭവിച്ചതെന്ന് കാൺപൂർ റേഞ്ച് ഐ.ജി പറഞ്ഞു.
കാൺപൂരിലുണ്ടായ ഏറ്റുമുട്ടലിൽ ദുബെയുടെ മറ്റൊരു സഹായിയായിരുന്ന രൺവീർ ശുക്ല കൊല്ലപ്പെട്ടു. കാൺപൂർ ആക്രമണക്കേസിൽ പൊലീസിന് നേരെ വെടിയുതിർത്ത വികാസ് ദുബെയുടെ മറ്റൊരു സഹായി ഇന്നലെയുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. 25000 രൂപ വിലയിട്ടിരുന്ന അമർ ദുബെയാണ് ഇന്നലെ ഹമീർപൂർ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്.