ന്യൂഡൽഹി: അഫ്‌ഗാനിസ്ഥാനിൽ തീവ്രവാദികൾ സിഖ് നേതാവിനെ തട്ടിക്കൊണ്ടുപോയി. സംഭവത്തിൽ ഇന്ത്യ അപലപിച്ചു. രാജ്യത്തെ ന്യൂനപക്ഷസമുദായങ്ങളെ സംരക്ഷിക്കുന്നതിൽ അഫ്‌ഗാന് ഉത്തരവാദിത്തമുണ്ടെന്ന് ഇന്ത്യൻ സർക്കാർ അറിയിച്ചു. ബാഹ്യശക്തികളുടെ നിർദേശപ്രകാരം തീവ്രവാദികൾ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് ഉപദ്രവിക്കുന്നത് വലിയ ആശങ്ക ഉയർത്തുന്നതായി വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്‌തവ പറഞ്ഞു. പക്തിയ പ്രവിശ്യയിൽ നിന്നാണ് ഹിന്ദു, സിഖ് വിഭാഗ നേതാവായ നെദാൻ സിംഗിനെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയത്. ന്യൂനപക്ഷ വിഭാഗത്തിന്‍റെ സുരക്ഷ, ക്ഷേമം എന്നിവ ഉറപ്പുവരുത്താൻ ഇന്ത്യ അഫ്‌ഗാനിസ്ഥാനുമായി ബന്ധപ്പെട്ടിരുന്നുവെന്നും നെദാൻ സിംഗിനെ ഉടൻ മോചിപ്പിക്കാൻ അഫ്‌ഗാൻ സർക്കാരിന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അനുരാഗ് ശ്രീവാസ്‌തവ പറഞ്ഞു.